രണ്ട് വര്‍ഷത്തിലധികം താമസിച്ച പ്രവാസികള്‍ക്ക് സ്വന്തമായി ഫ്ലാറ്റുകളും കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി
50 വര്‍ഷത്തെ കാലാവധിയിലേക്കായിരിക്കും കൈവശ കരാര്‍ ലഭിക്കുക. പിന്നീട് ഇത് 49 വര്‍ഷത്തേക്ക് കൂടി പുതുക്കി ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഒമാനിൽ രണ്ടു വർഷത്തിനുമുകളിൽ താമസിച്ച വിദേശികൾക്ക് മാത്രമായിരിക്കും ഈ പാട്ടവ്യവസ്ഥയിൽ മസ്‍കത്തിൽ കെട്ടിടം സ്വന്തമാക്കുവാൻ സാധിക്കൂ.
മസ്‍കത്ത്: മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൗഷർ, അൽ സീബ്, അൽ അമിറാത്ത് വിലായത്തുകളിൽ വിദേശികൾക്ക് ഫ്ലാറ്റുകളും ഓഫീസ് കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി. ഭവന-അർബൻ പ്ലാനിങ്ങ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നു വിലായത്തുകളിലെ നിശ്ചിത മേഖലകളിലുള്ള താമസ ആവശ്യത്തിനും, താമസ-വാണിജ്യ ആവശ്യത്തിനുമുള്ള ബഹുനില കെട്ടിടങ്ങളിലെ ഫ്ലാറ്റുകളാണ് പാട്ടവ്യവസ്ഥയിൽ വിദേശികൾക്ക് വാങ്ങുവാൻ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
50 വര്‍ഷത്തെ കാലാവധിയിലേക്കായിരിക്കും കൈവശ കരാര്‍ ലഭിക്കുക. പിന്നീട് ഇത് 49 വര്‍ഷത്തേക്ക് കൂടി പുതുക്കി ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഒമാനിൽ രണ്ടു വർഷത്തിനുമുകളിൽ താമസിച്ച വിദേശികൾക്ക് മാത്രമായിരിക്കും ഈ പാട്ടവ്യവസ്ഥയിൽ മസ്‍കത്തിൽ കെട്ടിടം സ്വന്തമാക്കുവാൻ സാധിക്കൂ. അപേക്ഷകര്‍ക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണം.
കെട്ടിടം വാങ്ങി നാലു വർഷത്തിന് ശേഷം മാത്രമാണ് വിൽപന നടത്താൻ അനുമതി. ഉടമയുടെ കാലശേഷം പിന്തുടർച്ചാവകാശിക്ക് കെട്ടിടം കൈമാറാവുന്നതാണ്. നാലു നിലയും അതിൽ കൂടുതലുമുള്ള കെട്ടിടങ്ങളിൽ കുറഞ്ഞത് രണ്ടു മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള ഫ്ലാറ്റുകൾ മാത്രമേ വിൽക്കുവാൻ പാടുള്ളൂ. വിൽപ്പനക്കാരനും വാങ്ങുന്നയാളും യൂണിറ്റിന്റെ രജിസ്ട്രേഷനായി വിലയുടെ മൂന്ന് ശതമാനം രജിസ്‍ട്രേഷൻ ഫീസ് അടക്കേണ്ടതുണ്ട്. കെട്ടിടം വാങ്ങുന്ന വിദേശിക്ക് ഒമാനിലെ ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്‍പ എടുക്കുന്നതിനും മന്ത്രാലയം അനുമതി നൽകിയതായി അറിയിപ്പിൽ പറയുന്നു.