സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനത്ത് അജയ് ത്യാഗിയുടെ കാലാവധി 18 മാസം കൂടി നീട്ടി. കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി

മുംബൈ: സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ സ്ഥാനത്ത് അജയ് ത്യാഗിയുടെ കാലാവധി 18 മാസം കൂടി നീട്ടി. കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ 2017 മാർച്ചിൽ തുടങ്ങിയ മൂന്ന് വർഷത്തേക്കുള്ള നിയമനം രണ്ട് വർഷത്തേക്ക് കൂടി നീളും.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡിന്റെ സാഹചര്യത്തിൽ ഇന്ത്യൻ ധനകാര്യ രംഗം നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ കാലത്ത് സെബിയുടെ തലപ്പത്ത് ഒരു സ്ഥാനമാറ്റം വരുത്തി, തീരുമാനങ്ങളിൽ കാലതാമസം വരുത്താൻ താത്പര്യപ്പെടുന്നില്ലെന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഹിമാചൽ പ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ത്യാഗി. ഇതോടെ സെബിയുടെ തലപ്പത്ത് അദ്ദേഹത്തിന്റെ കാലാവധി 2022 ഫെബ്രുവരി 28 ന് മാത്രമേ അവസാനിക്കൂ. ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നത്.

സെബി തലപ്പത്ത് ത്യാഗിയുടെ പ്രവർത്തനം വളരെ മികച്ചതായാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. നിരവധി നയപരമായ മാറ്റങ്ങൾ അദ്ദേഹം തന്റെ ഭരണകാലത്ത് നടപ്പിലാക്കിയിട്ടുണ്ട്. കോർപ്പറേറ്റുകളും ഈ തീരുമാനത്തിൽ സന്തുഷ്ടരാണ്.