പ്രളയത്തിൽ മുങ്ങി ചെരിപ്പ് നിർമ്മാണ മേഖലയും; നഷ്ടം 80 കോടി രൂപയിലേറെ
നല്ലളം, ചെറുവണ്ണൂർ, ഒളവണ്ണ, രാമനാട്ടുകര, ഫറോഖ് മേഖലകളിലെ ചെരിപ്പ് കമ്പനികളും ചെരിപ്പിന്‍റെ മുകൾഭാഗം നിർമ്മിക്കുന്ന യൂണിറ്റുകളുമാണ് വെള്ളം കയറി നശിച്ചത്.
കോഴിക്കോട്: ചാലിയാർ പുഴ കരകവിഞ്ഞ് ഒഴുകിയപ്പോൾ മുങ്ങിയത് കോഴിക്കോട് ജില്ലയിലെ ആയിരത്തിലധികം ചെറുകിട ചെരുപ്പ് നിർമ്മാണ യൂണിറ്റുകളാണ്. സ്ത്രീകൾ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളുടെ പ്രധാന ഉപജീവനമാർഗ്ഗമാണ് കരകയറാനാകാത്ത വിധം തകർന്നത്.
ഓണക്കാല വിപണി ലക്ഷ്യമിട്ട് നിർമ്മിച്ച ചെരുപ്പുകളും നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുമെല്ലാം വെള്ളത്തിൽ മുങ്ങി. യന്ത്രങ്ങളും കേടായി. നാല് ദിവസത്തെ വെള്ളപ്പൊക്കം ഇവർക്ക് നൽകിയത് 80 കോടി രൂപയിലധികം നഷ്ടമാണ്.
നല്ലളം, ചെറുവണ്ണൂർ, ഒളവണ്ണ, രാമനാട്ടുകര, ഫറോഖ് മേഖലകളിലെ ചെരിപ്പ് കമ്പനികളും ചെരിപ്പിന്‍റെ മുകൾഭാഗം നിർമ്മിക്കുന്ന യൂണിറ്റുകളുമാണ് വെള്ളം കയറി നശിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെറുകിട ചെരുപ്പ് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നതും ഈ മേഖലയിലാണ്. ഇൻഷൂറൻസ് പരിരക്ഷപോലും ഇല്ലാത്ത യൂണിറ്റുകളാണ് ഈ മേഖലയിലുള്ളതിൽ ഏറെയും.
"