നഗരസഭകളിലും പിടിമുറക്കി ഇടത് മുന്നണി; സ്വതന്ത്രരുടെ പിന്തുണയോടെ 42 നഗരസഭകളിൽ ഭരണം ഉറപ്പിച്ചു
ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ 45 മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണവും 35 ഇടത്ത് എൽഡിഎഫുമായിരുന്നു. എൽഡിഎഫ് സ്വതന്ത്രരെ സ്വതന്ത്രരായി കണക്കാക്കിയതായിരുന്നു ഇതിന് കാരണം.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭകളിലും പിടിമുറക്കി ഇടത് മുന്നണി. സ്വതന്ത്രരുടെ പിന്തുണ കൂടി നേടിയപ്പോൾ 42 നഗരസഭകളിൽ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു. 33 ഇടങ്ങളിലാണ് യുഡിഎഫ് ഭരണം. തെരഞ്ഞെടുപ്പ് കമ്മീഷനറെ വെബ് സൈറ്റിൽ മുൻസിപ്പാലിറ്റി വാർഡുകളിലെ കണക്കിൽ മാറ്റം വരുത്തി.
ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ 45 മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണവും 35 ഇടത്ത് എൽഡിഎഫുമായിരുന്നു. എൽഡിഎഫ് സ്വതന്ത്രരെ സ്വതന്ത്രരായി കണക്കാക്കിയതായിരുന്നു ഇതിന് കാരണം. ഇടത് സ്വതന്ത്രരുടേയും യുഡിഎഫ് വിമതരുടേയും പിന്തുണ കൂടി ഉറപ്പാക്കിയതോടെ മുൻസിപ്പാലിറ്റികളിലും ഇടതിന് ആധിപത്യം ഉറപ്പിക്കാനായി.
42 നഗരസഭകളിൽ എൽഡിഎഫിന് ഭരണം ലഭിക്കും. യുഡിഎഫ് ഭരണം 33 നഗരസഭകളിലാണ്. കമ്മീഷൻ സൈറ്റിൽ മുൻസിപ്പാലിറ്റികളുടെ ഭരണം ആർക്കെന്ന വിവരം മാറ്റി ജയിച്ച വാർഡുകളുടെ എണ്ണം മാത്രമാക്കി തിരുത്തി. ഇത് പ്രകാരം 85 നഗരസഭകളിൽ ഇടത് മുന്നണി 1167 വാർഡുകളും, യുഡിഎഫ് 1172 വാർഡുകളും നേടി.
സ്വതന്ത്രർ 416 വാർഡുകളാണ് നേടിയത്. പാലക്കാടും പന്തളത്തും എൻഡിഎയാണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത 10 ഇടങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കമ്മീഷൻറെ സൈറ്റിൽ ആദ്യം വന്ന കണക്ക് ഉന്നയിച്ച് മുൻസിപ്പിലാറ്റികൾ കൂടതൽ പിടിച്ചുവെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്നു.