പേമാരിയും ദുരിതവും തകർക്കാത്ത പ്രതീക്ഷ; മലയാളിക്ക് ഇന്ന് പൊന്നോണം
പുതുവസ്ത്രങ്ങളണിഞ്ഞ് കാളനും ഓലനും ഇഞ്ചിക്കറിയും കൂട്ടി ഒന്നിച്ചിരുന്ന് സദ്യയുണ്ണുമ്പോൾ വേവലാതികൾ പൊയ്‍പോകും. മനസ്സ് ആ പഴയ നല്ല കാലത്തിലേക്ക് മടങ്ങും.
തിരുവനന്തപുരം: സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ല കാലത്തിന്റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് ഓണാഘോഷം. നാടും നഗരവും തിരുവോണാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നാടെങ്ങും പരന്നു കഴിഞ്ഞു. വീണ്ടും ഒരു പേമാരിക്കാലത്തെ അതിജീവിച്ച ജനതയാണ് ഇന്ന് പൊന്നോണത്തെ വരവേല്‍ക്കുന്നത്.
ലോകത്തിന്റെ ഏതറ്റത്താണെങ്കിലും മലയാളിക്ക് ഗൃഹാതുരതയാണ് ഓണം. കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ ആഘോഷം. പുതുവസ്ത്രങ്ങളണിഞ്ഞ് കാളനും ഓലനും ഇഞ്ചിക്കറിയും കൂട്ടി ഒന്നിച്ചിരുന്ന് സദ്യയുണ്ണുമ്പോൾ വേവലാതികൾ പൊയ്‍പോകും. മനസ്സ് ആ പഴയ നല്ല കാലത്തിലേക്ക് മടങ്ങും.
കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം നമുക്ക് ചുറ്റിലും നിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.