ഒരിക്കൽ റോബിൻ വീട്ടിലേക്കെഴുതിയ  കത്തിൽ ഇങ്ങനെ കുറിച്ചു, " അമ്മേ, എനിക്കിവിടെ മൂന്നുവയസ്സുള്ള ഒരു ഇഷ്ടക്കാരിയുണ്ട്. അവൾക്കു കൊടുക്കാൻ അമ്മയവിടെ നല്ലൊരു സൽവാർ കമ്മീസ് തയ്പ്പിച്ച് വെക്കണം..."

സൈനികരുടെ ജീവത്യാഗങ്ങളെപ്പറ്റിയുള്ള നിരവധി വീരകഥകൾ നമ്മൾ കേട്ടിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ ശത്രുവിനോട് ധീരമായി പോരാടി ഷഹീദായ ഒരുപാട് ചെറുപ്പക്കാരുണ്ട്. ഇനി പറയാൻ പോകുന്ന കഥയും അത്തരത്തിൽ ഒരു ധീരസൈനികന്റെ തന്നെ കഥയാണ്. പിറന്ന നാടിനുവേണ്ടി പോരാടുന്നതിനിടെ തലയോട്ടി തുളച്ചുകൊണ്ട് കടന്നുപോയ ഒരു സ്നൈപ്പർ ബുള്ളറ്റ് ജീവനെടുത്ത ഈ പോരാളി കാർഗിലിന്റെ മടിത്തട്ടിൽ കിടന്നാണ് മരിച്ചത്. എന്നാൽ, ഈ കഥ ആ പോരാട്ടത്തിന്റെ വീരാപദാനങ്ങൾ മാത്രം എണ്ണിപ്പറയാനുള്ളതല്ല. രാജ്യാതിർത്തികളുടെ പേരുപറഞ്ഞുള്ള യുദ്ധങ്ങൾക്കും, മതങ്ങളുടെ പേരിലുള്ള കലാപങ്ങൾക്കും ഒക്കെ അതീതമായി ഈ ഭൂമിയിൽ ഇന്നും ഉറവ വറ്റാതെ അവശേഷിക്കുന്ന 'മനുഷ്യത്വം' എന്ന ഒരു വിശിഷ്ടവസ്തുവിനെപ്പറ്റിയാണ്. യുദ്ധഭൂമിയിലെ സേവനകാലത്തിനിടെ, ഒരു സൈനിക ഓഫീസർ തദ്ദേശവാസിയായ ഒരു കൊച്ചുപെൺകുട്ടിയുമായി പങ്കിട്ട അപൂർവസൗഹൃദത്തെപ്പറ്റിയാണ്. 

1999 ജൂൺ 29, സമയം രാത്രി രണ്ടുമണി. കാർഗിലിൽ നോൾ ഏരിയ (Knoll Area). ഒരു വലിയ പാറക്കല്ലിന്റെ മറവിൽ പതുങ്ങിയിരിക്കുകയാണ് ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പർ . കടുത്ത വെടിവെപ്പ് നടന്നുകൊണ്ടിരിക്കുന്നു. പാകിസ്താനി സൈനികർ കയ്യേറിയിരുന്ന രണ്ടു പോസ്റ്റുകൾ തിരിച്ചുപിടിച്ചു കഴിഞ്ഞു ഥാപ്പറും സംഘവും. മൂന്നാമത്തെ പോസ്റ്റ് കണ്മുന്നിലുണ്ട്. പക്ഷേ, ഉയരത്തിന്റെ മേൽക്കൈ പാക്കിസ്ഥാനി സൈനികർക്കുണ്ട്. അവർ മലമുകളിൽ ഇരുന്നുകൊണ്ട് തങ്ങളുടെ യന്ത്രത്തോക്കുകളാൽ തീതുപ്പിക്കൊണ്ടിരിക്കുന്നു. വിശ്രമമില്ലാതെ ഗർജ്ജിച്ചുകൊണ്ടിരിക്കുന്ന ആ യന്ത്രതോക്കിനെ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കണമെന്ന് ലെഫ്റ്റനന്റ് ഥാപ്പർ മനസ്സിലുറപ്പിച്ചു. 



