വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ യെദ്യൂരപ്പയെ കണ്ടു: കര്‍ണാടകത്തില്‍ അട്ടിമറി നീക്കം ശക്തം
കർണാടകത്തിൽ കോൺഗ്രസിലെ രണ്ട് വിമത എംഎൽഎമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി
ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസിലെ രണ്ട് വിമത എംഎൽഎമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരാണ് ബി എസ് യെദ്യൂരപ്പയുമായി സംസാരിച്ചത്. മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി. രമേഷ് ജാർക്കിഹോളിക്കൊപ്പമുളള വടക്കൻ കർണാടകത്തിലെ ആറ് എംഎൽഎമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്. ഇവരെ ഗോവയിലെ റിസോർട്ടിലേക്ക് ഉടൻ മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ മണ്ഡ‍്യയിൽ ജയിച്ച സുമലത അംബരീഷും ബി എസ് യെദ്യൂരപ്പയെ കണ്ടു. സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന. അംബരീഷിന്‍റെ ജൻമദിനമായ മെയ് 29ന് തീരുമാനം അറിയിക്കുമെന്ന് അവർ വ്യക്തമാക്കി.