Asianet News MalayalamAsianet News Malayalam

'അല്‍പം സമാധാനത്തിനായി മാറിനിന്നതാണ്'; വിശദീകരണവുമായി വിവാഹമോചന വിവാദത്തിനിടെ 'കാണാതായ' നേതാവ്

തന്റെ മതപരമായ താല്‍പര്യത്തെക്കുറിച്ചും തന്റെ വ്യക്തിത്വത്തെ കുറിച്ചും മോശമായി സംസാരിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ആറുമാസം മാത്രം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ തേജ് പ്രതാപ് യാദവ് തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തെ അമ്മ റാബ്‌റി ദേവി ഉള്‍പ്പെടെയുള്ളവര്‍ നിരാകരിക്കുകയായിരുന്നു

tej pratap yadav explains that he is camping at varanasi as seeking some peace
Author
Patna, First Published Nov 8, 2018, 12:16 PM IST

പറ്റ്‌ന: വിവാഹമോചനം സജീവമായ ചര്‍ച്ചയായിക്കൊണ്ടിരിക്കെയാണ് ആര്‍ജെഡി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ പരന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ റാഞ്ചിയില്‍ തടവില്‍ കഴിയുന്ന അച്ഛനെ സന്ദര്‍ശിച്ച തേജ് പ്രതാപ് യാദവിനെ പിന്നീട് എങ്ങും കണ്ടില്ലെന്നായിരുന്നു വാര്‍ത്തകള്‍. 

തേജ് പ്രതാപ് എവിടെ പോയെന്ന് വീട്ടുകാര്‍ക്കും പരിചയക്കാര്‍ക്കുമൊന്നും സൂചനയുണ്ടായിരുന്നില്ല. എന്നാല്‍ കാണാനില്ലെന്ന വാര്‍ത്തകള്‍ പരന്നതോടെ തേജ് പ്രതാപിന്റെ വക്താവായി ആര്‍ജെഡി നേതാവ് തന്നെ രംഗത്തെത്തി. മാനസികമായി ബുദ്ധിമുട്ടിലായതിനാല്‍ തേജ് പ്രതാപ് വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. 

'തേജ് പ്രതാപ് ഒരു കടുത്ത മതവിശ്വാസിയാണ്. വിവാഹമോചന വിഷയത്തില്‍ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തേജ് പ്രതാപ് വരാണസിയിലേക്ക് താല്‍ക്കാലികമായി മാറിയിരിക്കുകയാണ്. അല്‍പം സമാധാനം തേടി താന്‍ മാറുകയാണെന്ന് തേജ് പ്രതാപ് അറിയിച്ചിട്ടുണ്്'- പാര്‍ട്ടി വക്താവ് അറിയിച്ചു. 

തന്റെ മതപരമായ താല്‍പര്യത്തെക്കുറിച്ചും തന്റെ വ്യക്തിത്വത്തെ കുറിച്ചും മോശമായി സംസാരിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ആറുമാസം മാത്രം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ തേജ് പ്രതാപ് യാദവ് തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തെ അമ്മ റാബ്‌റി ദേവി ഉള്‍പ്പെടെയുള്ളവര്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് അച്ഛനോട് ഇക്കാര്യം വിശദീകരിക്കാനാണ് തേജ് പ്രതാപ് റാഞ്ചിയിലേക്ക് തിരിച്ചത്. 

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ് ലാലുപ്രസാദ് യാദവ്. ഇവിടെയെത്തി പിതാവിനെ കണ്ട ശേഷം തേജ് പ്രതാപ് തിരിച്ച് വീട്ടിലേക്ക് മടങ്ങിയില്ല. 

2018 മേയ് 12നാണ് മുന്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ ചന്ദ്രിക റായ് എംഎല്‍എയുടെ മകളും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം നടന്നത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വിവാഹം ആര്‍ഭാടങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios