വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടി
ഇടുക്കിയിലെ കട്ടപ്പനയിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി വ്യജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടി. വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതെന്ന പേരിൽ സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന സൗന്ദര്യ വർദ്ധത വസ്തുക്കളാണ് പിടികൂടിയത്. ഓപ്പറേഷൻ ഹെന്നയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിൽപ്പന വ്യാകപമാണെന്ന് ആരോഗ്യ മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതേത്തുടന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് സർക്കാർ നിർദ്ദേശം നൽകി. ഓപ്പറേഷൻ ഹെന്ന എന്ന പേരിൽ പരിശോധനകളും തുടങ്ങി. ഇതിൻറ തുടർച്ചയായാണ് കട്ടപ്പനയിൽ നിന്നും വ്യാജ ആഫ്റ്റർ ഷേവ് ലോഷൻ പിടിച്ചെടുത്തത്. വിപണിയിലുള്ള ഒരു പ്രമുഖ ബ്രാൻറിൻറെ പേരിലാണ് വ്യാജൻ നിർമ്മിച്ച് വിൽപ്പന നടത്തുന്നത്. ഫ്രാൻസിൽ നിന്നും ഇറക്കു മതി ചെയ്യുന്നതാണെന്നാണ് പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് നന്പർ, മേൽവിലാസം തുടങ്ങിയവയൊന്നും പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല.
ഉൽപ്പന്നം ഇറക്കുമതി ചെയ്തതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കടയുടമക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും സമയപരിധി കഴിഞ്ഞിട്ടും ഇവ ഹാജരാക്കിയില്ല. പിടിച്ചെടുത്ത സാധനങ്ങളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ പദ്ർത്ഥങ്ങൾ ഉണ്ടോയെന്ന് ലാബിൽ പരിശോധന നടത്തും. ജില്ലയുലെ വിവിധ ഭാഗത്തു നിന്നും ഹെർബൽ എന്നു രേഖപ്പെടുത്തി വിൽപ്പന നടത്തുന്ന രാസവസ്തുക്കൾ അടങ്ങിയതെന്നു സംശയിക്കുന്ന ഹെയർഡൈയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന കൂടുതൽ ശക്തമാക്കാനാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൻറെ തീരുമാനം.