രോഹിത്തിന്‍റെ പിന്‍ഗാമിയായി അവനെ ക്യാപ്റ്റനാക്കരുത്, ബിസിസിഐക്ക് മുന്നറിയിപ്പുമായി ഓസീസ് ഇതിഹാസം
ബാറ്റിംഗ് ക്രമത്തില്‍ അദ്ദേഹം വരുത്തുന്ന മാറ്റങ്ങളും ബൗളിംഗ് മാറ്റങ്ങളും തന്ത്രപരമായി എടുക്കുന്ന തീരുമാനങ്ങളായാലുമൊന്നും വലിയ മതിപ്പുളവാക്കുന്നതല്ല.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ രോഹിത് ശര്‍മക്കുശേഷം ഇന്ത്യൻ ക്യാപ്റ്റനായി തെരഞ്ഞെടുക്കരുതെന്ന് ഓസ്ട്രേലിയയുടെ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്‍റെ പ്രകടനം മതിപ്പുളവാക്കുന്നതല്ലെന്നും ഗില്‍ക്രിസ്റ്റ് ക്രിക് ബസിനോട് പറഞ്ഞു.
ഐപിഎല്ലില്‍ തന്ത്രപരമായി ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റൻസി വളരെ മോശമാണ്. ബാറ്റിംഗ് ക്രമത്തില്‍ അദ്ദേഹം വരുത്തുന്ന മാറ്റങ്ങളും ബൗളിംഗ് മാറ്റങ്ങളും തന്ത്രപരമായി എടുക്കുന്ന തീരുമാനങ്ങളായാലുമൊന്നും വലിയ മതിപ്പുളവാക്കുന്നതല്ല. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്‍റെ പ്രകടനം അത്രപോരെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
വിജയങ്ങളുടെ വലിയ റെക്കോര്‍ഡുള്ള മുംബൈ പോലൊരു ടീമിനെ നയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൂള്‍ പറഞ്ഞു. എന്നാലും ഗുജറാത്തിനെ മികച്ച രീതിയില്‍ നയിച്ച ഹാര്‍ദ്ദിക്കിന് മുംബൈയെയും നല്ലരീതിയില്‍ നയിക്കാന്‍ കഴിയേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന് അതിന് കഴിയുന്നില്ല എന്നത് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക് ഇനിയും മെച്ചപ്പെടണമെന്നതിന്‍റെ തെളിവാണിതെന്നും സൈമണ്‍ ഡൂള്‍ പറഞ്ഞു.
നായകനെന്ന നിലയില്‍ ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് രോഹിത്തിന്‍റെ പിന്‍ഗാമിയായി ഹാര്‍ദ്ദിക്കിനെ ബിസിസിഐ നിയോഗിച്ചത്. 2022ലെ ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ ഹാര്‍ദ്ദിക് ആയിരുന്നു ഇന്ത്യയെ നയിച്ചത്. എന്നാല്‍ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് തന്നെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയതോടെ ഹാര്‍ദ്ദിക്കിന്‍റെ സാധ്യത അടഞ്ഞു. ടി20 ലോകകപ്പിന് ശേഷം രോഹിത് ടി20 ടീമിന്‍റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞാലും മുംബൈ ക്യാപ്റ്റനെന്ന നിലയില്‍ മോശം പ്രകടനം കാഴ്ചവെച്ച ഹാര്‍ദ്ദിക്കിനെ പിന്‍ഗാമിയായി പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക