Asianet News MalayalamAsianet News Malayalam

ഇന്ന് 14087 രോഗികള്‍; 109 മരണം, ടിപിആർ 10.7 %, അനന്തമായി ലോക്ക്ഡൗൺ നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

pinarayi vijayan  explains kerala daily covid cases and tpr
Author
Trivandrum, First Published Jul 10, 2021, 6:04 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂര്‍ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1015, പത്തനംതിട്ട 443, ആലപ്പുഴ 717, കോട്ടയം 680, ഇടുക്കി 222, എറണാകുളം 1381, തൃശൂര്‍ 1254, പാലക്കാട് 1064, മലപ്പുറം 1307, കോഴിക്കോട് 1192, വയനാട് 249, കണ്ണൂര്‍ 685, കാസര്‍ഗോഡ് 646 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,22,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,59,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല. കൊവിഡ് രണ്ടാം ഘട്ടം മറ്റ് സംസ്ഥാനങ്ങളിൽ കെട്ടടങ്ങിയിട്ടും കേരളത്തിൽ അടങ്ങാത്തത് എന്തുകൊണ്ടെന്ന് പലർക്കും ആശങ്കയുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല.  അമിതമായി ഭയപ്പെടേണ്ട. കാര്യങ്ങൾ നിയന്ത്രണത്തിലാണ്. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു. കേരളത്തിൽ മെയിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപിആർ 29 ശതമാനം വരെ ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം 40000ത്തിലേക്ക് ഉയർന്നു. ടിപിആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുന്നു.

രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. രോഗികളുടെ എണ്ണം കൂടിയ അവസരത്തിലും കൊവിഡ് ആശുപത്രികളിലും ഐസിയുകളിലും രോഗികൾക്ക് ഉചിതമായി ചികിത്സ നൽകാനായി. കൊവിഡ് ആശുപത്രി കിടക്കകളിൽ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല. കാസ്പിൽ ചേർന്ന 282 സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ സഹകരിച്ച് കൊവിഡിനെ നേരിടുന്നുണ്ട്.

രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രോഗികളുടെ എണ്ണം വർധിച്ചത്. ടെസ്റ്റിങ് ഗണ്യമായി വർധിപ്പിച്ചിരുന്നു. ഐസിഎംആറിന്‍റെ പഠന പ്രകാരം ഇന്ത്യയിലെ പല നഗരത്തിലും 70-80 ശതമാനം പേർക്ക് രോഗം വന്നുപോയി. മരണങ്ങളുടെ റിപ്പോർട്ടിങ് അനായാസമായി ചെയ്യാനാവില്ല. മിക്ക സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട രീതിയിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. മധ്യപ്രദേശിൽ മെയ് മാസം നടത്തിയ പഠനത്തിൽ 2019 ലേതിനേക്കാൾ 1.33 ലക്ഷം അധികം മരണം നടന്നു. എന്നാൽ 2461 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അത്തരം പ്രശ്നം കേരളത്തിലില്ല. കൊവിഡിന്‍റെ ആദ്യ തരംഗ കാലത്ത് ഇന്ത്യയിലൊന്നാകെ 21 പേരിൽ രോഗം ഉണ്ടാകുമ്പോഴാണ് ഒരു കേസ് കണ്ടെത്തിയത്. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ 30 കേസുകളിൽ ഒന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കേരളത്തിൽ മൂന്ന് കേസുകളുണ്ടാവുമ്പോൾ ഒന്ന് റിപ്പോർട്ട് ചെയ്തു. ആ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്.

ഡെൽറ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തിൽ കേരളത്തിലെത്തിയത്. കൂടുതൽ ജനസാന്ദ്രതയുള്ളതിനാൽ ഡെൽറ്റ വൈറസ് വ്യാപിച്ചു. ഗ്രാമ-നഗരങ്ങൾ പരസ്പരം ബന്ധപ്പെട്ട് തുടർച്ചയായി നിലനിൽക്കുന്നതിനാൽ രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടർന്നുപിടിച്ചു. രോഗം വന്ന് ഭേദമായവരിലും വാക്സീനേഷൻ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ ഡെൽറ്റ വൈറസ് പരിമിതമായി മറികടക്കുന്നതിനാൽ രോഗം ഭേദമായവർക്ക് ഇൻഫെക്ഷൻ വരാനിടയായി. പോസിറ്റീവാകുന്നവരിൽ പലരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. ഇവർക്ക് ഗുരുതരമായ രോഗസാധ്യതയും മരണസാധ്യതയും ഇല്ലെന്നത് ആശ്വാസം.

എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധശേഷി ആർജ്ജിക്കുകയെന്നതല്ല, മറിച്ച് വാക്സീൻ ലഭിക്കുന്നത് വരെ രോഗം പരമാവധി പേർക്ക് വരാതെ നോക്കി മരണം കഴിയുന്നത്ര തടയുകയെന്ന നയമാണ് നാം പിന്തുടർന്നത്. ആളുകൾക്ക് വാക്സീനേഷൻ നൽകി സാമൂഹ്യ പ്രതിരോധത്തിനാണ് ശ്രമം. 18 വയസിന് മുകളിൽ 43 ശതമാനം പേർക്ക് ഒരു ഡോസും 12 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. ഏറ്റവും വേഗം കേരളം വാക്സീനേഷൻ പൂർത്തിയാക്കുന്നുണ്ട്. വാക്സീൻ പാഴാക്കാതെ വിതരണം ചെയ്യുന്നതിൽ കേരളം മുന്നിലാണ്. ഇക്കാര്യത്തിൽ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ വഴിയും വാക്സീൻ വിതരണം ആരംഭിച്ചു. റഷ്യയുടെ സ്പുട്നിക് വാക്സീനും ചില ആശുപത്രികൾ നൽകുന്നുണ്ട്. അധികം വൈകാതെ മറ്റ് വാക്സീനുകളും ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും മാസത്തിനുള്ളിൽ 6-70 ശതമാനം പേർക്ക് വാക്സീൻ നൽകാനാവുമെന്നാണ് പ്രതീക്ഷ.

പതിനെട്ടിന് മുകളിലെ 70 ശതമാനം പേർക്ക് വാക്സീൻ നൽകിയാലെ ഹേർഡ് ഇമ്യൂണിറ്റി നേടാനാവൂ. രോഗം വന്ന് മാറിയവരിൽ 60 ശതമാനമെങ്കിലും ഇപ്പോൾ ഹേർഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 13 ശതമാനം പേർക്കെങ്കിലും എത്രയും വേഗം വാക്സീൻ നൽകാൻ ശ്രമിക്കും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകാൻ അനുമതിയുണ്ട്. ഗർഭകാലത്ത് കൊവിഡ് ബാധിച്ചാൽ കുഞ്ഞിന് പൂർണ വളർച്ചയെത്തും മുൻപ് പ്രസവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഗർഭിണികൾ കൊവിഡ് ബാധിതരായാൽ ഐസിയു, വെന്‍റിലേറ്റര്‍ സൗകര്യങ്ങൾ നൽകേണ്ടി വരും. വാക്സീൻ നൽകുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ഗർഭിണികൾ വാക്സീൻ എടുക്കാൻ തയ്യാറാകണം.

മാസ്ക് മാറ്റുന്ന അവസരങ്ങളിൽ ശരീര ദൂരം പാലിക്കാൻ ശ്രദ്ധിക്കണം. വാക്സീനെടുത്തവർ രോഗവാഹകരാവും. അവർ മാസ്ക് ധരിക്കണം. എസി മുറികൾ ഉപയോഗിക്കരുത്. ജനാല തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിച്ചേരൽ ഒഴിവാക്കണം. മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്നമായി മാറി. അത് ഒഴിവാക്കാൻ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഈ കാണുന്ന തിരക്ക് ഒഴിവാക്കാൻ ആവശ്യമായ മറ്റ് ശാസ്ത്രീയ മാർഗങ്ങളും ആലോചിക്കും. വാക്സീനേഷൻ പൂർത്തിയാകും വരെ ശക്തമായ നടപടി തുടരണം. രണ്ട് ഡോസ് വാക്സീൻ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയാണ് ഇത്തവണ ശബരിമലയിൽ മാസപൂജയ്ക്ക് അനുവദിക്കുക. 5000 പേരെ വരെ വിർച്വൽ ക്യൂ വഴി പ്രവേശിപ്പിക്കും.

കൊവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. കൊവിഡ് ബാധിതരിൽ അൽപ്പകാലത്തിന് ശേഷം പ്രമേഹം കൂടുതലായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. കൊവിഡ് ബാധിക്കാത്തവരേക്കാൾ 39 ശതമാനം അധിക സാധ്യതയാണ് കൊവിഡ് ബാധിതരിൽ കണ്ടെത്തിയത്. 18 വയസിന് താഴെയുള്ള കുട്ടികളിൽ പ്രമേഹത്തിന്‍റെ ലക്ഷണം കണ്ടെത്തിയാൽ സാമൂഹ്യ സുരക്ഷാ മിഷന്‍റെ കീഴിൽ മിഠായി പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. www.mittai.org എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

സംസ്ഥാനത്ത് 18 ന് മുകളിൽ പ്രായമുള്ള 47.72 ശതമാനം പേർക്കാണ് ആദ്യ ഡോസ് വാക്സീൻ നൽകിയത്. 16.49 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സീനും നൽകി. സംസ്ഥാനത്താകെ 14614580 ഡോസ് വാക്സീനാണ് ലഭിച്ചത്. അതിൽ 1204960 ഡോസ് കൊവിഷീൽഡും 137580 ഡോസ് കൊവാക്സീനും അടക്കം ആകെ 1342540 ഡോസ് വാക്സീനാണ് സംസ്ഥാനം വാങ്ങിയത്. 11838830 ഡോസ് കൊവിഷീൽഡും 1440230 ഡോസ് കൊവാക്സീനും അടക്കം 13272040 ഡോസ് വാക്സീൻ കേന്ദ്രം നൽകിയതാണ്. സംസ്ഥാനത്ത് 2.5 മുതൽ മൂന്ന് ലക്ഷം പേർക്ക് ഒരു ദിവസം വാക്സീൻ നൽകാനാണ് ശ്രമം.

സിക്ക വൈറസ്

സിക്ക കേരളത്തിലെത്തിയത് അപ്രതീക്ഷിതമായല്ല. കേരളത്തിൽ ഈഡിസ് ഈജിപ്തൈ കൊതുകുകളുടെ സാന്ദ്രത കൂടുതലാണ്. ഗുരുതരമായ രോഗമല്ല. എന്നാൽ ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വരൾച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും. അപൂർവമായി സുഷുമ്ന നാഡിയെയും ബാധിക്കും. സിക്ക വൈറസ് ബാധിച്ച ഗർഭിണിയുടെ കുഞ്ഞിന് കേരളത്തിൽ ആരോഗ്യപ്രശ്നം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കൊതുക് അധിക ദൂരം പറക്കില്ല. വീടുകളുടെ പരിസരത്ത് ഉണ്ടാകും. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ശുചിയാക്കണം. കൊതുക് പെറ്റുകിടക്കുന്ന അവസരം ഒഴിവാക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ എല്ലാ വീട്ടിലും നടത്തണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകിൽ നിന്നും രക്ഷ തേടണം. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഇവ വീട്ടിലേക്ക് കടന്ന് മനുഷ്യരെ കടിക്കുന്നത്.

കാലവർഷം

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായി. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 14 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഉയർന്ന തിരമാലക്കും കാറ്റിനും സാധ്യതയുണ്ട്.

കിറ്റെക്സ്

വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്‍റെ താത്പര്യം കൊണ്ടായിരിക്കും. അവിടൊരു വ്യവസായം വരുന്നത് നല്ല കാര്യമായി അവർ കാണുന്നുണ്ടാകും. എന്നാൽ ഇതുയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഉയർന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നതാണ് അതിലൊന്ന്. ഇത് പണ്ട് നമ്മുടെ സംസ്ഥാനത്ത് പറഞ്ഞുപരത്തിയ ഒന്നാണ്. ഇത് പൂർണമായും നാട് നിരാകരിച്ചു. ഇപ്പോൾ ഇവിടെ വ്യവസായം നടത്തുന്നവർ കേരളം ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന അഭിപ്രായക്കാരാണ്. കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായേ കാണാനാവൂ.

വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റമാണ് നാം സ്വീകരിച്ച് പോകുന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. 75 സ്കോറാണ്. വ്യവസായ വികസനമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. നീതി ആയോഗിന്‍റെ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ കേരളത്തിന് നേട്ടമുണ്ട്. 

 

 

 

 

 

Follow Us:
Download App:
  • android
  • ios