യു പിയില്‍ കലാപം തുടരുന്നു;ഒരു മരണം
ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ രണ്ടുദിവസമായി തുടരുന്ന വർഗ്ഗീയ കലാപത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതുവരെ 49 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക് ദിനത്തിൽ തുടങ്ങിയ സംഘഷമാണ് കാസ്ഗഞ്ച് ജില്ലയിൽ വർഗ്ഗീയ കലാപമായി മാറിയത്. സംഘപരിവാർ നടത്തിയ തിരംഗ യാത്രയ്ക്ക് നേരെ ചിലർ കല്ലെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. വാക് തർക്കം രൂക്ഷമായി സംഘർഷത്തിലേക്കും പിന്നീട് സമുദായങ്ങൾ തമ്മിലുള്ള കലാപത്തിലേക്കും നീങ്ങി. ഇന്നലെ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നാളെയും തുടരും.
അക്രമത്തിനിടെ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു 22 കാരൻ ചന്ദൻ ഗുപ്ത മരിച്ചു. ഇന്നും പ്രതിഷേധക്കാർ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടത്തി. കടകൾക്കും വാഹനങ്ങൾക്കും തീവച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെയും ഇന്നുമായി 49 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കലാപം നിയന്ത്രിക്കാൻ പൊലീസിനെ കൂടാതെ അർധസൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. അതിനിടെ, സമാധാനം പുസ്ഥാപിക്കാൻ മുഖ്യമന്ത്രി സമുദായ നേതാക്കളും നടത്തിയ ചർച്ച ഇന്നും പരാജയപ്പെട്ടു.