ജിദ്ദയിലെ 'കപ്പൽ കെട്ടിടം' മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചു
നിരവധി നിയമലംഘനങ്ങൾ കെട്ടിട നിർമാണത്തിലുണ്ടായതും നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉടമ പരാജയപ്പെട്ടതുമാണ് കെട്ടിടം പൊളിച്ചുമാറ്റാൻ കാരണമായി പറയുന്നത്.
റിയാദ്: കപ്പലിന്റെ മാതൃകയിൽ സ്വകാര്യ വ്യക്തി നിർമിച്ച ജിദ്ദയിലെ കെട്ടിടം മുനിസിപ്പാലിറ്റി പൊളിച്ചു. കിങ് അബ്ദുൽ അസീസ് റോഡിലെ 18 വർഷം പഴക്കമുള്ള കപ്പൽ കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. കെട്ടിടം പൊളിച്ചുനീക്കുന്നതായി ജിദ്ദ മേയർ ട്വിറ്റർ വഴി പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തു.
നിരവധി നിയമലംഘനങ്ങൾ കെട്ടിട നിർമാണത്തിലുണ്ടായതും നിയമപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉടമ പരാജയപ്പെട്ടതുമാണ് കെട്ടിടം പൊളിച്ചുമാറ്റാൻ കാരണമായി പറയുന്നത്. കെട്ടിടത്തിന് ആവശ്യമായ പെർമിറ്റുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ഉടമ പൂർത്തിയാക്കിയിട്ടില്ല. കെട്ടിടത്തിനാവശ്യമായ കാർ പാർക്കിങ് സൗകര്യമില്ല. കെട്ടിടത്തിന്റെ സുരക്ഷക്കാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല.
ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ മുനിസിപ്പൽ അധികൃതർ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും ഈ നടപടികളൊന്നും പൂർത്തിയാക്കിയില്ല. ഇതോടെയാണ് പൊളിച്ചുനീക്കുന്നതിലേക്ക് നടപടി നീങ്ങിയത്. ഒന്നര പതിറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടം പ്രാരംഭ കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ.