വിദേശ കറന്‍സി മാറാനെന്ന വ്യാജേന വിവിധയിടങ്ങളില്‍ മോഷണം; വിദേശ ദമ്പതികൾ അറസ്റ്റിൽ
ആറ്റിങ്ങലിലുള്ള വി.എസ്.അസോസിയേറ്റസ് എന്ന സ്ഥാപനത്തിൽ നിന്ന് 2018 സെപ്തംബർ 17ന് 1.55 ലക്ഷം രൂപയ്ക്ക് തുല്യമായ സൗദി റിയാലും , കുവൈറ്റ് ദിനാറും മോഷണം പോയതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിദേശികളുടെ ചിത്രങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
തിരുവനന്തപുരം: വിദേശ പണമിsപാട് സ്ഥാപങ്ങളിൽ കറൻസി മാറാനെന്ന വ്യാജേനയെത്തി മോഷണം നടത്തുന്ന വിദേശ ദമ്പതികള്‍ അറസ്റ്റില്‍. ഇറാനിയൻ പൗരന്മാരായ സെറാജുദീൻ ഹൈദർ (57), ഭാര്യ ഹെൻഡാരി ഹൊസ്ന (53) എന്നിവരാണ് അറസ്റ്റിലായത്. പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശ്രദ്ധതിരിച്ചായിരുന്നു ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറൻസികളും ഇന്ത്യൻ രൂപയും ഇവര്‍ മോഷ്ടിച്ചത്.
ആറ്റിങ്ങലിലുള്ള വി.എസ്.അസോസിയേറ്റസ് എന്ന സ്ഥാപനത്തിൽ നിന്ന് 2018 സെപ്തംബർ 17ന് 1.55 ലക്ഷം രൂപയ്ക്ക് തുല്യമായ സൗദി റിയാലും , കുവൈറ്റ് ദിനാറും മോഷണം പോയതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിദേശികളുടെ ചിത്രങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എയർപോർട്ടുകള്‍ക്ക് സമീപവും റെയിൽവേ സ്റ്റേഷനുകളിലും ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പതിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവർ എറണാകുളം, അങ്കമാലി മേഖലയിൽ എത്തിയതായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചു.
തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് സംഘം അങ്കമാലി പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ താമസിക്കുന്ന ഹോട്ടൽ മനസ്സിലാക്കി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോതമംഗലത്തെ ലാവണ്യ ഷോപ്പിംഗ് സെന്ററിൽ നിന്നും സമാനമായ രീതിയിൽ 2017 ഒക്ടോബര്‍ 19ന് സെറാജുദീൻ ഹൈദറും മറ്റൊരു സുഹൃത്തും പണം തട്ടിയിരുന്നു. രണ്ടര ലക്ഷം രൂപയുടെ തുല്യമായ സൗദി റിയാലാണ് അന്ന് മോഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള പ്രവർത്തിക്കുന്ന പിക്സൽ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 30,000 രൂപയോളം മൂല്യമുള്ള അമേരിക്കൽ ഡോളറും കിളിമാനൂർ കാരേറ്റ് പ്രവർത്തിക്കുന്ന മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും 58,000 രൂപയും മോഷ്ടിച്ചതും ഇതേ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ മറ്റ് ചില സ്ഥാപനങ്ങളിലും മറ്റ് നിരവധി സ്ഥലങ്ങളിലും ഇവർ മോഷണത്തിന് ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മുംബൈ, ഗോവ തുടങ്ങളിയ അനവധി സ്ഥലങ്ങളിൽ നേരത്തേ ഇവര്‍ ഹോട്ടലുകളിൽ താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമ്പോള്‍ ഇവർ നടത്തിയ മറ്റ് മോഷണങ്ങൾ തെളിയിക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഫേമസ്സ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ സി.ഐ സിബിച്ചൻ ജോസഫ്, എസ്.ഐ മാരായ ശ്യാം, ബാലകൃഷ്ണൻ ആശാരി, എ.എസ്.ഐ പ്രദീപ്, ഷാഡോ പൊലീസ് സംഘത്തിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബി. ദിലീപ്, മഹേഷ്, ഷിനോദ്, ഉദയകുമാർ വനിത സി.പി.ഒ സഫീജ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.