Asianet News MalayalamAsianet News Malayalam

ദരിദ്ര രാജ്യങ്ങളിൽ ചൈന തീർക്കുന്ന കടക്കെണി നയതന്ത്രം

ഏകദേശം 70 രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നതിനായി ചൈനക്കാർ വികസിപ്പിച്ചെടുത്ത ആഗോള അടിസ്ഥാന സൗകര്യ വികസന തന്ത്രമാണ് ബിആർഐ.  

Chinas debt-trap diplomacy in the region
Author
First Published Apr 12, 2022, 5:42 PM IST

കുതിച്ചുയരുന്ന പണപ്പെരുപ്പവും (inflation) ഒപ്പം വിദേശ കരുതൽ ശേഖരം കുറയുകയും ചെയ്യുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ (economic crisis) നടുവിലാണ് ശ്രീലങ്ക. രാഷ്ട്രീയ പ്രതിസന്ധിയുടെ നടുവിലുള്ള പാക്കിസ്ഥാനും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതുപോലെ, നേപ്പാളും ഭാവിയിൽ ഒരു സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിന്നുണ്ട്. വിദേശനാണ്യ ശേഖരം കുറയുന്നതിനാൽ നേപ്പാൾ വാഹനങ്ങളുടെയും മറ്റ് ആഡംബര വസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കുകയും ചെയ്തു. വർധിച്ചു വരുന്ന  ഇറക്കുമതി കാരണം സമ്പദ്‌വ്യവസ്ഥയിൽ പ്രതിസന്ധി ഉണ്ടാകാനുള്ള ലക്ഷണങ്ങൾ തങ്ങൾ കാണുന്നുണ്ടെന്ന് നേപ്പാളിന്റെ സെൻട്രൽ ബാങ്കായ നേപ്പാൾ രാസ്‌ട്ര ബാങ്ക് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം കൂടാതെ, ഈ രാജ്യങ്ങൾക്കിടയിൽ പൊതുവായുള്ള ഒരു കാര്യം എന്താണെന്നു പരിശോധിക്കുകയാണെങ്കിൽ ഈ രാജ്യങ്ങൾ എല്ലാം തന്നെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (Belt and Road Initiative)  ഭാഗമാണ് എന്നതാണ്. ഏകദേശം 70 രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നതിനായി ചൈനക്കാർ വികസിപ്പിച്ചെടുത്ത ആഗോള അടിസ്ഥാന സൗകര്യ വികസന തന്ത്രമാണ് ബിആർഐ (BRI) തുറമുഖങ്ങൾ, റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, പവർ സ്റ്റേഷനുകൾ, റെയിൽ‌റോഡുകൾ മുതലായവ നിർമ്മിക്കുന്നതിൽ ബിആർഐ വഴി ചൈനീസ് സർക്കാർ നിക്ഷേപം നടത്തുന്നു. അമേരിക്കൻ സാമ്പത്തിക വിദഗ്ദർ ഇതിനെ കടക്കെണി നയതന്ത്രം ( debt-trap diplomacy) എന്നാണ് വിശേഷിപ്പിക്കുന്നത്. 

എന്താണ് കടക്കെണി നയതന്ത്രം?

ചൈനയുടെ വായ്പാ സമ്പ്രദായങ്ങളെ കടക്കെണി നയതന്ത്രമായാണ് യുഎസ് വിലയിരുത്തുന്നത്. ട്രംപ് ഭരണകൂടമാണ് ഈ പദം കൂടുതൽ ജനപ്രിയമാക്കിയത്. സമ്പന്നമായ ഒരു രാജ്യം ദരിദ്ര രാജ്യങ്ങളെ അടിസ്ഥാന വികസനത്തിനടക്കം പ്രോത്സാഹിപ്പിക്കുകയും അവർക്ക് ആവശ്യമായതും അതിൽ കൂടുതലുമായ വായ്പകൾ നൽകി സഹായിക്കുകയും ചെയ്യുന്നതാണ് ഡെബ്റ്റ് ട്രാപ്പ് നയതന്ത്രം. ഇതിലൂടെ ദരിദ്ര രാജ്യങ്ങളിലെ തന്ത്രപ്രധാനമായ സ്വത്തുക്കൾ കൈവശപ്പെടുത്താനോ  അവരുടെ രാഷ്ട്രീയ കാര്യങ്ങളിൽ കൈകടത്താനോ സമ്പന്ന രാഷ്ട്രത്തിനു സാധിക്കുന്നു. 

 2020ലെ ഒരു വെർച്വൽ ഇവന്റിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ കടക്കെണി നയതന്ത്രം ഉയർത്തിക്കാട്ടിയിരുന്നു. “വികസന പങ്കാളിത്തത്തിന്റെ പേരിൽ രാഷ്ട്രങ്ങളെ ആശ്രിത പങ്കാളിത്തത്തിലേക്ക് നിർബന്ധിതമായി നയിക്കുന്ന വസ്തുത ചരിത്രം നമ്മെ പഠിപ്പിച്ചു. അത് കൊളോണിയൽ സാമ്രാജ്യത്വ ഭരണത്തിന് കാരണമായി എന്ന് പ്രധാനമന്ത്രി ചൂണ്ടികാണിച്ചു. 

