ധനക്കമ്മി വർധിക്കും, 40,000 കോടിയുടെ അധിക ബാധ്യത സർക്കാരിനുണ്ടാകും: സ്റ്റേറ്റ് ബാങ്ക് റിപ്പോർട്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ. സൗമ്യ കാന്തി ഘോഷ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ദില്ലി: രാജ്യത്തെ വ്യക്തികളുടെ ചെലവാക്കലുകള്‍ വര്‍ധിപ്പിക്കാനായി കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ധനക്കമ്മി ഉയര്‍ത്തുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ഇക്കോറാപ്പ് റിപ്പോര്‍ട്ട് പ്രകാരം ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനമായി ഉയര്‍ത്തു.
ചെലവാക്കലുകൾ വർധിപ്പിക്കാനും സാമ്പത്തിക ഉത്തേജനത്തിനുമായുളള പുതിയ പദ്ധതി പ്രഖ്യാപനങ്ങളിലൂടെ സര്‍ക്കാരിന് അധികമായി 40,000 കോടി രൂപയുടെ ബാധ്യതയുണ്ടാകും. ധനമന്ത്രിയുടെ എല്‍ടിസി ക്യാഷ് വൗച്ചര്‍, ഫെസ്റ്റിവെല്‍ അഡ്വാന്‍സ് സ്‌കീം തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ചെലവാക്കല്‍ വര്‍ധിക്കുമെന്നും അതിലൂടെ രാജ്യത്ത് ഡിമാന്റ് വളര്‍ച്ചയുണ്ടാകുമെന്നുമാണ് കണക്കാക്കുന്നത്. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ പദ്ധതിയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ. സൗമ്യ കാന്തി ഘോഷ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ധനമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച്, യാത്രകൾക്ക് ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് യാത്ര ചെയ്യാതെ തന്നെ പ്രസ്തുത തുകയ്ക്ക് തുല്യമായ പണം ലഭിക്കും. അവർക്ക് ഇഷ്ടമുള്ള വാങ്ങലുകൾ നടത്താൻ ഈ അലവൻസ് ഉപയോഗിക്കാം. 12 ശതമാനം ജിഎസ്ടിയോ അതിൽ കൂടുതലോ ആകർഷിക്കുന്ന സാധനങ്ങൾ വാങ്ങുന്നതിന് ഈ വ്യവസ്ഥ ബാധകമാകും, ചെലവാക്കൽ ഡിജിറ്റൽ മോഡ് വഴി മാത്രമേ ചെയ്യാവൂ. സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമിന് കീഴിൽ 10,000 രൂപ പലിശ രഹിത അഡ്വാൻസായി ജീവനക്കാർക്ക് നൽകും. ഇത് 10 തവണകളായി തിരികെ നൽകിയാൽ മതിയാകും.