വിദേശ തൊഴിലാളികളുടെ ലവി സംഖ്യ ഉയര്‍ത്താൻ സൗദി തൊഴില്‍ മന്ത്രാലയം
റിയാദ്: ലവി സംഖ്യ ഉയര്‍ത്താൻ സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികളുടെ പേരില്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഉയര്‍ത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ചു പഠനം നടക്കുന്നതായി തൊഴില്‍ - സാമൂഹ്യ ക്ഷേമ ഡപ്യൂട്ടി മന്ത്രി അഹമ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. നിലവിൽ 2400 റിയാലാണ് ലെവി
സ്വദേശികള്‍ക്കു പകരം വിദേശികളെ ജോലിക്കു വെക്കുന്ന പ്രവണത കുറക്കുന്നതിനായാണ് വിദേശികളുടെ മേൽ ചുമത്തുന്ന ലെവി സംഖ്യ ഉയര്‍ത്താന്‍ ആലോചിക്കുന്നതെന്ന് തൊഴില്‍ - സാമൂഹ്യ ക്ഷേമ ഡപ്യൂട്ടി മന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.
ലെവി സംഖ്യ ഉയര്‍ത്തേണ്ടതുണ്ടോ എന്നും ഉയര്‍ത്തുകയാണങ്കില്‍ എത്ര ശതമാനം ഉയർത്തണം എന്നതിനെ സംബന്ധിച്ചും മന്ത്രാലയം പഠിച്ചുവരികയാണ്. 2012 മുതലാണ് സൗദിയിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ മേല്‍ വര്‍ഷത്തില്‍ 2400 റിയാല്‍
ലെവി ഏര്‍പ്പെടുത്തിയത്.
നേരത്തെ 100 റിയാല്‍ മാത്രമായിരുന്നു തൊഴില്‍ പെര്‍മിറ്റിനു വേണ്ടി വിദേശ തൊഴിലാളികളിൽ നിന്നും തൊഴില്‍ മന്ത്രാലയം ഈടാക്കിയിരുന്നത്. 50 ശതമാനത്തില്‍ കൂടുതല്‍ സ്വദേശി ജീവനക്കാരുള്ള സ്ഥാപനങ്ങളെ ലെവി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കാനായി
സൗദിയിലെ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തി സമയം രാത്രി 9 മണിവരെയാക്കി കുറയ്ക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ട്. കൂടാതെ സ്വകാര്യമേഖലയില്‍ വാരാന്ത്യ അവധി രണ്ട് ദിവസം നല്‍കുന്നതിനെ കുറിച്ചും തിരക്കിട്ട പഠനങ്ങള്‍ നടക്കുന്നതായും അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.