Hijab : ഹിജാബ് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി;3 പേർ അറസ്റ്റിൽ,ജഡ്ജിമാർക്ക് സുരക്ഷ ഒരുക്കും
ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. ജഡ്ജിമാരുടെ വസതിയിലും സുരക്ഷ വർധിപ്പിക്കും.
ബെംഗ്ലൂരു: ഹിജാബ് (Hijab case) കേസില്‍ വിധി (Verdict) പറഞ്ഞ ജഡ്ജിക്കെതിരെ വധഭീഷണി (Death threat) മുഴക്കിയ മൂന്ന് പേർ അറസ്റ്റിൽ. ഹീത് ജമാഅത്ത് പ്രവർത്തകരാണ് അറസ്റ്റിലായത്. തമിഴ്നാട് തൗഹീത് ജമാഅത്ത് പ്രവർത്തരാണ് പിടിയിലായത്. ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ജഡ്ജിമാരുടെ വസതിയിലും സുരക്ഷ വർധിപ്പിക്കും. ജഡ്ജിമാർക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും ഇത് പുരോഗമന സമൂഹത്തിന് യോജിച്ചതല്ലെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 15നാണ് കര്‍ണാടകയിലെ ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായി നിര്‍ബന്ധമല്ലെന്നും വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹിജാബ് ഉത്തരവിന് പിന്നാലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടക്കം വിശാല ബെഞ്ചിലെ മൂന്ന് ജ്ഡിമാര്‍ക്കും നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും പൊതുമധ്യത്തിലും ഭീഷണി ഉയര്‍ന്നു. ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തമിഴ്നാട് മധുരെയില്‍ തൗഹീത് ജമാഅത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ജമാഅത്ത് നേതാവ് കോവൈ റഹ്മത്തുള്ള പ്രസംഗം വ്യാപകമായി പ്രചരിച്ചിരുന്നു. തെറ്റായ വിധി പ്രസ്താവിച്ച ജഡ്ജി ഝാര്‍ഖണ്ഡില്‍ പ്രഭാത സവാരിക്കിടെ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു റഹ്മത്തുള്ളയുടെ പ്രസംഗം. ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാര്‍ക്കും ഇതേ രീതിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സംഘടനയെ കുറ്റം പറയരുതെന്നായിരുന്നു റഹ്മത്തുള്ളയുടെ പ്രസംഗം.
Also Read: ഹിജാബ് വിധി കേരളത്തിലും നടപ്പിലാക്കണം, ഇല്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് വിശ്വഹിന്ദു പരിഷത്ത്
സമൂഹമാധ്യമങ്ങളിലൂടെയും ജഡ്ജിമാര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ പ്രചരിച്ചു. അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു. അഭിഭാഷകരുടെ പരാതിയില്‍ ബെംഗ്ലൂരു വിധാന്‍ സൗധ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് തൗഹീത് ജമാഅത്ത് പ്രവര്‍ത്തകരായ കോവൈ റഹ്മത്തുള്ള, എസ് ജമാല്‍ മുഹമ്മദ് , ഹബിബ്ബുള്ള എന്നിവരെ തമിഴ്നാട്ടില്‍ നിന്ന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസിക്കും വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ജ്ഡിജിാമരുടെ വസതികളിലും സുരക്ഷ വര്‍ധിപ്പിച്ചു. നേരത്തെ ഒരു വിഭാഗം സംഘടനകള്‍ ഹിജാബ് ഉത്തരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പതിനൊന്ന് ദിവസം വാദം, ഒടുവിൽ ഹൈക്കോടതി വിധി
നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞത്. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നാണ് കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചത്. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഹിജാബ് മതാചാരത്തിന്‍റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നടക്കം സര്‍ക്കാര്‍ വാദിച്ചിരുന്ുു. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടി ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
വിവാദങ്ങളുടെ തുടക്കം
ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ ഹിജാബ് അനുവദിക്കേണ്ടതില്ല എന്നായിരുന്നു സമിതി ശുപാര്‍ശ. പിന്നാലെ ഫെബ്രുവരി 5-ന് മതാചാര വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നു.
ഹിജാബ് വിധി ഇങ്ങനെ:
ഹിജാബ് നിർബന്ധിത മതാചാരമല്ല
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടം
യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ല
യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല
വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം വിലക്കിയ ഉത്തരവ് ശരി
കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല
കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ നിലനിൽക്കില്ല