റോയിയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിലെ ഒമ്പതാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് ഡെയര്‍ഡെവിള്‍സ് തുടങ്ങിയത്. മുന്നില്‍ നിന്ന് പടനയിച്ചതാവട്ടെ ഇംഗ്ലീഷ് ഓപ്പണര്‍ ജെയിസണ്‍ റോയി. സഹ ഓപ്പണര്‍ ഗൗതം ഗംഭീര്‍ കരുതലോടെ തുടങ്ങിയപ്പോള്‍ തുടക്കം മുതല്‍ തകര്‍ത്തടിക്കാനായിരുന്നു റോയിക്ക് താല്‍പര്യം. 27 പന്തില്‍ താരം അര്‍ദ്ധ സെഞ്ചുറിയിലെത്തി. ഗംഭീറും പന്തും മാക്‌സ്‌വെല്ലും പുറത്തായിട്ടും റോയി പിന്നോട്ടുപോയില്ല. 

അവസാന ഓവറില്‍ 12 റണ്‍സാണ് ഡെയര്‍ഡെവിള്‍സിന് വേണ്ടിയിരുന്നത്. മുസ്‌താഫിസറിന്‍റെ ആദ്യ പന്തില്‍ ബൗണ്ടറിയും രണ്ടാം പന്തില്‍ സിക്‌സും പറത്തി റോയി വിജയത്തിന് അടുത്തെത്തിച്ചു. എന്നാല്‍ അടുത്ത മൂന്ന് പന്തുകളിലും റണ്‍സ് വഴങ്ങാതെ ശക്തമായി തിരിച്ചെത്തി മുസ്‌താഫിസറിര്‍ ഭീഷണിയുയര്‍ത്തി. അതേസമയം അവസാന പന്തില്‍ സിംഗിളെടുത്ത് റോയി ടീമിനെ വിജയിപ്പിച്ചു. കളിയവസാനിക്കുമ്പോള്‍ 53 പന്തില്‍ ആറ് വീതം സിക്‌സും ബൗണ്ടറികളും സഹിതം പുറത്താകാതെ 91 റണ്‍സ് റോയി അടിച്ചെടുത്തിരുന്നു.