ഇന്ത്യ വന്‍ പ്രതിസന്ധിയിലേക്കെന്ന് അന്താരാഷ്ട്ര ഏജന്‍സി റിപ്പോര്‍ട്ട്; പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നത് ഈ വിഷയങ്ങളിലെ തളര്‍ച്ച
സ്വകാര്യമേഖലയിലെ ബാങ്കുകൾക്ക് റീട്ടെയിൽ വായ്പകളില്‍ വലിയ സ്വാധീനം ഉണ്ട്.
മുംബൈ: രാജ്യത്തെ ഗാര്‍ഹിക ഉപഭോഗം ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി മൂഡിസ് 2019-20 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചാ പ്രവചനം 5.8 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി കുറച്ചു. കഴിഞ്ഞ ഏതാനും പാദങ്ങളിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുന്നത് വ്യക്തികളുടെ കടം തിരിച്ചടവ് ശേഷിയെ ബാധിക്കുമെന്നും റീട്ടെയിൽ വായ്പയുടെ ഗുണനിലവാരത്തെ മോശമാക്കുമെന്നും റേറ്റിംഗ് ഏജൻസി അറിയിച്ചു.
സ്വകാര്യമേഖലയിലെ ബാങ്കുകൾക്ക് റീട്ടെയിൽ വായ്പകളില്‍ വലിയ സ്വാധീനം ഉണ്ട്, കൂടുതൽ അപകടസാധ്യതയും. നിഷ്ക്രിയ വായ്പകളുടെ കാര്യത്തിലും (എൻപിഎൽ) വർദ്ധനവുണ്ട്.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിട സൗകര്യങ്ങള്‍, ഗതാഗതം, ആരോഗ്യ പരിപാലനത്തിനായുളള ചെലവുകള്‍ തുടങ്ങി വ്യക്തികളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായുളള ചെലവുകളാണ് പ്രധാനമായും ഗാർഹിക അന്തിമ ഉപഭോഗച്ചെലവിന്‍റെ പരിതിയില്‍ വരുന്നത്.
നിക്ഷേപത്തിലുളള മാന്ദ്യം ഇപ്പോൾ ഉപഭോഗത്തെ ദുർബലപ്പെടുത്തുന്നതിലേക്ക് വ്യാപിച്ചതിനാൽ ഇന്ത്യയുടെ വളർച്ച കുറഞ്ഞുവെന്ന് മൂഡീസ് പ്രസ്താവനയിൽ പറഞ്ഞു. ഗ്രാമീണ കുടുംബങ്ങളിലെ സാമ്പത്തിക സമ്മർദ്ദവും മന്ദഗതിയിലുള്ള തൊഴിലവസരങ്ങളും മാന്ദ്യത്തിന്റെ പ്രധാന ഘടകങ്ങളാണ്.
സമീപകാലത്തായി റീട്ടെയിൽ വായ്പ നൽകുന്ന പ്രധാന ദാതാക്കളായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ (എൻബിഎഫ്‌ഐ) വായ്പാ പ്രതിസന്ധി ദുർബലമായ കാര്യങ്ങളെ കൂടുതല്‍ വഷളാക്കിയതായും മൂഡിസ് പറഞ്ഞു.