Asianet News MalayalamAsianet News Malayalam

ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ എന്തൊക്കെയാവാം കാരണങ്ങള്‍?

മോർച്ചറി അങ്ങനെയൊരു സ്ഥലമാണ്. സമൂഹത്തിന് നേർക്ക് പിടിച്ചൊരു കണ്ണാടിയാണ് എന്‍റെ പണിസ്ഥലം. ഒരേയൊരു കാര്യമേ വേണ്ടൂ. അതിലേക്കൊന്ന് നോക്കാനും തെളിയുന്ന കാഴ്ച്ചകൾ കാണുവാനും ഒരു താത്പര്യം വേണം. അത്രേയുള്ളൂ. 

postmortem an article by forensic surgeon krishnan balendran
Author
Thiruvananthapuram, First Published Nov 29, 2018, 12:13 PM IST

എന്നിരുന്നാലും, മരിച്ചുപോയ വ്യക്തിയേയും അയാളുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളേക്കുറിച്ചുമുള്ള ഈ സംഭാഷണങ്ങളിലൂടെ നമ്മുടെ സമൂഹത്തിനേപ്പറ്റിയുള്ള ചില ധാരണകളൊക്കെ ഉണ്ടാവുമെങ്കിലും കൂടുതലും ഇവ എന്നെ കൊണ്ട് ചെന്നെത്തിക്കുക ആത്മപരിശോധനകളിലും സെൽഫ് ഡിസ്കവറികളിലുമാണ്. മരിച്ചവർ നമുക്ക് മുന്നേ നടന്ന് നീങ്ങിയവരാണ്. അവർ അധ്യാപകരാണ്. സത്യം മാത്രം പറയുന്ന ഗുരുനാഥർ.

postmortem an article by forensic surgeon krishnan balendran

സ്വയഹത്യകളുടെ അപ്പുറവും ഇപ്പുറവും നിൽക്കുന്നവരിൽ ചിലർ: 

ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് നിര്‍ബന്ധമായും വേണ്ടത് നിയമപ്രകാരം നടത്തേണ്ടുന്ന പ്രേതവിചാരണയും - (inquest as per CRPC 174) അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആജ്ഞാപത്രവുമാണ് (requisiton).

'Kpf 102' എന്ന് പറയുന്ന ഈ നിര്‍ദിഷ്ട ഫോറം - പൊലീസ് എഴുതിത്തരുന്ന ഈ ഔദ്യോഗിക കടലാസ് - കൈപ്പറ്റിക്കഴിഞ്ഞാൽ പിന്നെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന തുടങ്ങാം. ബന്ധുക്കളോടും നാട്ടുകാരോടുമൊന്നും കാര്യങ്ങൾ ചോദിച്ചറിയണം എന്നൊന്നും നിയമമോ കീഴ്വഴക്കങ്ങളോ ആവശ്യപ്പെടുന്നില്ല. എങ്കിലും ഒരു പോസ്റ്റ്‌മോര്‍ട്ടം എങ്ങനെ ചെയ്യണം എന്ന ചോദ്യത്തിന് ശരിയായ ഉത്തരം കിട്ടണമെങ്കിൽ ആ മരണം ഉയർത്തുന്ന ന്യായമായ ചോദ്യങ്ങളെന്തെന്ന് അറിയണം. കാച്ചിക്കുറുക്കിയെഴുതിയ ഈ പത്രികയ്ക്കുമപ്പുറം നമുക്ക് സില്ലിയെന്നും, അപ്രസക്തമെന്നും തോന്നാവുന്ന ചില സംശയങ്ങൾ മരിച്ചയാളുടെ ബന്ധുക്കൾക്കോ നാട്ടുകാർക്കോ ചിലപ്പോൾ കണ്ടെന്നിരിക്കും. സ്ഥിരമായി തൊഴിലിന്‍റെ ഭാഗമായി ഇത്തരം ചോദ്യങ്ങൾക്കുള്ള പ്രത്യക്ഷത്തിലുള്ള ഉത്തരങ്ങളൊക്കെ പ്രൊഫഷനലുകളായ പോലീസുദ്യോഗസ്ഥർക്ക് പെട്ടെന്ന് തന്നെ പിടികിട്ടുമെന്നത് കൊണ്ടുതന്നെ ബന്ധുക്കളുടെ ഈ ചോദ്യങ്ങളധികവും പൊലീസിന്‍റെ റിക്വസിഷൻ കടലാസിലിടം പിടിക്കാറില്ല. അതൊക്കെ മൊഴികളിലായിരിക്കും എഴുതിയിട്ടുണ്ടാവുക.

