മിഠായിത്തെരുവിൽ ശബരിമല കർമ്മസമിതിയുടെ ആക്രമണം, കടകൾ അടിച്ചുതകർത്തു
പതിനൊന്ന് മണിയോടെ മിഠായിത്തെരുവിൽ എത്തിയ ഹർത്താൽ അനുകൂലികൾ പൊലീസ് സുരക്ഷ മറികടന്ന് മിഠായിത്തെരുവിലേക്ക് ഇരച്ചുകയറി. തുടർന്ന് അക്രമികൾ കടകൾ എറിഞ്ഞു തടക്കുകയായിരുന്നു. നിരവധി കടകളുടെ കണ്ണാടി ജനാലകളും ചില്ലുകളും ആക്രമണത്തിൽ തകർന്നു.
കോഴിക്കോട്: മിഠായിത്തെരുവിൽ തുറന്ന കടകൾ ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ എറിഞ്ഞുതകർത്തു. ഇനി വരുന്ന ഹർത്താലുകളുമായി സഹകരിക്കില്ല എന്ന് നേരത്തേ തന്നെ മിഠായിത്തെരുവിലെ വ്യാപാരികൾ പ്രഖ്യാപിച്ചിരുന്നു. സംഘടനാഭേദമില്ലാതെ പത്തുമണിയോടെ വ്യാപാരികൾ കടകൾ തുറന്നു. മിഠായിത്തെരുവിന് പൊലീസ് വലിയ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ പതിനൊന്ന് മണിയോടെ മിഠായിത്തെരുവിൽ എത്തിയ ഹർത്താൽ അനുകൂലികൾ പൊലീസ് സുരക്ഷ മറികടന്ന് മിഠായിത്തെരുവിലേക്ക് ഇരച്ചുകയറി. കടകൾ ബലമായി അടപ്പിക്കാൻ ശ്രമിച്ച അയ്യപ്പ കർമ്മസമിതിക്കാരെ വ്യാപാരികൾ സംഘടിതമായി ചെറുത്തു. ഇതോടെ അക്രമികൾ കടകൾ എറിഞ്ഞു തടക്കുകയായിരുന്നു. നിരവധി കടകളുടെ കണ്ണാടി ജനാലകളും ചില്ലുകളും ആക്രമണത്തിൽ തകർന്നു. മിഠായിത്തെരുവിൽ പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു. കടകൾക്ക് സംരക്ഷണം നൽകാതിരുന്നതിനെതിരെ വ്യാപാരികൾ പൊലീസിനെതിരെയും പ്രതിഷേധിച്ചു.