നിയമ വിരുദ്ധമായി നവ മാധ്യമങ്ങളിലൂടെ കേരളാ ഭാഗ്യക്കുറി വിൽപ്പന, നടപടിക്കൊരുങ്ങി ലോട്ടറി വിഭാഗം
''ഡിജിറ്റൽ വിൽപ്പനയിൽ പങ്കു ചേരാനായി ലിങ്കുകളോടെയാണ് സന്ദേശമെത്തുക. ഗ്രൂപ്പുകളിൽ അംഗങ്ങളായാൽ ലോട്ടറി നമ്പറുകളെത്തും. ഇഷ്ട നമ്പറുകള്‍ തെരഞ്ഞെടുത്ത് ഗ്രൂപ്പ് അഡ്മിന് സന്ദേശമയക്കണം, സമ്മാനമടിച്ചാൽ വിവരം അറിയിക്കാമെന്നും സമ്മാന തുകയും ഓണ്‍ ലൈൻ വഴി നൽകുമെന്നാണ് വാഗ്ദാനം.''
തിരുവനന്തപുരം: നിയമ വിരുദ്ധമായി വാട്സ് ആപ്പ്, ടെലഗ്രാം അടക്കമുള്ള നവ മാധ്യമങ്ങള്‍ വഴി കേരള ഭാഗ്യക്കുറി വിൽപ്പന (Kerala government lottery ticket ) സജീവം. കേരള പേപ്പർ ലോട്ടറി ചട്ടപ്രകാരം ഓണ്‍ ലൈൻ വഴി വിൽപ്പന നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ചട്ടങ്ങൾ ലംഘിച്ചാണ് ഓണ്‍ ലൈൻ വഴിയുള്ള ലോട്ടറി (lottery) വിൽപ്പന സജ്ജീവമായി നടക്കുന്നത്.
ഡിജിറ്റൽ വിൽപ്പനയിൽ പങ്കുചേരാനായി ലിങ്കുകളോടെയാണ് സന്ദേശമെത്തുക. ഗ്രൂപ്പുകളിൽ അംഗങ്ങളായാൽ ലോട്ടറി നമ്പറുകളെത്തും. ഇഷ്ട നമ്പറുകള്‍ തെരഞ്ഞെടുത്ത് ഗ്രൂപ്പ് അഡ്മിന് സന്ദേശമയക്കണം. ഈ നമ്പർ ഗ്രൂപ്പ് അഡ്മിൻ അംഗീകരിച്ചതായി പറഞ്ഞാൽ ഓണ്‍ലൈൻ വഴി പണം നൽകണം. സമ്മാനമടിച്ചാൽ വിവരം അറിയിക്കാമെന്നും സമ്മാന തുകയും ഓണ്‍ലൈൻ വഴി നൽകുമെന്നാണ് വാഗ്ദാനം. കേരള ലോട്ടറിയുടെ ഔദ്യോഗിക ഏജൻറാണെന്നാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പിന്റെ അഡ്മിൻ പറയുന്നത്. താൻ കൊല്ലം സ്വദേശിയാണെന്നും അഡ്മിൻ സ്വയം പരിചയപ്പെടുത്തുന്നു.
കേരള ഭാഗ്യക്കുറിക്ക് നേരിട്ടുള്ള വിൽപ്പന മാത്രമേയുള്ളൂവെന്നും ചട്ട വിരുദ്ധമായ ഓണ്‍ ലൈൻ ലോട്ടറി വിൽപ്പനകൾക്കെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ലോട്ടറി ഡയറക്ടർ അഥീല അബ്ദുള്ള അറിയിച്ചു.