ആഡംബര ബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കില്ല; കേന്ദ്രത്തിനെതിരെ സംസ്ഥാനം
22 സീറ്റുകളിൽ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻ അനുവദിക്കുന്നതിന് മോട്ടർവാഹനനിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്രസർക്കാർ നിക്കം.
തിരുവനന്തപുരം: ആഡംബര ബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സർക്കാർ. അടുത്ത ബുധനാഴ്ച തൊളിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. 22 സീറ്റുകളിൽ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻ അനുവദിക്കുന്നതിന് മോട്ടർവാഹനനിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്രസർക്കാർ നിക്കം.
ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സ്റ്റേജ് ക്യാരേജ് പെർമിറ്റ് ഇതോടെ ഇല്ലാതാകും. ഇത് പൊതു ഗതാഗതസംവിധാനത്തെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. അതിനാൽ നിയമവശമുൾപ്പടെ പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനസർക്കാർ കേന്ദ്രത്തിന് മറുപടി നൽകുകയെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.
യാത്രനിരക്കിന്റെ പേരിൽ കൊള്ളയാകും നടക്കുകയെന്നാണ് സർക്കാരിന്റെ മറ്റൊരാശങ്ക. കെ എസ് ആർ ടി സിയെയും ചെറുകിടസ്വകാര്യബസ് സർവിസുകളെയും പ്രതിസന്ധിയിലാക്കുമെന്നും സർക്കാര്‍ ആശങ്കപ്പെടുന്നു. ഇക്കാര്യത്തില്‍ ടാൻസ്പോർട്ട് കമ്മീഷണർ ഉൾപ്പടെയുള്ളവരുമായി മന്ത്രി ചർച്ച നടത്തിയിട്ടുണ്ട്.