ട്രാൻസ്ജെൻഡേഴ്സിനെ അപമാനിച്ചതിൽ ഖേദം രേഖപ്പെടുത്തി മനേക ഗാന്ധി
തനിക്ക് അവരെക്കുറിച്ച് വ്യക്താമായി അറിവില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു പരാമര്ശം നടത്തിയത്.
ദില്ലി: ട്രാന്സ് ജെൻഡർ വിഭാഗത്തെ പരിഹസിച്ചതിൽ മാപ്പ് പറഞ്ഞ് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേക ഗാന്ധി. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്താണ് ട്രാൻസ്ജെൻഡേഴ്സിനെയും ലൈംഗികതൊഴിലാളികളെയും അപമാനിക്കുന്ന രീതിയിലുളള പരാമർശം മനേക ഗാന്ധി നടത്തിയത്. അദർ പീപ്പിൾ എന്നായിരുന്നു ഇവർക്ക് മനേക നൽകിയ വിശേഷണം. മാത്രമല്ല, അടക്കിപ്പിടിച്ച ചിരിയോടെയാണ് ഇവരെക്കുറിച്ച് പറഞ്ഞത്. ഇത് കേട്ട എംപിമാരും കൂടെച്ചിരിക്കുന്നതായി കാണാം. എന്നാൽ താൻ ചിരിച്ചതല്ലെന്നും അവരെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ലെന്നുമാണ് മനേക വിഷയത്തിൽ ഖേദപ്രകടനം നടത്തിയത്.
ട്രാന്സ് വുമണും മനുഷ്യാവകാശ പ്രവർത്തകയുമായ മീര സംഘമിത്ര ഇതിനെതിരെ അതിരൂക്ഷമായ രീതിയിൽ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. അടക്കിച്ചിരിച്ചവരും കൈവിരൽ ഉയർത്തി ഐക്യദാർഡ്യം പറഞ്ഞവരും തീർച്ചയായും മാപ്പ് പറയണമെന്നായിരുന്നു മീരയുടെ ട്വീറ്റ്. ഞങ്ങൾക്കും മനുഷ്യാവകാശമുണ്ട്. ഒരു വനിതാ മന്ത്രിയിൽ നിന്നുള്ള പ്രസ്താവന വേദനിപ്പിക്കുന്നതും ലജ്ജാകരമാണെന്നും മീര തന്റെ ട്വിറ്ററിൽ കുറിച്ചു.
ട്രാന്സ്ജെൻഡർ കമ്യൂണിറ്റിയുടെ ഔദ്യോഗിക പദവിയെക്കുറിച്ച് എനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല. ബുദ്ധിമുട്ടുണ്ടായതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. എന്റെ അറിവില്ലായ്മ മൂലമാണത് സംഭവിച്ചത്. ഇനി മുതൽ ട്രാൻസ് കമ്യൂണിറ്റിയെക്കുറിച്ചുള്ള എല്ലാ ഔദ്യോഗിക അറിയിപ്പുകൾക്കും ടിജി എന്ന് ഉപയോഗിക്കുമെന്നും മനേക ഗാന്ധി പ്രസ്താവിച്ചു. 2018 ലെ ബില്ല് മനുഷ്യക്കടത്തിനെ കർശനമായി തടയുന്നതും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതുമായിരിക്കുമെന്നും മനേക ഗാന്ധി ഉറപ്പ് നൽകി.