Asianet News MalayalamAsianet News Malayalam

പഞ്ചാബില്‍ നിന്ന് ആലപ്പുഴയ്ക്ക് പതിനൊന്ന് മാസം; 60 ടണ്‍ ഗോതമ്പ് ഉപയോഗശൂന്യമാക്കി ഇന്ത്യന്‍ റെയില്‍വേ

പഞ്ചാബില്‍ നിന്ന് പല വഴി കറങ്ങി ഗോതമ്പും കൊണ്ട് റെയില്‍വേ ലക്ഷ്യസ്ഥാനമായ ആലപ്പുഴയിലെത്തിയപ്പോള്‍ കടന്ന് പോയത് 11 മാസം. 11 മാസമായി ചുമന്നുകൊണ്ടുവന്ന 60 ടണ്‍ ഗോതമ്പും പുഴുവരിച്ചു. 
 

Indian Railways goods train reached Alappuzha after eleven month
Author
Alappuzha, First Published Jan 12, 2019, 10:44 AM IST

ആലപ്പുഴ: പതിനൊന്ന് മാസമാണ് 3000 ത്തോളം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ചിലവാക്കിയത്. റെയില്‍വേയുടെ ഈ മെല്ലെപ്പോക്ക് നഷ്ടപ്പെടുത്തിയത് കേരളത്തിന്‍റെ 60 ടണ്‍ ഗോതമ്പ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച 60 ടണ്‍ ഗോതമ്പുമായി 2018 ഫെബ്രുവരിയിലാണ് ഗുഡ്സ് ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. 

ലോകത്തിലെ നാലാമത്തെ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടെത്. പഞ്ചാബില്‍ നിന്ന് പല വഴി കറങ്ങി ഗോതമ്പും കൊണ്ട് റെയില്‍വേ ലക്ഷ്യസ്ഥാനമായ ആലപ്പുഴയിലെത്തിയപ്പോള്‍ കടന്ന് പോയത് 11 മാസം. ബുധനാഴ്ച വൈകീട്ട് ആലപ്പുഴ റെയിൽവേ യാർഡിൽ എത്തിയപ്പോള്‍ 2019 ജനുവരി 10 ആയിരുന്നു കലണ്ടറില്‍. 11 മാസമായി ചുമന്നുകൊണ്ടുവന്ന 60 ടണ്‍ ഗോതമ്പും പുഴുവരിച്ചു. 

ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള ഗോതമ്പാണ് റെയിൽവേയുടെ അനാസ്ഥ മൂലം നശിച്ചത്. സാധാരണഗതിയില്‍ 21 ഗുഡ്‍സ് വാഗണുകള്‍ ഒന്നിച്ചാണ് പുറപ്പെടുക. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആലപ്പുഴയിലെ യാർഡിൽ 20 വാഗണുകളേ എത്തിയുള്ളൂ. ഒരു വാഗൺ എവിടെയെന്ന ചോദ്യത്തിന് കാണാതെ പോയെന്നായിരുന്നു റെയില്‍വേയുടെ  വിശദീകരണം. കാണാതെ പോയ ആ വാഗണാണ് ഇപ്പോൾ കറങ്ങി തിരിഞ്ഞ് സ്ഥലത്തെത്തിയത്.

യാത്രക്കിടെ വാഗണ് ചില സാങ്കേതിക തകരാറുകള്‍ ഉണ്ടായപ്പോള്‍ അത് പരിഹരിക്കാനായി നിര്‍ത്തിയിടേണ്ടി വന്നുവെന്നാണ് ഇപ്പോള്‍ റെയില്‍വേ നല്‍കുന്ന വിശദീകരണം. ഏതായാലം സംഭവത്തെ കുറിച്ച് അന്വേഷണത്തിന് റെയിവേ ഉത്തരവിട്ടു. 60 ടണ്‍ ഗോതമ്പിന്‍റെ നഷ്ടം റെയില്‍വേ നല്‍കണമെന്നാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ( എഫ്‍സിഐ ) ആവശ്യം. ഉപയോഗശൂന്യമായ ഗോതമ്പ് ആലപ്പുഴ എഫ്‍സിഐ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios