കെഎസ്ആര്‍ടിസി പുനരുദ്ധാരണം; ശമ്പള പരിഷ്കരണത്തില്‍ യൂണിയനുകളുമായി ചര്‍ച്ച ഉടനെന്ന് മന്ത്രി
അടുത്ത മാസം ജനുവരി ഒന്നു മുതൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി തുടങ്ങും.
പുതിയതായി 8 സ്ലീപ്പർ ബസുകളും 20 സെമി സ്ലീപ്പർ ബസുകളും 72 എക്സ്പ്രസു ബസുകളും വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: കെഎസ്‍ആർടിസിക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് നടപ്പാക്കാന്‍ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് അടുത്ത മാസം തന്നെ യൂണിയനുകളുമായി ചർച്ച തുടങ്ങും. കിഫ്ബിയുടെ സഹായത്തോടെ വാങ്ങുന്ന ബസുകളുടെ നടത്തിപ്പിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി തുടങ്ങും. അടുത്ത മാസം ജനുവരി ഒന്നു മുതൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി തുടങ്ങും. പുതിയതായി 8 സ്ലീപ്പർ ബസുകളും 20 സെമി സ്ലീപ്പർ ബസുകളും 72 എക്സ്പ്രസു ബസുകളും വാങ്ങുമെന്നും മന്ത്രി പറഞ്ഞു. ജനുവരിയോടെ ഈ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണിന് ശേഷം പൊതുഗതാഗതം സാധാരണനിലയിലെത്താത്തത് കെഎസ്ആര്‍ടിസിയെ കടുത്ത് പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ സഹായമായ 2000 കോടി നല്‍കും. ഇതോടെ ഈ സാര്‍ക്കാരിന്‍റെ കാലത്തെ സഹായം 4160 കോടിയാകും. സര്‍ക്കാരിന് കിട്ടാനുള്ള 961 കോടിയുടെ പലിശ എഴുതിത്തള്ളും. 3194 കോടിയുടെ വായ്പ ഓഹരിയാക്കി മാറ്റും. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ അടയ്ക്കാനുള്ള 255 കോടി സര്‍ക്കാര്‍ നല്‍കും.