നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെയ്ക്കാൻ ഉത്തരവ്
കേസിന്റെ വിചാരണ നടപടികളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായിട്ടാണ് നടപടി. ഈ സാഹചര്യത്തിൽ ഏപ്രിൽ 7 വരെ നിശ്ചയിച്ചിരുന്ന സാക്ഷികളുടെ വിസ്താരം മാറ്റി വെയ്ക്കാൻ വിചാരണ കോടതി ഉത്തരവായത്.
അതേസമയം, കേസിന്റെ വിചാരണ നടപടികളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അടച്ചിട്ട മുറിയിൽ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.