റേഷൻകട വഴി ഇനി കുറഞ്ഞ വിലയ്ക്ക് ഉള്ളിയും ലഭിക്കും
കൊൽക്കത്തയിലെ സഫൽ ബംഗ്ലാ ഔട്ട് ലെറ്റുകൾക്ക് പുറമേ 935 റേഷൻകടകളും 405 ഖദ്യാ സതി വഴിയും കുറഞ്ഞ വിലയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
കൊൽക്കത്ത: ഉള്ളിക്കാണോ സ്വർണ്ണത്തിനാണോ വില കൂടുതൽ എന്ന ചർച്ച സജീവമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ബംഗളൂരുവിൽ ഉള്ളിവില 200 ൽ എത്തിനിൽക്കുകയാണ്. പലരും ഭക്ഷണത്തിൽ നിന്ന് ഉള്ളി ഒഴിവാക്കാനുള്ള തീരുമാനത്തിലാണ്. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരമായി ഇനി മുതൽ റേഷൻ കടകൾ വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി നൽകാനാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനം.
കൊൽക്കത്തയിലെ സഫൽ ബംഗ്ലാ ഔട്ട് ലെറ്റുകൾക്ക് പുറമേ 935 റേഷൻകടകളും 405 ഖദ്യാ സതി വഴിയും കുറഞ്ഞ വിലയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ചില സ്വാശ്രയ ഗ്രൂപ്പുകളെയും ഖദ്യാ സതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. സഫാൽ ബംഗ്ലാ സ്റ്റോറുകൾ 59 രൂപയ്ക്ക് ഉള്ളി നൽകുന്നുണ്ട്. ഇനി 935 റേഷൻ കടകളിലും ഇവ ലഭ്യമാകും. റേഷൻ കാർഡ് ഹാജരാക്കുന്ന ഒരു കുടുംബത്തിന് ഒരു കിലോ ഉള്ളിയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.