അതൊക്കെ മൊഴികളിലായിരിക്കും എഴുതിയിട്ടുണ്ടാവുക

എന്നാലും, നമുക്ക് ശാസ്ത്രീയമായ ഒറ്റ നോട്ടത്തിൽ തന്നെ അപ്രസക്തമായ ഈ സംശയങ്ങൾ പക്ഷെ അത് കൊണ്ടുനടക്കുന്നവർക്ക്, അവരെ സംബന്ധിച്ചിടത്തോളം, വല്യ പ്രാധാന്യവും ഗൗരവവും ഒക്കെ കാണും. അവരോടു ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നതിന്‍റെ അക്കാദമിക്ക് പ്രയോജനങ്ങൾക്കപ്പുറത്ത് അത് പരേതന്‍റെ  ബന്ധുക്കൾക്ക് ഉണ്ടാക്കുന്ന വിശ്വാസവും ആശ്വാസവും ഒക്കെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാർക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാവേണ്ടതാണ് എന്നതാണ് എന്‍റെ  വിചാരം. പക്ഷെ അതങ്ങനല്ലെന്നും, നേരേ മറിച്ച് പോസ്റ്റ്‌മോര്‍ട്ടം പരിശോധന അതീവ രഹസ്യസ്വഭാവമുള്ള ഒന്നാണെന്നും അതിന് സുതാര്യത (transparency) ഒട്ടും ആവശ്യമില്ലാത്തതാണെന്നുമാണ് പ്രബലമായ പൊതുചിന്ത.

ഈ ചിന്ത ഒരു ഗുണവും ചെയ്യില്ല എന്ന് മാത്രമല്ല പോസ്റ്റ്മോർട്ടം പരിശോധനയേയും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്‍റെ തന്നെ നിലവാരത്തേയും ബാധിച്ചേക്കാം. വിശ്വാസ്യതയെ പോലും.

രണ്ട് ജീവിതങ്ങൾ ഒന്നു പോലെ ആവില്ല എന്നത് പോലെയാണ് രണ്ട് മരണങ്ങളും. ജീവിതങ്ങൾ പോലെ മരണങ്ങളും യുനീക്ക് ആണ്. നമ്മുടെ മരണങ്ങൾ എങ്ങനെയാകുമെന്നത് നമ്മുടെ ജീവിതം പോലെയിരിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, പലപ്പോഴും. വല്ലപ്പോഴുമെന്നല്ല, ഒട്ട് മിക്കപ്പോഴും അങ്ങനെ തന്നെയെന്ന് പറയാം.

അതുകൊണ്ട്, തന്നെ ഒരാളുടെ മരണശേഷം നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധന അയാളുടെ ജീവിതത്തിലേക്കാണ് നമ്മളേ കൂട്ടിക്കൊണ്ട് പോകുന്നത്. ഒരാളുടെ മരണമുയർത്തുന്ന ചോദ്യങ്ങൾ എന്തെന്ന് അറിയണമെങ്കിൽ അയാളുടെ ജീവിതത്തേ പറ്റിയും നമ്മൾ ചിലതൊക്കെ തിരക്കി അറിയേണ്ടി വരും. ഈ തിരച്ചിലിലും അന്വേഷണങ്ങളിലൂടെയുമാണ് എന്‍റെ ടേബിളിൽ കിടക്കുന്ന മരിച്ചയാളിൽ നിന്നും ആ മൃതദേഹം ഒരിക്കൽ ജീവിച്ചിരുന്ന ഒരാളായി മാറി തുടങ്ങുന്നത്. കിട്ടുന്ന വിവരങ്ങൾ എല്ലാം ശരിയായിക്കൊള്ളണമെന്നൊന്നുമില്ല. പലപ്പോഴും അതിവൈകാരികതയും ചിലപ്പോഴൊക്കെ ഔട്ട് റേറ്റ് വാസ്തവവിരുദ്ധതയുമൊക്കെ കാണും നമുക്ക് കിട്ടുന്ന “അറിവു”കളിൽ. Cognitive & confirmation bias -കളിലൊന്നും ചെന്ന് പെടാതെ തന്നെ പരിശോധന തുടങ്ങും മുൻപേ ഒന്നിൽ കൂടുതൽ hypotheses - പലതരം സാങ്കല്‍പികസിദ്ധാന്തങ്ങൾ - കരുതി വെച്ചിട്ട് അവ ഓരോന്നോരോന്നായി പരിശോധിച്ചു മുന്നേറുന്നതാണ് ശാസ്ത്രീയ രീതി.

എന്നിരുന്നാലും, മരിച്ചുപോയ വ്യക്തിയേയും അയാളുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളേക്കുറിച്ചുമുള്ള ഈ സംഭാഷണങ്ങളിലൂടെ നമ്മുടെ സമൂഹത്തിനേപ്പറ്റിയുള്ള ചില ധാരണകളൊക്കെ ഉണ്ടാവുമെങ്കിലും കൂടുതലും ഇവ എന്നെ കൊണ്ട് ചെന്നെത്തിക്കുക ആത്മപരിശോധനകളിലും സെൽഫ് ഡിസ്കവറികളിലുമാണ്. മരിച്ചവർ നമുക്ക് മുന്നേ നടന്ന് നീങ്ങിയവരാണ്. അവർ അധ്യാപകരാണ്. സത്യം മാത്രം പറയുന്ന ഗുരുനാഥർ.

മനുഷ്യരുടെ മരണം നാല് രീതികളിലാണ് നടക്കുന്നത്

മോർച്ചറി അങ്ങനെയൊരു സ്ഥലമാണ്. സമൂഹത്തിന് നേർക്ക് പിടിച്ചൊരു കണ്ണാടിയാണ് എന്‍റെ പണിസ്ഥലം. ഒരേയൊരു കാര്യമേ വേണ്ടൂ. അതിലേക്കൊന്ന് നോക്കാനും തെളിയുന്ന കാഴ്ച്ചകൾ കാണുവാനും ഒരു താത്പര്യം വേണം. അത്രേയുള്ളൂ. ഇതൊന്നുമില്ലാതെ, കേവലമൊരു morbid anatomist -ന്‍റെ നിർവികാരതയോടും, ഒരു scientist ന്‍റെ  മരവിപ്പോടും കൂടിയല്ലാതെ, ഫോറെൻസിക്ക് പ്രാക്ടീസിനെ അതിനുമപ്പുറമുള്ള ഒരു കാല്‍പനിക തലത്തിൽ കണ്ടില്ലെങ്കിൽ, അതിന് പരിശ്രമിക്കുകയെങ്കിലും ചെയ്തില്ലായെങ്കിൽ, ടേബിളിൽ കിടക്കുന്നവരേക്കാൾ മരിച്ചവരായിപ്പോകും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നവരെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

കൃത്യമായ കണക്കുകൾ നിരത്തി വാദിക്കുന്ന ഒരു ശാസ്ത്രലേഖനമൊന്നുമല്ല ഈ എഴുതുന്നത്. അത് കൊണ്ട് ആ ന്യൂനതയിലൂടെ മാത്രം കണ്ടാൽ മതി. ഒരു വൈൽഡ് തോട്ട് മാത്രം...

മരണത്തിന് അപ്പുറവുമിപ്പുറവും

മനുഷ്യരുടെ മരണം നാല് രീതികളിലാണ് നടക്കുന്നത് (manner of death.):

സ്വാഭാവിക കാരണങ്ങൾ, അപകടം, നരഹത്യ, സ്വയഹത്യ എന്നിവയാണ് ആ രീതികൾ (natural, accident, homicide and suicide). ഇതിൽ ഏതു വേണമെങ്കിലും നമുക്കും സംഭവിക്കാമെങ്കിലും സമൂഹത്തിന് ഒരുതരം ശ്രേണീകൃത ചിന്തകളൊക്കെയുണ്ട് ഈ കാര്യത്തിൽ എന്നാണ് എന്‍റെ വിചാരം. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു അനിയത്തിയോ മകളോ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക, അവൾക്ക് നാല് വിവാഹ ആലോചനകൾ വരുന്നു എന്നും വിചാരിക്കുക. പ്രതിശ്രുത വരന്‍റെ അച്ഛൻ മരിച്ച് പോയതാണെന്നും വിചാരിക്കുക. 

ആദ്യത്തേ വരന്‍റെ അച്ഛൻ പനി ബാധിച്ച് മരിച്ചുവെന്നും. രണ്ടാമത്തെയാളുടെ അച്ഛൻ ഒരു അപകടത്തിൽ മരിച്ചുവെന്നും, മൂന്നാമത്തെയാളുടെ അച്ഛൻ ഒരു ഭീകരാക്രമണത്തിനിടെ മരിച്ചുവെന്നും നാലാമത്തേത് ഒരു സ്വയഹത്യയുമായിരുന്നുവെന്നും സങ്കല്പിക്കുക. മറ്റെല്ലാ കാര്യങ്ങളും തുല്യമെങ്കിൽ വിവാഹം മിക്കവാറും സ്വാഭാവിക മരണക്കാരന്‍റെ മകനുമായിട്ടായിരിക്കും നമ്മൾ ഫിക്സ് ചെയ്യുക. ആ ശ്രേണിയിൽ പിന്നീട് അപകടമരണവും ഏറ്റവും അവസാനം സ്വയഹത്യയും വരും. ഇത് വിവാഹാലോചനകളിൽ മാത്രമാക്കേണ്ട. നമ്മുടെ മാതാപിതാക്കളുടെ മരണം പോലും… നമ്മൾ ഈ ക്രമത്തിലാകാനേ ആഗ്രഹിക്കൂ.

സ്വയഹത്യകൾ വ്യക്തിയുടെ പരാജയമാണെന്നും അവയ്ക്ക് എപ്പോഴും മരിച്ചയാളിന് ബാഹ്യമായി ഒരു കാരണം കാണുമെന്നും, അവ എല്ലായ്പ്പോഴും തടയാൻ പറ്റുമെന്നും അത് തടയുന്നതിൽ “കുടുംബ”ത്തിന് വല്യ പങ്കാണുള്ളതെന്നും ഒരു ജനറലൈസേഷൻ നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ടുതന്നെ ഒരാൾ സ്വയഹത്യ ചെയ്താൽ സമൂഹം ഉടൻ തന്നെ അയാളുടെ മാതാപിതാക്കളിലേക്കും കുടുംബത്തിലേക്കും, വിവാഹിതരെങ്കിൽ വിശിഷ്യാ അവരുടെ ജീവിതപങ്കാളിയിലേക്കും സൂക്ഷ്മ ദൃഷ്ടികളയക്കും. കുട്ടികളെങ്കിൽ വളർത്തിയതിലെ ദോഷം തുടങ്ങി മനോരോഗമുണ്ടായിരുന്നുവെങ്കിൽ അത് ശരിയാംവണ്ണം ചികിത്സിക്കാഞ്ഞതിലും, അല്പം കൂടി മുതിർന്നതെങ്കിൽ പ്രണയ നൈരാശ്യമോ, പരീക്ഷാപ്പേടിയോ, ബൈക്കോ മറ്റ് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി കൊടുക്കാത്തതിലുള്ള വാശിയോ… എന്തെങ്കിലും ഒക്കെ കുറ്റം കണ്ടു പിടിക്കുക എന്നതാണ് പ്രധാനലക്ഷ്യം.

