നോട്ട് പ്രതിസന്ധി തീരണമെങ്കില്‍ ആഗസ്ത് മാസമാകും; കാരണങ്ങള്‍
1. റിസര്‍വ്വ് ബാങ്കിന് നാല് കറന്‍സി പ്രസുകളാണ് ആകെയുള്ളത്.
2. ഒരു വര്‍ഷം 2,670 കോടി രൂപയുടെ കറന്‍സികള്‍ മാത്രം അച്ചടിക്കാന്‍ മാത്രമേ ഈ പ്രസുകള്‍ക്കു കഴിയൂ എന്ന് റിസര്‍വ്വ് ബാങ്കിന്‍റെ ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
3. ഈ നാല് കറന്‍സി പ്രസ്സുകൾക്കും കൂടി ഇതുവരെ പുറത്തിറക്കാൻ കഴിഞ്ഞതു 4.61 ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്.
4. ഇതുവരെ ബാങ്കുകളിൽ തിരിച്ചെത്തിയ 12.44 ലക്ഷം കോടി രൂപയ്ക്കു തുല്യമായ പുതിയ നോട്ടുകൾ ഏതായാലും അച്ചടിക്കേണ്ടി വരും. അസാധുവാക്കിയ നോട്ടുകൾ ഇനിയും കുറച്ചുകൂടി ബാങ്കുകളിലെത്തുകയാണെങ്കിൽ 15.44 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ ഇറക്കേണ്ടി വരും.
5. അഥവാ 12.44 ലക്ഷം കോടി നോട്ടുകളാണു പുറത്തിറക്കേണ്ടതെങ്കിലും ഇനിയും 7.83 ലക്ഷം കോടി നോട്ടുകൾ കൂടി അച്ചടിക്കണം.
6. അഞ്ഞൂറിന്റെ നോട്ടുകൾ വളരെ കുറച്ചേ അച്ചടിച്ചിട്ടുള്ളൂ. അതാണ് ഇപ്പോൾ അനുഭവപ്പെടുന്ന നോട്ട് ക്ഷാമത്തിനു മുഖ്യകാരണം.
7. രാജ്യത്തു 2.15 ലക്ഷം എടിഎമ്മുകളാണുള്ളത്. ഇവയിൽ 1,38,626 എണ്ണവും നഗരങ്ങളിലാണ്. ഗ്രാമങ്ങളിൽ 47,443 എണ്ണമേയുള്ളൂ. 2.15 ലക്ഷം എടിഎമ്മുകളിൽ മുപ്പതിനായിരം എണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. ഇവ എല്ലാസമയവും പ്രവർത്തിക്കുന്നുമില്ല.
8. ഈ എടിഎമ്മുകൾ പ്രവർത്തനക്ഷമമാകണമെങ്കിൽ 500 രൂപയുടെ നോട്ടുകൾ ആവശ്യത്തിനു ലഭിക്കണം. ഒപ്പം നൂറുരൂപ നോട്ടുകളും വേണം.
9. ഇതുവരെ പുതിയ 500 രൂപയുടെ 10 കോടി നോട്ടുകളേ പുറത്തിറക്കിയിട്ടുള്ളൂ എന്നാണു റിസർവ് ബാങ്ക് വൃത്തങ്ങൾ പറയുന്നത്. എടിഎമ്മുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാനും ബാങ്കുകളിൽ കറൻസി ക്ഷാമം അനുഭവപ്പെടാതിരിക്കാനും 681 കോടി എണ്ണം 500 രൂപ നോട്ടുകളാണു വേണ്ടത്.
10. രാജ്യത്തെ നാലു കറൻസി പ്രസ്സുകളും മൂന്നു ഷിഫ്റ്റ് വീതം പ്രവർത്തിച്ചാൽ തന്നെ ഒരുദിവസം 5.56 കോടി 500 രൂപ നോട്ടുകളേ പുറത്തിറക്കാന്‍ സാധിക്കുകയുള്ളൂ.
11. 681 കോടി 500 രൂപ നോട്ടുകൾ പുറത്തിറക്കാൻ കുറഞ്ഞതു 122 ദിവസമെങ്കിലും വേണ്ടിവരും. അതായത് 2017 ഏപ്രിലിനു മുൻപ് ഇത്രയും അച്ചടിച്ചു തീർക്കാനാവില്ല.
12. അസാധുവാക്കിയ മുഴുവൻ തുകയുടെയും (2000 നോട്ടുകളുടെ മൂല്യം കിഴിച്ചാൽ) 500 രൂപ നോട്ടുകൾ പുറത്തിറക്കണമെങ്കിൽ 1181 കോടി നോട്ടുകൾ അച്ചടിക്കണം. അതിനും ഇന്നത്തെ നിലയ്ക്കു 212 ദിവസം വേണ്ടിവരും.