അമ്പതു ലക്ഷം രൂപയുടെ നോട്ടുവരെ മാറി നല്കുന്ന മാഫിയ സജീവം
അമ്പതു ലക്ഷം രൂപയുടെ അസാധു നോട്ട് മാറ്റിവാങ്ങാനുണ്ടെന്ന ആവശ്യവുമായി ഞങ്ങള്‍ സമീപിച്ചത് കാസര്‍കോഡ് കുമ്പള അരീക്കാടിയിലെ അബ്ദുറഹിമാനെ.അസാധു നോട്ടുകള്‍ പത്ത് ലക്ഷത്തില്‍ അധികമുണ്ടെങ്കില്‍ ഒളിച്ചു വച്ചിരിക്കുന്ന സ്ഥലത്തുനിന്നും പോയി കൊണ്ടുവരാനുള്ള സമയം മാത്രം നല്‍കിയാല്‍ മതിയെന്ന് അബ്ദുറഹിമാൻ പറഞ്ഞു.
ഒന്നിച്ച് ഇത്രയും അധികം രണ്ടായിരത്തിന്‍റെ നോട്ടുകള്‍ എവിടെനിന്നാണ് കിട്ടുന്നതെന്ന് അബ്ദുറഹിമാൻ പറഞ്ഞില്ല.പലരില്‍ നിന്നും സംഘടിപ്പതാണെന്നുമാത്രമായിരുന്നു മറുപടി. അമിത ലാഭം പ്രതീക്ഷിച്ച് ചില വ്യാപാരികളും കമ്മീഷൻ അടിസ്ഥാനത്തില്‍ അസാധു നോട്ടുകള്‍ മാറി നല്‍കുന്നുണ്ടെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബോധ്യപെട്ടു.കച്ചവട ആവശ്യത്തിനായി ബാങ്കില്‍ തുടങ്ങിയ വാണിജ്യ അകൗണ്ടിലൂടെ മുപ്പതു ലക്ഷം രൂപ വരെ മാറ്റി നല്‍കാമെന്ന് ചട്ടഞ്ചാല്‍ സ്വദേശിയായ കര്‍ണ്ണാടകയിലെ ഒരു വ്യാപാരി പറഞ്ഞു.മുപ്പത് ലക്ഷം രൂപക്ക് ഇരുപത്തിയൊന്ന് ലക്ഷം രൂപയാണ് നല്‍കുക.
കണക്കുകളൊന്നും ബോധിപ്പിക്കാതെ തന്നെ പന്ത്രണ്ടര ലക്ഷത്തോളം രൂപ വാണിജ്യ അകൗണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഉപയോഗിച്ചാണ് ഈ ഇടപാട്.കര്‍ണ്ണാടകയിലെ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും വ്യാപാരി പറഞ്ഞു.