സൗദിയിൽ പച്ചക്കറിക്ക് 15 ശതമാനം ഇറക്കുമതി നികുതി
ചില വീട്ടുപകരണങ്ങളുടെ ഇറക്കുമതിക്കും 10 ശതമാനം തീരുവ വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ പച്ചക്കറികളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
റിയാദ്: ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയിനങ്ങൾക്ക് സൗദി അറേബ്യയിൽ 15 ശതമാനം നികുതി ഏർപ്പെടുത്തി. സൗദി മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുവ ഈടാക്കൽ നടപടിയെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര കാർഷിക വ്യവസായത്തെയും പച്ചക്കറി ഉദ്പാദനത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ സുപ്രധാന തീരുമാനം.
ചില വീട്ടുപകരണങ്ങളുടെ ഇറക്കുമതിക്കും 10 ശതമാനം തീരുവ വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ പച്ചക്കറികളെ ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഒലിവ്, വെള്ളരിക്ക, കാരറ്റ്, തക്കാളി, കാന്താരി മുളക്, കുരുമുളക്, വെണ്ടയ്ക്ക, കക്കിരി, മല്ലിയില, വഴുതന, തണ്ണിമത്തൻ എന്നീ പച്ചക്കറിയിനങ്ങൾക്കാണ് 15 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത്. 10 ശതമാനം കൂട്ടിയതോടെ വീട്ടുപകരണങ്ങളിൽ ചിലതിന്റെ ഇറക്കുമതി ചുങ്കം 15 ശതമാനമായി ഉയർന്നു. വിവിധയിനം തറവിരികൾ, കർട്ടൻ, കയർ, പാത്രങ്ങൾ, കുട്ട, കൂട്, ഷോപ്പിങ് ബാഗ് തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് 15 ശതമാനം നികുതി.