കേരളാ ഭാഗ്യക്കുറിക്ക് സമാന്തരമായി വ്യാജ ലോട്ടറി; ഒരാൾ അറസ്റ്റിൽ, അന്വേഷണം
സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം വന്ന ശേഷം നറുക്കെടുപ്പ് വിജയിയെ വാട്സാപ്പിലൂടെ അറിയിക്കുന്ന തരത്തിലായിരുന്നു വ്യാജ ലോട്ടറി പ്രവർത്തിച്ചത്.
കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി വ്യാജ ലോട്ടറി വിൽപന നടത്തിയ ആൾ അറസ്റ്റിൽ. ഫറോക്ക് മണ്ണൂർ തൈക്കൂട്ടത്തിൽ സന്തോഷിനെ(49)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 2.89 ലക്ഷം രൂപയും മൊബൈൽ ഫോണും എഴുതി നൽകുന്ന ചീട്ടുകളും കണ്ടെടുത്തു. സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തിട്ടുണ്ട്.
മണ്ണൂർ പ്രദേശങ്ങളിൽ വ്യാജ ലോട്ടറി വിൽപന വ്യാപകമാണെന്ന രഹസ്യ വിവരത്തെ തുടർന്ന് ഫറോക്ക് ഇൻസ്പെക്ടർ കെ. കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മണ്ണൂർ വളവിലെ വാടകവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. സംസ്ഥാന സർക്കാർ ഭാഗ്യക്കുറിയുടെ അവസാനത്തെ മൂന്ന് അക്ക നമ്പർ എഴുതി വാങ്ങിയാണ് വ്യാജ ലോട്ടറി വിൽപന നടത്തിയിരുന്നത്.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഫലം വന്ന ശേഷം നറുക്കെടുപ്പ് വിജയിയെ വാട്സാപ്പിലൂടെ അറിയിക്കുന്ന തരത്തിലായിരുന്നു വ്യാജ ലോട്ടറി പ്രവർത്തിച്ചത്. അറസ്റ്റിലായ ആളിൽ നിന്നു ലോട്ടറി വാങ്ങുന്നവരെയും പ്രദേശത്തെ മറ്റ് ഏജന്റുമാരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുയാണ്. സംസ്ഥാന സർക്കാർ ലോട്ടറി ഫലം ദുരുപയോഗം ചെയ്ത് വ്യാജ ലോട്ടറി വിൽപന നടത്തിയതിനു ലോട്ടറി റഗുലേഷൻ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.