പ്രവാസികള്‍ നാട്ടിലേക്കയച്ച പണത്തില്‍ വന്‍ വര്‍ധനവ്
പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ വര്‍ധനവ്.
മസ്കറ്റ്: രാജ്യത്ത് വിദേശികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും 2018ൽ ഒമാനിൽ നിന്നും വിദേശികൾ നാട്ടിലേക്കയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ. ഇന്ത്യൻ രൂപയുടെയും മറ്റു വികസിത രാജ്യങ്ങളുടെ കറൻസികളുടെയും മൂല്യത്തകർച്ചയാണ് കൂടുതൽ പണം അയയ്ക്കുവാൻ പ്രവാസികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ഒമാനിൽ നിന്ന് വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് 2018ൽ അയച്ച പണം 9.958 ബില്യൺ ഡോളറിലെത്തി. 9.815 ബില്യൺ ഡോളർ ആയിരുന്നു 2017ൽ. ഒമാനിലെ വിദേശികളുടെ എണ്ണം 2018 ജനുവരിയിൽ 2,100,975 ആയിരുന്നു. ഡിസംബർ അവസാനത്തോട് കൂടി വിദേശികളുടെ എണ്ണം 2,030,194 ആയി കുറഞ്ഞു. അതായത് 70,781 വിദേശ പൗരന്മാർ 2018ൽ രാജ്യം വിട്ടു പോയതായിട്ടാണ് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നിട്ടും വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് അയച്ച പണത്തിൽ വലിയ വ്യതിയാനങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. 2014ൽ 10.3 ബില്യൺ അമേരിക്കൻ ഡോളറും 2015ല്‍ 10.9 ബില്യണും 2016ൽ 10.31 ബില്യൺ ഡോളറുമായിരുന്നു ഒമാനിൽ നിന്നും വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് അയച്ച പണത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2018ൽ ഇന്ത്യയിലേക്ക് എത്തിയ വിദേശ നാണ്യം 78 .6 ബില്യൺ അമേരിക്കൻ ഡോളർ ആണ്. 2017 ൽ ഇത് 67 .9 ബില്യൺ ഡോളർ ആയിരുന്നു. 2018ൽ ചൈനയിലേക്ക് എത്തിയത് 67.4 ബില്യൺ അമേരിക്കൻ ഡോളറാണ്.