ബിആർഐ ശ്രീലങ്കൻ സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമായി എന്ന് പൊളിറ്റിക്കൽ ആൻഡ് ഫോറിൻ അഫയേഴ്‌സിന്റെ തിങ്ക് ടാങ്ക് സെന്റർ പ്രസിഡന്റ് ഫാബിയൻ ബൗസാർട്ട് ടൈംസ് ഓഫ് ഇസ്രായേലിൽ എഴുതി. 8 ബില്യൺ ഡോളറാണ് ഇതിനകം ശ്രീലങ്ക ചൈനയ്ക്ക് നൽകാനുള്ളത്. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ ആറിലൊന്നാണ് ഇതെന്ന് പറയാം. ചൈനീസ് വായ്പകൾ ഉപയോഗിച്ചുള്ള നിർമ്മാണ പദ്ധതികളിൽ നിന്നും തിരികെ വരുമാനമൊന്നും ലഭിക്കാത്തതിനാൽ ശ്രീലങ്കയുടെ വിദേശ കരുതൽ ശേഖരം കുറയുന്നു. കടങ്ങൾക്ക് ഇളവ് നല്കാൻ ചൈന വിസമ്മതിക്കുകയും ചെയ്തു. ലാഭകരമല്ലാത്ത ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് ധനസഹായം നൽകാൻ ശ്രീലങ്ക കടമെടുത്തതും  പ്രതിസന്ധിക്ക് കാരണമായി. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം  27.3 ബില്യൺ ഡോളറാണ് ചൈനയുടെ സാമ്പത്തിക സഹായം. 

എന്നാൽ നേപ്പാളിൽ ഒരു ബിആർഐ പദ്ധതി പോലും ആരംഭിച്ചിട്ടില്ല. നൂലാമാലകളുമായി വരുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ലെന്ന് ഹിമാലയൻ രാജ്യം വ്യക്തമാക്കി. നേപ്പാൾ ഇപ്പോൾ വായ്പ തേടുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ പബ്ലിസിറ്റി അഫയേഴ്സ് മേധാവി പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നേപ്പാളിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. 2020-21 ലെ കയറ്റുമതി 2019-20 ൽ നിന്ന് 14.7 ശതമാനം കുറഞ്ഞു എന്നാണ് ട്രേഡ് ആൻഡ് എക്‌സ്‌പോർട്ട് പ്രൊമോഷൻ സെന്റർ കണക്കുകൾ. 

എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി നേപ്പാളിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. ട്രേഡ് ആൻഡ് എക്‌സ്‌പോർട്ട് പ്രൊമോഷൻ സെന്റർ പറയുന്നതനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം 2020-21 ലെ കയറ്റുമതി 2019-20 ൽ നിന്ന് 14.7 ശതമാനം കുറഞ്ഞു എന്നാണ്. എന്നാൽ, ഇറക്കുമതി വർധിച്ചു. മാത്രമല്ല, ബെയ്ജിംഗ് അടുത്തിടെ നേപ്പാളിനെതിരെ ‘അപ്രഖ്യാപിത ഉപരോധം’ ഏർപ്പെടുത്തുകയും ചെയ്തു. കൊവിഡ് പ്രതിരോധ നടപടികളുടെ മറവിലാണ് നേപ്പാൾ വ്യാപാരികൾക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞ 16 മാസമായി 300 ഓളം ട്രക്കുകൾ ടാറ്റോപാനി അതിർത്തി പോയിന്റുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.

അയൽ രാജ്യങ്ങളിൽ മാത്രമല്ല ചൈന കടക്കെണി തന്ത്രം പുറത്തെടുത്തിട്ടുള്ളത്. ആഫ്രിക്കയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ചൈന നിക്ഷേപം നടത്തിയിട്ടുണ്ട്. 1960 കൾക്ക് മുൻപ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ആഫ്രിക്കയിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ അത് സഹായത്തിന്റെയും സാമൂഹിക സേവനത്തിന്റെയും രൂപത്തിലായിരുന്നു. എന്നാൽ ചൈന ആഫ്രിക്കയെ  തുല്യരായി കണക്കാക്കുകയും ബിസിനസ്സ് ഡീലുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ആഫ്രിക്ക ഇത് സ്വീകരിച്ചതോടു കൂടി ചൈന അവരുടെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും വർധിപ്പിച്ചു.

2.5 ബില്യൺ ഡോളറിന്റെ ക്രെഡിറ്റ് ലൈൻ ഇന്ത്യ ശ്രീലങ്കയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ  400 മില്യൺ ഡോളർ കറൻസി സ്വാപ്പും ഇന്ധന വാങ്ങലുകൾക്കായി 500 മില്യൺ ഡോളർ ക്രെഡിറ്റ് ലൈനും ഉൾപ്പെടും. ശ്രീലങ്കയിലെ പവർകട്ട് ലഘൂകരിക്കാൻ ഡീസൽ എത്തിക്കാനും മുൻകൈ എടുത്തിട്ടുണ്ട്.  ശ്രീലങ്കയിൽ ടൂറിസം, റിയൽ എസ്റ്റേറ്റ്, മാനുഫാക്ചറിംഗ്, കമ്മ്യൂണിക്കേഷൻസ്, പെട്രോളിയം റീട്ടെയിൽ തുടങ്ങിയ മേഖലകളിലും ഇന്ത്യയ്ക്ക് നിക്ഷേപമുണ്ട്.  അയൽരാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) ഏറ്റവും വലിയ സ്രോതസ്സുകളിലൊന്നാണിത്.
 

Follow Us:
Download App:
  • android
  • ios