കുടുംബമെന്ന സ്ഥാപനത്തിന് സ്വയഹത്യ ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുമോ

വിവാഹിതരെങ്കിൽ കുടുംബ കലഹമോ സ്ത്രീധന പീഡനമോ എന്നുവേണ്ട പങ്കാളിയുടെ സ്വഭാവ ദൂഷ്യമോ ഒക്കെ നമ്മളങ്ങ് കല്പിച്ച് ചാർത്തും. Family - കുടുംബം - എന്ന സ്ഥാപനത്തിൽ സ്വയഹത്യ തടയാനുള്ള മെക്കാനിസം കല്പിച്ച് കൊടുക്കുന്നവർക്കായി ഞാനൊരു കണക്ക് പറയാം. മോർച്ചറികളിലെത്തുന്ന സ്വയഹത്യയിൽ ബഹുഭൂരിപക്ഷവും, മിക്കവാറും 99 ശതമാനവും കുടുംബമുള്ളവരാണ്. ഇത് എന്‍റെ മാത്രം കണക്കായത് കൊണ്ട് അത്ര കാര്യമാക്കേണ്ട. സഹപ്രവർത്തകരോട് ചോദിച്ചതിൽ എല്ലാവർക്കും ഇത് തന്നെയാണ് അനുഭവം. ആദ്യം പരിശോധിക്കേണ്ടത് കുടുംബമെന്ന സ്ഥാപനത്തിന് സ്വയഹത്യ ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുമോ എന്നതും, രണ്ടാമത് നോക്കേണ്ടത് കുടുംബപരമായ കാരണങ്ങൾ ഒരാളെ സ്വയഹത്യയിലേക്ക് കൂടുതൽ വൽണറെബിളാക്കുന്നുണ്ടോ എന്നും. 

ഓരോ മരണങ്ങളും - unique - അദ്വിതീയമായത് കൊണ്ട് അവയുടെ കാരണങ്ങളും അങ്ങനെതന്നെ. 

ഓരോ മനുഷ്യരിലും സ്വയഹത്യാ പ്രവണത ഏറിയും കുറഞ്ഞും കാണുമെന്നും ഒരു ഗിവൺ പോയിന്‍റോഫ് ടൈമിൽ തുടർന്നും ജീവിക്കാനുള്ള കാരണങ്ങളാണ് മരിക്കാനുള്ള കാരണങ്ങളേക്കാൾ കൂടുതലെങ്കിൽ (preponderance of reasons) ഒരാൾ സ്വയഹത്യ ചെയ്യാതെ തുടർന്നും ജീവിക്കും. മറിച്ചാണെങ്കിൽ മരിക്കും. ഈ തീരുമാനമെടുക്കൽ പലപ്പോഴും ഉപബോധമനസ്സിലാവും നടക്കുക. ബോധമനസ്സിലേക്ക് സദാസമയവും ഒന്നല്ലെങ്കിൽ മറ്റേത് (മരണം അല്ലെങ്കിൽ ജീവിതം) എന്ന തീരുമാനമെടുക്കേണ്ടുന്ന സ്ഥിതിവിശേഷം ഉണ്ടാവുക എന്നത് അതിഭീകരമായ ഒരു മാനസികാവസ്ഥയാണ്. അധികം നാൾ അങ്ങനെ ഒരാൾക്ക് കഴിയാനൊക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും ഒരു ചോയിസ്സിനുള്ള ഓപ്ഷനുകൾ കുറഞ്ഞ് കുറഞ്ഞ് സ്വയഹത്യ എന്നത് ഒന്നേയുള്ളു തിരഞ്ഞെടുക്കുവാൻ എന്ന അവസ്ഥയിലേക്കുള്ള സ്ഥിതിയിൽ ഒരാളുടെ യാത്ര വന്നവസാനിക്കുന്നത് കാണേണ്ടി വരുന്ന, എംപതിയോടെ ഫോറെൻസിക്ക് പ്രാക്ടീസ് ചെയ്യുന്നവന്‍റെ സ്കോർച്ചിങ്ങ് പെയിനാണ്. ഒരേസമയം ഇത് പ്രതിഫലവും ശിക്ഷയുമാണ്.

ഇതിൽ ഒരു പ്രത്യേക സബ്സെറ്റാണ് വിവാഹിതരായ സ്ത്രീകളുടെ സ്വയഹത്യകൾ. ഇതിൽ പലതും അവരുടെ ജീവിതങ്ങളിലെ തുടർപരാജയങ്ങളിലേറ്റവും അവസാനത്തേതാണോ, അതോ അവർ ജീവിതത്തിൽ ആദ്യവും അവസാനവുമായി ഒന്ന് ജയിച്ചതാണോ എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്.

