പ്രതിസന്ധി രൂക്ഷമെങ്കിലും വരുമാനം വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി: 2,000 ബസ്സുകള്‍ ഓടിക്കാനാകാതെ കോര്പ്പറേഷന്
വേഗത, സീറ്റിങ്, സൗകര്യപ്രദമായ യാത്ര എല്ലാം ഇതിന് കാരണമായിട്ടുണ്ട്. അതിനാൽ തന്നെ സൂപ്പര്‍ഫാസ്റ്റ്, എ.സി., ലോഫ്‌ലോര്‍ ബസ്സുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ വരുമാനത്തിൽ, മുൻവർഷത്തെ അപേക്ഷിച്ച് 29.54 കോടിയുടെ വർധനവുണ്ടായെന്ന് റിപ്പോർട്ട്. 2019 കലണ്ടർ വർഷത്തിൽ 2,286.15 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ വരുമാനം. 2018 ൽ ഇത് 2256.61 കോടിയായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് 1.31 ശതമാനം വർധനയാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. ശമ്പളം കൃത്യമായി വിതരണം ചെയ്യാൻ സാധിക്കാത്ത നിലയിലിരിക്കെയാണ് വരുമാന നേട്ടം ഉണ്ടായതെന്നത് പ്രധാനമാണ്.
കഴിഞ്ഞ വർഷം രണ്ട് മാസങ്ങളിൽ വരുമാനം 200 കോടി രൂപയിലെത്തിയിരുന്നു. മെയ് മാസത്തിൽ 200.91 കോടിയും ഡിസംബറിൽ 213.28 കോടിയുമായിരുന്നു വരുമാനം.
യാത്രക്കാരുടെ തെരഞ്ഞെടുപ്പിൽ മാറ്റം വന്നതാണ് വരുമാന വർധനവിന്റെ പ്രധാന കാരണം. വേഗത, സീറ്റിങ്, സൗകര്യപ്രദമായ യാത്ര എല്ലാം ഇതിന് കാരണമായിട്ടുണ്ട്. അതിനാൽ തന്നെ സൂപ്പര്‍ഫാസ്റ്റ്, എ.സി., ലോഫ്‌ലോര്‍ ബസ്സുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിരുന്നു.
കെഎസ്ആർടിസിക്കും കെയുആർടിസിക്കുമായി സംസ്ഥാനത്ത് 6300 ഓളം ബസുകളുണ്ട്. ഇവയിൽ 2000 ത്തോളം ബസുകൾ ഓടിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന്റെ പ്രധാന കാരണം. ഈയൊരു സാഹചര്യത്തിലും ഉയർന്ന വരുമാനം നേടാനായത് കോർപ്പറേഷന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു. ഈ മാസം അഞ്ചാം തീയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി.