സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വരാനിരിക്കുന്നത് വന്‍ ബാധ്യത
കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് അവതിരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ടു സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാപനങ്ങള്‍ക്കും വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. ഈ ഫീസ് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഫീസ്ബാധകമല്ല. ഇതു സംബന്ധമായി കൂടുതല്വില്‍ വിവരം മന്ത്രി വെളിപ്പെടുത്തിയില്ല. എന്നാല്‍ ചില അറബ് പത്രങ്ങളും അറബ് ചാനലുകളും പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2017 ജൂലൈ മുതല്‍ ഫാമിലി വിസയിലുള്ള ഓരോ അംഗത്തിനും വിദേശികള്‍ പ്രതിമാസം നൂറു റിയാല്‍ വീതം ഫീസ് അടയ്‌ക്കണം. 2018ല്‍ ഇത് 200 റിയാലും, 2019ല്‍ 300 റിയാലും 2020ല്‍ 400 റിയാലുമായി വര്‍ദ്ധിക്കും. ഓരോ വര്‍ഷവും ജൂലൈ മാസത്തിലാണ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക.
2020 ആകുമ്പോള്‍ അഞ്ചംഗ കുടുംബമുള്ള വിദേശികള്‍ ഓരോ മാസവും 2000 റിയാല്‍ ഫീസ് നല്‍കേണ്ടി വരും. ഫാമിലി വിസയിലുള്ള കുടുംബം നാട്ടിലാണെങ്കില്‍ എക്‌സിറ്റ് റീ-എന്‍ട്രിക്ക് ഓരോ മാസത്തിനും നല്‍കേണ്ട 100 റിയാലിലേറെയും നല്കണം. 2018ല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 50 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ഓരോ വിദേശിയുടെ പേരിലും സ്ഥാപനം 400 റിയാല്‍ ഫീസ് അടയ്‌ക്കണം. വിദേശികളഅ 50 ശതമാനത്തില്‍ കുറവാണെങ്കില്‍ ഒരാള്‍ക്ക് 300 റിയാല്‍ ഫീസ് അടച്ചാല്‍ മതി. 2019ല്‍ വിദേശ തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തില്‍ കൂടിയാല്‍ ഒരാള്‍ക്ക് 600 റിയാല്‍ എന്ന തോതിലും 50ശതമാനത്തില്‍ കുറവാണെങ്കില്‍ 500 റിയാലും ഫീസ് ഈടാക്കും. 2020ല്‍ ഇത് യഥാക്രമം 800ഉം, 700ഉം റിയാലായി വര്‍ദ്ധിക്കും. ഓരോ വര്‍ഷവും ജനുവരിയില്തന്നെ ഈ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം 100 ശതമാനം സൗദികള്‍ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഫീസ് നല്‍കേണ്ടി വരും. എന്നാല്‍ സ്ഥാപനങ്ങള്‍ക്കോ, സ്വദേശികള്‍ക്കോ, വിദേശികള്‍ക്കോ അവരുടെ വരുമാനത്തിന് ഒരു തരത്തിലുള്ള നികുതിയും ഈടാക്കില്ലെന്ന് മന്ത്രി പറഞ്ഞു.