മെഗാ ഭവന പദ്ധതി പ്രഖ്യാപിച്ച് കിം ജോങ് ഉൻ; കൊടുങ്കാറ്റിൽ മേൽക്കൂര നഷ്ടപ്പെട്ടവർക്ക് കാൽലക്ഷം പുത്തൻവീടുകൾ
കിം ജോങ് ഉന്നിന്റെ പൊതുജനമധ്യത്തിലുള്ള വിലാപവും,ഭവനനിർമ്മാണ വാഗ്ദാനവും ഒക്കെ ജനക്ഷേമത്തിൽ ഊന്നി പ്രവർത്തിക്കുന്ന ഭരണാധിപൻ എന്നതിലേക്കുള്ള ചുവടുമാറ്റത്തിനുള്ള പരിശ്രമങ്ങളാണ് എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഉത്തര കൊറിയയുടെ തീരങ്ങളിലൂടെ ആഞ്ഞടിച്ച കൊടുംങ്കാറ്റിൽ ഭവനരഹിതരായ തന്റെ പൗരന്മാർക്ക് കാൽ ലക്ഷത്തിൽ പരം പുതിയ വീടുകൾ, സൈന്യത്തിന്റെ സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ചു നൽകുമെന്ന പ്രഖ്യാപനവുമായി കിം ജോങ് ഉൻ രംഗത്ത്. പ്രദേശം സന്ദർശിച്ച് സുപ്രീം ലീഡർ മടങ്ങിയതിനു പിന്നാലെ സ്റ്റേറ്റ് മീഡിയ ഔട്ട് ലെറ്റ് ആയ KCNA ആണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
കഴിഞ്ഞയാഴ്ച മാധ്യമങ്ങളിലൂടെ ജനങ്ങളുടെ ത്യാഗങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് കിം ജോങ് ഉൻ കണ്ണുനീർ വാർത്ത സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം വരുന്നത്. കിം ജോങ് ഉന്നിന്റെ പൊതുജനമധ്യത്തിലുള്ള വിലാപവും, ഇപ്പോൾ ഈ വമ്പിച്ച ഭവനനിർമ്മാണ വാഗ്ദാനവും ഒക്കെ 'ഉരുക്കു മുഷ്ടിയുള്ള ഒരു ഏകാധിപതി' എന്ന പ്രതിച്ഛായ മാറ്റി പകരം ജനക്ഷേമത്തിൽ ഊന്നി പ്രവർത്തിക്കുന്ന ഭരണാധിപൻ എന്നതിലേക്കുള്ള ചുവടുമാറ്റത്തിനുള്ള പരിശ്രമങ്ങളാണ് എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
സൈന്യം ഇപ്പോൾ തന്നെ ഏകദേശം 2300 വീടുകളുടെ നിർമാണം ഏകദേശം പാതിയിലേറെ പൂർത്തിയാക്കിക്കഴിഞ്ഞു എന്നും KCNA പറയുന്നു. കൽ ലക്ഷം വീടുകൾ അഞ്ചുവർഷം കൊണ്ട് പണി പൂർത്തിയാക്കുന്ന ഒരു പഞ്ചവത്സര പദ്ധതിക്കാണ് കിം ജോങ് ഉൻ തയ്യാറെടുക്കുന്നത് എന്നും വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ വൃത്തങ്ങൾ പറഞ്ഞു.