ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ നിര്‍ണ്ണായകമായത് ലിജീഷിന്റെ മൊഴി
ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി നിനോമാത്യുവിന്‍റെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് ലിജീഷ് രക്ഷപ്പെടുന്നത്. തലയ്ക്ക് വെട്ടേറ്റ ലിജീഷും മരിച്ചിരുന്നുവെങ്കില്‍ കേസിന്‍റെ അന്വേഷണം മറ്റൊരു ദിശയിലേക്ക് നീങ്ങുമായിരുന്നു. മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമെന്ന് വരുത്തിതീര്‍ക്കാന്‍ നിനോമാത്യു കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു.
മൃതദേഹങ്ങളില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചിരുന്നു. മുറിയില്‍ മുകളുപൊടി വിതറിയിരുന്നു. കൊല്ലപ്പെട്ടവരുടെ കരച്ചിലോ നിനോയുടെ വരവോ ആരും കേട്ടതും കണ്ടതേയില്ല. അതുകൊണ്ട് തന്നെ ഇതരസംസ്ഥാന തൊഴിലാളികളോ മറ്റേതെങ്കിലും മോഷണ സംഘങ്ങളുടെ പിന്നാലെയോ അന്വേഷണം സംഘം ആദ്യമിറങ്ങുമായിരുന്നു.
മുളകുപൊടി വിതറിയ ശേഷമാണ് ലിജീഷിനെ നിനോ മാത്യുവെട്ടുന്നത്. ഗുരുതരവസ്ഥയില്‍ കഴിയുമ്പോഴും കൊലപാതകിയെ കുറിച്ച് ലിജീഷ് നല്‍കിയ മൊഴിയാണ് പൊലീസിനെ സഹായിച്ചത്.
മൊഴിയുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നിനോയെ പൊലീസിന് പിടികൂടാനായി.
നിനോവില്‍ നിന്നും അനുശാന്തിയെ കുറിച്ചുള്ള വിവരവും ലഭിച്ചു. തന്‍റെ അമ്മയെയുടെയും മകളുടെയും കൊലപാതകിക്ക്, അരുകൊലക്കു കൂട്ടുനിന്ന ഭാര്യയ്ക്കും എതിരെ ഏക ദൃക്ഷസാക്ഷി ലിജീഷ് നല്‍കിയ മൊഴി ശക്തമായിരുന്നു.
നിനോയും അനുശാന്തിയുമായുള്ള അതിരുകടന്ന ബന്ധം ലിജീഷ് കണ്ടെത്തിയതാണ് ഈ കുടുംബത്തെ ഇല്ലാതാക്കാന്‍ നിനോയെ പ്രേരിപ്പിച്ചത്. തന്‍റെ കുടുംബത്തെ തകര്‍ത്തവരുടെ വിധി ന്യായം കേള്‍ക്കാന്‍ ലിജീഷ് കോടതിയില്‍ ഹാജരായിരുന്നു.