അച്ഛനമ്മമാർ ആലോചിച്ച് ഉറപ്പിച്ച വിവാഹത്തിന് ശേഷമായാലും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതായാലും ഇന്ന് നമ്മുടെ നാട്ടിൽ നിന്നുപോരുന്ന വിവാഹം/കുടുംബം എന്ന സ്ഥാപനം - ദി ഇന്‍സ്റ്റിറ്റിയൂഷൻ ഒഫ് മാര്യേജ്/ഫാമിലി - ആത്യന്തികമായി സ്ത്രീക്ക് പ്രതികൂലമായ ഒന്നാണെന്നാണ് ഞാന്‍ കരുതുന്നത്. 
ഇതിൽ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇത്തിരി പിറകോട്ടാണെങ്കിൽ പിന്നെ പറയുകയും വേണ്ട. 

വിവാഹത്തിന് മുൻപുള്ള ഉടമസ്ഥാവകാശം അച്ഛനിൽ നിന്ന് (അച്ഛനില്ലെങ്കിൽ സഹോദരനോ) വേറോരുത്തനിലേക്ക് മാറ്റപ്പെടുന്ന, വിൽക്കപ്പെടുന്ന ഈ സാധനത്തിന്‍റെ കച്ചവടത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. ചരക്ക് മേടിക്കാൻ വരുന്നവന് കാശ് അങ്ങോട്ട് കൊടുക്കണം. പിന്നെയുമുണ്ട് സവിശേഷത. പണിക്കര് ചരക്ക് ചുമക്കണ്ട. ചരക്ക് പണിക്കരേ ചുമന്നോളും. (പണിക്കര് ഈസ് ഈക്വൽ ടു പണിക്കാരൻ). നിന്ദയും അവഗണനയും ശാരീരികവും മാനസികവുമായ പീഡനങ്ങളുമേറ്റ് കഴിയുന്നതിനിടയിൽ ചിലപ്പോ ഒന്നോ രണ്ടോ ഒക്കെ പ്രസവിച്ചെന്നുമിരിക്കും.

എന്‍റെ മകൾ ആത്മഹത്യ ചെയ്യില്ല

വേദനയും വിഷമവുമൊക്കെ വീട്ടിൽ പറയുമ്പോ ചട്ടിയും കലവുമായാൽ തട്ടീംമൂട്ടീമിരിക്കും എന്ന ക്ലീഷേയ്ഡ് മറുപടിയിൽ ഒതുങ്ങുന്ന തുടക്ക നാളുകളിലെ ഓരോ സഹായത്തിനു വേണ്ടിയുള്ള കരച്ചിലിന്‍റെ ഓരോ നിരസിക്കലും നമ്മൾ നേരത്തേ പറഞ്ഞ preponderance ലേക്കാണ് പടിപടിയായി എത്തിക്കുന്നത്. അവസാനം ഗതികെട്ട് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിനൊടുവിൽ താൻ വല്ല വിധേനയും ഒഴിവാക്കപ്പെട്ട ഒരു ബാധ്യത ആയിരുന്നുവെന്ന് മനസ്സിലാക്കി തിരികെ “കൊണ്ട് ചെന്നാക്ക”പ്പെടുമ്പോഴുള്ള നാണംകെട്ട കീഴടങ്ങൽ. അവസാനം തന്‍റെ ജീവിതത്തിലിനിയൊന്നും കാര്യമായി നടക്കാനില്ലെന്നും ഒരേ പോലെയുള്ള ഇരുണ്ട ആവർത്തനവിരസതയാർന്ന അർത്ഥശൂന്യമായ ഒരു നിസ്സാഹായവസ്ഥയിൽ നിന്നും ചിലരെങ്കിലും ചിലപ്പോഴൊക്കെ അവർക്ക് അവശേഷിക്കുന്ന, ബാക്കി വന്നിട്ടുള്ള ഒരേയൊരു തിരഞ്ഞെടുപ്പിന് തയ്യാറാകും. അന്നേരവും കുഞ്ഞുങ്ങളെ തനിച്ചാക്കിയിട്ട് മരിക്കാൻ തോന്നിയ അവളുടെ നിരുത്തരവാദിത്വത്തേയും ചീത്ത പറയുന്നവരേയും ഞാൻ കണ്ടിട്ടുണ്ട് മോർച്ചറിയിൽ.

എന്‍റെ മകൾ ആത്മഹത്യ ചെയ്യില്ല… ഇക്കഴിഞ്ഞയാഴ്ച്ചയാണ് ഞങ്ങൾ അവളെ തിരിച്ചു കൊണ്ടാക്കിയത്… അവളങ്ങനെ ചെയ്യാനാണേൽ ഇതിന് മുൻപേ എന്നേ ചെയ്തേനെ. അവളെ കൊന്നതാണ്… ഇങ്ങനേയും പോകും ചില രോദനങ്ങൾ.

വിഷമങ്ങളും അപമാനവും ഇനിയും ആജീവനാന്തകാലം തുടരുമെന്നും, തനിക്കിനി എങ്ങോട്ടും പോകാനില്ലെന്നും, സ്നേഹക്കുറവ് കൊണ്ടൊന്നുമല്ലെങ്കിലും താൻ തന്‍റെ വീട്ടിൽ ഒരധികപ്പറ്റോ ഭാരമോ ഒക്കെയാകുമെന്നും മനസ്സിലാക്കി കഴിയുമ്പോഴാണ് അവശേഷിക്കുന്ന ഒരേയൊരു ഓപ്ഷനിലേക്ക് മിക്കവരും എത്തിച്ചേരുന്നത്.

കടുത്ത വിഷാദരോഗികളായ ചിലരേ കണ്ടിട്ടില്ലേ… സ്വയയഹത്യ ചെയ്യുവാൻ പോലും കരുത്തില്ലാതെ ചടഞ്ഞു കൂടിയിരിക്കുന്നവർ. എന്നിട്ട് ചികിത്സ തുടങ്ങി കുറച്ചൊന്നു കഴിയുമ്പോൾ കുറേശ്ശെ തിരികെ വരുന്ന മനക്കരുത്ത് ഉപയോഗിച്ച് അത് ചെയ്യുന്നവർ. അതുപോലെ, ചിലർ അത്രയും താഴേക്ക് പതിക്കുന്നതിന് മുൻപേ അവരിൽ അവശേഷിക്കുന്ന കരുത്തിനെയുമെടുത്ത് നടന്ന് റെയിൽ പാളത്തിലോ, ഒരു കയറിലോ, അല്പം കീടനാശിനിയിലോ, കുറച്ച് മണ്ണെണ്ണയിലും തീയിലും എല്ലാം അവസാനിപ്പിക്കുന്നവർ.

മണ്ണെണ്ണയ്ക്കും തീയ്ക്കും ഒരു വീട്ടിലെ സ്ത്രീകളോടാണ് ഇഷ്ടക്കൂടുതൽ

പരാജയങ്ങളിൽ അവസാനത്തേതോ അതോ ആകെയുള്ള ഒരേയൊരു വിജയമോ? പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അവസാനം ഇടുന്ന ഒപ്പിട്ട് കഴിയും വരെ മാത്രമാണ് സാധാരണ ഈ ചോദ്യം മനസ്സിൽ അവസാനിക്കാറുള്ളത്. ഉത്തരമൊന്നും ഇതു വരെ കിട്ടിയിട്ടില്ല മിക്കതിലും. പക്ഷെ, എന്‍റെ ഗുരു പണ്ട് ചോദിച്ചിട്ടുണ്ട്..

'കൃഷ്ണൻ ശ്രദ്ധിച്ചിട്ടുണ്ടോ, മണ്ണെണ്ണയ്ക്കും തീയ്ക്കും ഒരു വീട്ടിലെ സ്ത്രീകളോടാണ് ഇഷ്ടക്കൂടുതൽ. സ്ത്രീകളിൽത്തന്നെ അമ്മയേക്കാളും മകളേക്കാളും മരുമകളോട് ഇത്തിരി കൂടുതലിഷ്ടം, അല്ലേ?'

അത് ശരിയാണെന്ന് ഞാൻ തലയാട്ടി സമ്മതിച്ചിട്ടുമുണ്ട്.

Follow Us:
Download App:
  • android
  • ios