Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തെ ഭവന വായ്പ എങ്ങനെ? പുതിയ രീതികൾ, പലിശ നിരക്കുകൾ, ബാങ്കുകളുടെ നയം

30 ലക്ഷം വരെയുള്ള വായ്പകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് 6.9  ശതമാനമാക്കി കുറച്ചിരിക്കുന്നു.

bank housing loan scheme's in covid -19 crisis period
Author
Thiruvananthapuram, First Published Oct 30, 2020, 4:17 PM IST

ലർക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന സുപ്രധാന സംഭവമാണ് വീടോ ഫ്ലാറ്റോ സ്വന്തമാക്കുന്നത്. ഇത് മാത്രമല്ല ഭവന വായ്പയെ വ്യത്യസ്ഥമാക്കുന്നത്.  ഇതുവരെ എടുത്തിട്ടുള്ളതിലും ഇനിയെടുക്കാൻ പോകുന്നതിലും വെച്ച് ഏറ്റവും വലിയ വായ്പയാണ് ഭവന വായ്പ. മറ്റേതൊരു വായ്പകളെക്കാലും കൂടുതൽ തിരിച്ചടവ് കാലാവധി കിട്ടുന്നതും ഭവന വായ്പകൾക്കാണ്. അടുത്തകാലത്തായി ഭവന വായ്പയുടെ ഗമ ഒരുപടികൂടി ഉയർന്നിരിക്കുന്നു. ലഭ്യമായ മറ്റെല്ലാ വായ്പകളെക്കാലും പലിശ നിരക്ക് കുറഞ്ഞ വായ്പയായി മാറിയിരിക്കുന്നു ഭവന വായ്പ. വീട് ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന സകലമാന പേർക്കും അത് സ്വന്തമാക്കാൻ മികച്ച അവസരമാണിത്.

ഏറ്റവും കുറവ് പലിശ

30 ലക്ഷം വരെയുള്ള വായ്പകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് 6.9  ശതമാനമാക്കി കുറച്ചിരിക്കുന്നു. വർഷങ്ങളായി ഭവന വായ്പക്ക് ബാങ്കുകൾ ഈടാക്കിയിരുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടാതെ കാനറാ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ പല ബാങ്കുകളും കുറഞ്ഞ നിരക്കായ 6.9 ശതമാനത്തിനാണ് വായ്പ നൽകുന്നത്. സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് തുടങ്ങിയവ  ഇതിലും കുറഞ്ഞ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. മിക്ക ബാങ്കുകളിലും ഉയർന്ന തുകക്കുള്ള വായ്പകൾക്കും പലിശ 7 ശതമാനത്തിന്  അടുത്ത് മാത്രമേയുള്ളു.

സൗജന്യങ്ങൾ വേറെയും

നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പലിശ നിരക്കിൽ നൽകുന്ന സൗജന്യം 10 ബേസിസ് പോയിന്റിൽ നിന്ന് 20 ലേക്ക് ഉയർത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ബേസിസ് പോയിന്റ് എന്നാൽ 1 ശതമാനത്തിന്റെ 100ൽ 1 എന്നർത്ഥം. ബാങ്കിന്റെ മൊബൈൽ ആപ്പ് ആയ 'യോനോ ' ഉപയോഗിച്ച് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നവർക്കും സൗജന്യമുണ്ട്. വായ്പയുടെ പ്രോസസ്സിംഗ് ഫീസുകളിൽ ഇളവ്, തുല്യ മാസതവണകൾ തിരിച്ചടക്കാൻ സാവകാശം തുടങ്ങി ക്യാഷ് ബാക്ക് ഓഫറുകൾ വരെ വിവിധ ബാങ്കുകൾ മുന്നോട്ടു വയ്ക്കുന്നു. ഭവന വായ്പക്ക് 35 വര്ഷം നീണ്ട തിരിച്ചടവ് കാലാവധി അനുവദിച്ചു കൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന ബാങ്കുകളുമുണ്ട്.

തേടി പിടിക്കും

ഭവന വായ്പക്കായി ബാങ്കുകൾ തോറും കയറിയിറങ്ങേണ്ട. വായ്പ വേണ്ടവരെ അന്വേഷിച്ചു ബാങ്ക് മാനേജർമാർ ഇറങ്ങി നടക്കുന്ന അവസ്ഥയാണിപ്പോൾ. കൊവിഡ് കാലഘട്ടം ഉയർത്തിയ വെല്ലുവിളികൾ മറികടക്കാൻ ഇതല്ലാതെ പോംവഴിയില്ലയെന്നു ബാങ്കുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ ഉത്സവകാലത്തു എങ്ങനെയെങ്കിലും ഇടപാടുകാരെ കണ്ടെത്തി ഭവന വായ്പ നൽകാനുള്ള തത്രപ്പാടിലാണവർ.

തടിക്കുപിടിക്കാത്ത വായ്പ

മറ്റു വായ്പകളെ അപേക്ഷിച്ചു വസ്തു ജാമ്യമെടുത്തു ഉറപ്പാക്കാവുന്നവയാണല്ലോ ഭവന വായ്പകൾ. വായ്പ അനുവദിക്കുന്ന മാനേജർമാർക്ക് വലിയ പരുക്കില്ലാതെ ബിസിനസ് വർദ്ധിപ്പിക്കാമെന്നതിനാൽ കടുത്ത മത്സരമാണ് നാട്ടിലെങ്ങും. എന്തിനും ഏതിനും മുട്ട് ന്യായം പറഞ്ഞു വായ്പ ചോദിച്ചുവന്നവരെ ആട്ടിപ്പായിക്കുന്ന സ്ഥിതി മാറിമറഞ്ഞിരിക്കുന്നു. വായ്പ ചോദിച്ചു പോയാൽ പരമാവധി സുഖിപ്പിച്ചു യാതൊരു കടമ്പകളുമില്ലാതെ വായ്പ കൈവെള്ളയിൽ വെച്ചുതരും.

ചോദിച്ചു വാങ്ങാൻ അവസരം

റിസർവ്‌ ബാങ്ക് മൂന്നു  മാസം കൂടുമ്പോൾ നിശ്ചയിക്കുന്ന റിപ്പോ നിരക്കുമായി ബന്ധപ്പെടുത്തി ഭവന വായ്പ പലിശ കണക്കാക്കി തുടങ്ങിയതോടെയാണ്‌ നിരക്കുകൾ താഴേക്കു വന്നത്. ഏറ്റവും കുറഞ്ഞ നാല് ശതമാനമാണ് ഇതിപ്പോൾ. ലോക്ക്‌ ഡൗൺ ക്ഷീണം മാറ്റാൻ ബാങ്കുകൾ വായ്പക്കാരെ തേടുമ്പോൾ പരമാവധി ആനുകൂല്യങ്ങൾ ചോദിച്ചു വാങ്ങാൻ മറക്കണ്ട. ഉത്സവ ലഹരിയിൽ ഫ്രിഡ്‌ജും കാറും മറ്റും വാങ്ങാതെ നല്ല വായ്പയെന്നറിയപ്പെടുന്ന ഒരു ഭവന വായ്പ തരപ്പെടുത്തി സ്വപ്‍ന ഭവനം സ്വന്തമാക്കാം.

Follow Us:
Download App:
  • android
  • ios