ഗവര്‍ണര്‍ക്ക് രണ്ട് ഇടങ്ങളില്‍ കരിങ്കൊടി; പ്രതിഷേധക്കാരെ തടയണ്ട, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗവര്‍ണര്‍
കൊഴിലാണ്ടി നന്തിയിൽ വെച്ച് സിപിഎമ്മിന്‍റെ അഞ്ചോളം പ്രവർത്തകരാണ് ആദ്യം ഗവർണക്കെതിരെ കരിങ്കൊടി കാണിച്ചത്.
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കടുക്കവേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ട് ഇടങ്ങളിൽ കരികൊടി കാണിച്ചു. കൊഴിലാണ്ടി നന്തിയിൽ വെച്ച് സിപിഎമ്മിന്‍റെ അഞ്ചോളം പ്രവർത്തകരാണ് ആദ്യം ഗവർണക്കെതിരെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച പ്രവർത്തകർക്കെതിരെ പൊലീസ് കെസെടുത്തു. തുടർന്ന് നന്തിയിൽ നിന്ന് ഇരിങ്ങലിലേക്ക് അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യാൻ പോയ ഗവർണര്‍ക്കെതിരെ കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
ഉദ്ഘാടന പ്രസംഗത്തിനായി ഗവർണർ വേദിയിലേക്ക് വരുമ്പോഴാണ് ഗോ ബാക്ക് മുദ്രവാക്യവുമായി കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധക്കാരെ തടയണ്ടായെന്നും അവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.തുടർന്ന് പ്രതിഷേധിക്കുന്ന എല്ലാ സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അവരെ ചർച്ചയ്ക്ക് ക്ഷണിക്കുന്നുവെന്നും ഗവർണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.