കൊവിഡിൽ ജീവൻ പൊലിഞ്ഞ ആരോഗ്യ പ്രവർത്തകരുടെ മക്കൾക്കായി എംബിബിഎസ് സീറ്റിൽ സംവരണം
2020 ലെ നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എംസിസി)യാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.
ദില്ലി: കൊവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചോ അതുമായി ബന്ധപ്പെട്ടോ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് സംവരണം നൽകാൻ തീരുമാനം. 2020 - 2021 അക്കാദമിക വർഷത്തേക്ക് അഞ്ച് സീറ്റുകൾ മാറ്റിവയ്ക്കാനാണ് തീരുമാനം. കൊവിഡിനെതിരെ പോരാടിയവരോടുള്ള ആദര സൂചകമായാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു.
'വാർഡ്സ് ഓഫ് കൊവിഡ് വാരിയേഴ്സ്' എന്ന കാറ്റഗറി ഇതിനായി ആരോഗ്യമന്ത്രാലയം ആരംഭിച്ചു. 2020 ലെ നീറ്റ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷനിലൂടെ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എംസിസി)യാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.
'ഉത്തരവാദിത്തത്തിന്റെയും മാനുഷികതയുടെയും പേരിൽ കൊവിഡ് കാലത്ത് ജീവൻ പൊലിഞ്ഞവർക്കുള്ള ആദരമാണ് ഇത്' - ഹർഷവർദ്ധൻ പറഞ്ഞു. സംസ്ഥാന, കേന്ദ്രഭരണ സർക്കാരുകൾ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഈ കാറ്റഗറിയിൽ ഉൾപ്പെടുകയുള്ളൂ.