അൺലോക്ക് 4 ഇന്ന് മുതല്‍ ; കേരളത്തില്‍ പ്രതിദിന രോഗികള്‍ 5000ലേക്ക്
ലോകം മുഴുവനും ശമനമില്ലാതെ കൊവിഡ് 19 രോഗാണു അതിവ്യാപനം തേടുമ്പോള്‍ ഇന്ത്യയില്‍ അണ്‍ലോക്ക് 4 -ാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രയോഗത്തിലെത്തും. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടാകും. കണ്ടെയിന്മെന്റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനാധ്യാപകർക്കും സ്കൂളിലെത്താമെന്നും ഉത്തരവില്‍ പറയുന്നു. പല സംസ്ഥാനങ്ങളും സ്കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി നല്കി. രോഗവ്യാപനം ശക്തമായി നടക്കുമ്പോള്‍ ഇന്ത്യയില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നു. എന്നാല്‍ ക്വാറന്റീന് ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ പിഴയിടാക്കി അടച്ചിടല്‍ നിയമം ശക്തമാക്കാനാണ് ബ്രിട്ടന്റെ ശ്രമം.
അതിനിടെ ലോകത്ത് കൊവിഡ് 19 രോഗാണു വ്യാപനത്തെ തുടര്‍ന്ന് 3,12,31,209 പേര്‍ക്ക് ഇതുവരെയായി രോഗം പിടിപെട്ടു. 9,65,063 പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 2,28,22,258 പേര് രോഗമുക്തി നേടി. എങ്കിലും ഇപ്പോഴും ഒരു ശതമാനത്തോളം (61,239) പേര് ഗുരുതരാവസ്ഥയിലാണെന്നും വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ കാണിക്കുന്നു.
രോഗാണു വ്യപനത്തിലും മരണത്തിലും ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിരിക്കുന്നത് യുഎസ്എയിലാണ്. എഴുപത് ലക്ഷം പേര്‍ക്കാണ് ഇതുവരെയായി അമേരിക്കയില്‍ രോഗാണു പിടിപെട്ടത്. ഇതില്‍ രണ്ട് ലക്ഷത്തിന് മേലെ പേര്‍ക്ക് (2,04,118) ജീവന് നഷ്ടമായപ്പോള്‍ 42,50,140 പേര്‍ക്ക് രോഗം ഭേദമായി.
2020 സെപ്തംബര്‍ 7 -ാം തിയതിയാണ് ബ്രസീലിനെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യമായി ഇന്ത്യമാറിയതായി വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ സ്ഥിരീകരിച്ചത്. സെപ്തംബര്‍ 7 ന് യുഎസ്സില്‍ 64,60,250 രോഗികളും 1,93,250 മരണവും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബ്രസീലില്‍ 41,37,606 രോഗികളും 1,26,686 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ സമയം ഇന്ത്യയില്‍ 42,02,562 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 71,687 പേര്‍ക്ക് ജീവന് നഷ്ടമായി.
സെപ്തംബര്‍ 7 ല്‍ നിന്ന് രാജ്യത്ത് അണ്‍ലോക്ക് നിലവില്‍ വന്ന സെപ്തംബര്‍ 21 ല്‍ എത്തുമ്പോള്‍ അമേരിക്കിയില്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധന 5,44,518, 10,868 മരണവുമാണ്. ബ്രസീലിലാകട്ടെ രോഗികളുടെ എണ്ണത്തില്‍ 4,07,023 വര്‍ദ്ധനയുണ്ടായപ്പോള്‍ 10,209 മരണവുമാണ് ഉണ്ടായത്. എന്നാല്‍ ഈ കണക്കികളെ തോല്പ്പിക്കുന്നതാണ് ഇന്ത്യയില്‍ നിന്നുള്ള കണക്കുകള്‍.
സെപ്തംബര്‍ 7 ന് ഇന്ത്യയില്‍ 42,02,562 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍. 71,687 പേര്‍ക്കാണ് ജീവന് നഷ്ടമായത്. എന്നാല്‍ സെപ്തംബര്‍ 21 ല്‍ എത്തുമ്പോള്‍ ഇന്ത്യയില്‍ 54,85,612 പേര്‍ക്ക് രോഗാണുബാധയേറ്റപ്പോള് 87,909 പേര്‍ക്ക് ജീവന് നഷ്ടമായി. അതായത്, 14 ദിവസം കൊണ്ട് ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന 12 ലക്ഷത്തിന് മേലെ (12,83,050), മരണം പതിനാറായിരത്തിന് മേലെ (16,222).
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ രോഗികളും മരണവും നടന്നിട്ടുള്ളത് ഇന്ത്യയിലാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇതിനിടെയാണ് ഇന്ത്യയില്‍ ഇന്ന് മുതല്‍ അണ്‍ലോക്ക് 4 നിലവില്‍ വരുന്നത്. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതോടെ രോഗാണു വ്യാപനം ശക്തമാകുമെന്നും ഇന്ത്യയില്‍ കൊവിഡ് 19 രൂക്ഷമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുകളുമുണ്ട്.
കേരളം
സംസ്ഥാനത്ത് സാമ്പിൾ പരിശോധന കറഞ്ഞിട്ടും രോഗ നിരക്ക് ഉയര്‍ന്ന് തന്നെയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കൊവിഡ് 19 വൈറസ് വ്യാപനം ശക്തമായപ്പോഴൊക്കെ പിടിച്ച് നിന്നിരുന്ന കേരളത്തിലും ഇപ്പോള്‍ രോഗവ്യാപനം അതിശക്തമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയ്ക്കും ചെന്നൈയ്ക്കും മുകളില്‍ ഗുരുതരമായ നിലയിലാണ് തിരുവനന്തപുരത്തെ കൊവിഡ് കണക്കുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദശലക്ഷം പേരിലെ കൊവിഡ് ബാധയിൽ ഇരുനഗരങ്ങള്‍ക്കും മുകളിലാണ് തിരുവനന്തപുരം നഗരം.അടുത്ത രണ്ടാഴ്ചയിൽ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം പാരമ്യത്തിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തുന്നത്.
സെപ്റ്റംബർ 12 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5,211 കൊവിഡ് പോസിറ്റീവ് കേസുകളാണ്. കേരളത്തിൽ 25,556 കേസുകളും.
സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി ശതമാനം 9.1 ആയിരിക്കെ തിരുവനന്തപുരത്ത് ഇത് 15 ശതമാനമാണ്. രോഗവ്യാപന തോത് കണക്കാക്കാനായി കേസസ്/മില്യൻ ആണ് ലോകവ്യാപകമായി ആശ്രയിക്കുന്ന കണക്ക്. ഈ ദിവസങ്ങളിൽ തിരുവനന്തപുരത്തെ ഓരോ പത്ത് ലക്ഷം പേരിലും 1403 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ മുംബൈയിൽ ഈ കണക്ക് 1,212 ഉം ചെന്നെയിൽ 991 ഉം ആണ്. തിരുവനന്തപുരത്തേക്കാള്‍ മുന്നിലുള്ളത് പുനെ, നാഗ്പൂർ, ബെംഗളൂരു, ഈസ്റ്റ് ഗോദാവരി, ദില്ലി, നസിക് എന്നീ നഗരങ്ങൾ മാത്രമാണ്. ഇങ്ങനെ ജനസംഖ്യ ആനുപാതികമായി കണക്ക് പരിശോധിച്ചാൽ തിരുവനന്തപുരത്തെ സ്ഥിതി മുംബൈയ്ക്കും ചെന്നൈയ്ക്കും മുകളില്‍ ഗുരുതരമായി നില്‍ക്കുകയാണെന്ന് കണക്കുകൾ തെളിയിക്കുന്നു.
രണ്ട് ആഴ്ചയ്ക്ക് മുമ്പ് നഗരപരിധിയിൽ 100 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ 450 ൽ അധികം രോഗികൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ദശലക്ഷം പേരിലെ രോഗക്കണക്ക് ഗുരുതരമെങ്കിലും രോഗാണു പ്രതിരോധ ശേഷിയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുകളിലാണ്. ഇതിനാല്‍ തന്നെ മരണനിരക്കില്‍ കുറവുണ്ടെന്നതാണ് ഏക ആശ്വാസം.
നിരവധി തവണ അടച്ചിട്ടിട്ടും തിരുവനന്തപുരത്ത് കേസുകൾ കുറയാത്തതിന് പ്രധാന കാരണം സമൂഹവ്യാപനം ഉണ്ടായ ഇടങ്ങളിൽ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ പരിശോധിക്കാതെ വിട്ടതാണെന്ന് ജില്ലാ ഭരണകൂടം തന്നെ വിലയിരുത്തുന്നു.
അടുത്ത രണ്ടാഴ്ചയിൽ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം 1,500 ലേക്ക് എത്തുമെന്നാണ് നിഗമനം. പരമാവധി രോഗികളെ വീടുകളിൽ പാർപ്പിച്ചും, ഐസിയു ബെഡുകളുടെ എണ്ണം കൂട്ടിയും പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം.
സംസ്ഥാനത്ത് ഇന്നെല മാത്രം 4,696 പേര്‍ക്കാണ് കോവിഡ്-19 രോഗാണു സ്ഥിരീകരിച്ചത്. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 രോഗാണു ബാധമൂലം സംസ്ഥാനത്ത് ഉണ്ടായത്.
