യുനെസ്കോയിൽ സൗദി അറേബ്യക്ക് ആദ്യമായി ഒരു വനിതാ അംബാസഡർ
ഹൈഫ ബിൻത് അബ്‌ദുൽ അസീസ് ആൽമുഖ്രിമാണ് സൗദിയുടെ പുതിയ യുനെസ്കോ അംബാസഡർ. 2017 ഡിസംബർ മുതൽ സൗദി സാമ്പത്തിക, ആസൂത്രണകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഹൈഫ കിങ് സഊദ് സർവകലാശാലയിൽ പ്രഫസറുമാണ്.
റിയാദ്: യുനെസ്കോയിൽ സൗദി അറേബ്യക്ക് ആദ്യമായി ഒരു വനിതാ അംബാസഡർ നിയമിതയായി. യു.എന്നിന് കീഴിലുള്ള വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഏജൻസിയായ യുനെസ്കോയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ആദ്യമായാണ് സ്ത്രീ സ്ഥിരാംഗം എത്തുന്നത്. ഹൈഫ ബിൻത് അബ്‌ദുൽ അസീസ് ആൽമുഖ്രിമാണ് സൗദിയുടെ പുതിയ യുനെസ്കോ അംബാസഡർ. 2017 ഡിസംബർ മുതൽ സൗദി സാമ്പത്തിക, ആസൂത്രണകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഹൈഫ കിങ് സഊദ് സർവകലാശാലയിൽ പ്രഫസറുമാണ്. കിങ് സഊദ് സർവകലാശാലയിൽ നിന്ന് ബിരുദവും ബ്രിട്ടനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഹൈഫാ രാജ്യത്ത് മനുഷ്യാവകാശം, വികസനം തുടങ്ങിയ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടും സജീവമായി പ്രവർത്തിക്കുന്നു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ജി 20 ഉച്ചകോടിയിലും പങ്കെടുത്തിട്ടുണ്ട്.