ഇതോടെ കൊവിഡ് 19 രോഗാണുബാധമൂലം സംസ്ഥാനത്ത് ആകെ 535 പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 4,696 കൊവിഡ് കേസുകളില്‍ 4425 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഉറവിടം അറിയാത്ത 459 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഏറ്റവും അധികം കൊവിഡ് രോഗികൾ തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് ഇന്ന് 892 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 859 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിനിടെ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗാണു വ്യാപനം നടക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത്.
നഗരകേന്ദ്രീകൃതമായ പ്രദേശങ്ങളിൽ രോഗ വ്യാപന നിരക്ക് കൂടുന്നതിന്റെ സൂചനയും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. മലപ്പുറത്തേയും കൊല്ലത്തേയും കോട്ടയത്തേയും എല്ലാം രോഗനിരക്ക് ഉയരുന്നത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗാണു ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗാണു വ്യാപനത്തെ തുടര്‍ന്ന് രാജ്യങ്ങള്‍ അടച്ചിട്ടപ്പോള്‍ (Lockdown) കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് രാജ്യങ്ങള്‍ കൂപ്പുകുത്തി. ഇതില്‍ നിന്ന് കരകയറാനാണ് രാജ്യങ്ങള്‍ തുറന്നുകൊടുക്കല്‍ (Unlock) പ്രക്രിയയിലേക്ക് കടന്നത്.
എന്നാല്‍, ഈ തുറന്ന് കൊടുക്കല്‍ കൊവിഡ് 19 രോഗാണുവിന്റെ വ്യാപനത്തിന് കൂടുതല്‍ ഇടനല്‍കുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പല രാജ്യങ്ങളും അടച്ചിലില്‍ കൂടുതല്‍ ഇളവുകള്‍ നല്കുമ്പോള് ബ്രിട്ടന്റെ തീരുമാനം ഏറെ ചര്‍ച്ചയാകുകയാണ്. ക്വാറന്റീന് ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴയാണ് ബ്രിട്ടന് നിശ്ചയിച്ചിരിക്കുന്നത്.
ഇത്തരം കടുത്ത തീരുമാനങ്ങളില്ലെങ്കില്‍ ജനം പ്രതിരോധ നടപടികളില്‍ ഉപേക്ഷ വരുത്തുമെന്ന് ഭരണാധികാരികളും പറയുന്നു. അതിനാല്‍ കൊവിഡ് 19 രോഗാണുബാധ വ്യാപിക്കാതിരിക്കാനാണ് ഈ പുതിയ നിയമമെന്ന് അധികാരികള്‍ പറയുന്നു.
ക്വാറന്റീന് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ അതായത് 10,000 പൗണ്ട് വരെ (12,914 ഡോളർ) പിഴ ഈടാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചത്.
കൊവിഡ് 19 രോഗാണു ബാധിച്ച ഒരാളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അയാള്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. അല്ലാത്ത പക്ഷം പിഴ അടയ്ക്കേണ്ടിവരുമെന്ന് ബോറിസ് അറിയിച്ചു. സെപ്റ്റംബർ 28 മുതൽ പുതിയ പിഴ നിലവില്‍ വരും.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നിയിപ്പ് നല്കി. ആദ്യം പിടിക്കപ്പെട്ടാല്‍ 1,000 പൗണ്ടിൽ നിന്ന് പിഴ ഈടാക്കും.
വീണ്ടും ക്വാറന്റീന് ലംഘിച്ചാല്‍ 10,000 പൗണ്ടായി പിഴ ഉയര്‍ത്തും. ക്വാറന്റിനില്‍ കഴിയുന്ന കുറവ് വരുമാനമുള്ളവര്‍ക്ക് 500 പൌണ്ട് ആനുകൂല്യം നല്‍കുമെന്നും ബ്രീട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് 19 ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാല്‍ കുറഞ്ഞത് 10 ദിവസമെങ്കിലും വീട്ടിൽ തന്നെ തുടരണം. വീട്ടിലെ മറ്റ് ആളുകൾ 14 ദിവസത്തേക്ക് വീട്ടിൽ നിന്ന് പുറത്തുപോകരുതെന്നും ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു.
കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ വീടിന് പുറത്ത് ആളുകളുമായി ബന്ധം പുലര്‍ത്തിയവരുടെ വിശദാംശങ്ങള്‍ നല്‍കാനും അവരോട് ക്വാറന്റീനില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിക്കണമെന്നും പുതിയ നിയമം പറയുന്നു.
ഇംഗ്ലണ്ടിലും ഇപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ പൊലീസിന്റെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ബ്രിട്ടന് തീരുമാനിച്ചു.
ബ്രിട്ടനില്‍ പൊതുജനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.