ഒരു സൈനികൻ എന്ന നിലയിൽ ഥാപ്പറിന്റെ തലച്ചോർ അയാളെ സുരക്ഷിതമായി പോരാടാൻ അനുശാസിക്കുന്നുണ്ട്. 'പാറക്കെട്ടിന്റെ മറ വിട്ടിറങ്ങിക്കൂടാ, അപകടമാണ് ' എന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ തലച്ചോർ പറയുന്നു. അതേസമയം, ഥാപ്പറിന്റെ ഹൃദയം ആ മെഷീൻ ഗണ്ണിന്റെ ഓരോ തീപ്പൊരിക്കുമൊപ്പം തുടിക്കുകയും ചെയ്യുന്നു. എന്നും ഹൃദയത്തിന്റെ വിളികൾക്കുമാത്രം ചെവികൊടുക്കുന്നവനായിരുന്നു ലെഫ്റ്റനന്റ് ഥാപ്പർ എന്ന് ബാരക്കിൽ എല്ലാവർക്കും അറിവുള്ളതാണ്. ആ നിമിഷത്തിലും അയാൾ ഹൃദയത്തിന്റെ വിളിക്ക് മാത്രം കാതോർത്തു. പാറക്കെട്ടിന്റെ സുരക്ഷിതത്വത്തിൽ നിന്നും ചാടിവെളിയിലിറങ്ങി, തന്റെ എ കെ 47 അസോൾട്ട് റൈഫിളെടുത്ത് , മലമുകളിൽ യന്ത്രത്തോക്കിന്റെ ഗർജ്ജനം കേട്ട ദിക്കിലേക്ക് തുരുതുരാ വെടിയുതിർത്തു. 

എന്നാൽ തൊട്ടപ്പുറത്ത് മറ്റൊരു മലമുകളിലായി ഒരു പാക്ക് സ്നൈപ്പർ കൂടി സ്ഥാനമുറപ്പിച്ചിട്ടുണ്ട് എന്ന കാര്യം അവർക്കറിയില്ലായിരുന്നു. അതൊരു നിലാവുള്ള രാത്രിയായിരുന്നു. വെടിയൊച്ച കേട്ട് ആ സ്നൈപ്പർ തന്റെ തോക്കിന്റെ ദൂരദർശിനിയുടെ വ്യൂ ഫൈൻഡറിലൂടെ താഴെ താഴ്വരയിലേക്ക് നോക്കി. അവിടെ ആ മൈതാനത്ത് ഒരു 'കവറു'മില്ലാതെ നിന്ന് വെടിയുതിർക്കുന്ന ലെഫ്റ്റനന്റ് ഥാപ്പർ അയാളുടെ കണ്ണിൽപ്പെട്ടു. അയാൾ ഉന്നം നോക്കി. സാവകാശം ആലോചിച്ചുറപ്പിച്ച്, കാഞ്ചിയിൽ വിരലമർത്തി. 

ആ സ്നൈപ്പർ ഗണ്ണിൽ നിന്നും പാഞ്ഞുവന്ന വെടിയുണ്ട, ഥാപ്പറിന്റെ ഇടത്തേ ചെന്നിയിലൂടെ തുളച്ചുകയറി, വലത്തേ കണ്ണിലൂടെ പുറത്തുപോയി. ഥാപ്പർ സ്ലോമോഷനിൽ മുട്ടുകുത്തി താഴെ വീണു. ഒലിച്ചിറങ്ങിയ ചോരയിൽ അദ്ദേഹത്തിന്റെ ജാക്കറ്റ് നനഞ്ഞു കുതിർന്നിരുന്നു എങ്കിലും, ആ ദേഹത്ത് ഈ വെടിയുണ്ട ഏൽപ്പിച്ച മുറിവല്ലാതെ വേറെ ഒരു പോറൽ പോലും ഏറ്റിരുന്നില്ല. 

അന്നത്തെ മിഷൻ ഒരു പക്ഷേ, തന്റെ അവസാനത്തെ മിഷൻ ആയേക്കും എന്നൊരു ഉൾവിളി ആ ഓഫീസർക്കുണ്ടായിരുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാവും, തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു കത്തെഴുതി തന്റെ 'ബെഞ്ച് മേറ്റ്' പ്രവീൺ തോമറിനെ ഏൽപിച്ചിട്ടാണ് വിജയന്ത് പോന്നത്. 'തിരിച്ചെത്തിയാൽ കത്ത് കീറിക്കളയണം, ഇല്ലെങ്കിൽ വീട്ടിലേക്ക് അയച്ചു കൊടുക്കണം..' ഇതായിരുന്നു അദ്ദേഹം സഹപ്രവർത്തകന് നൽകിയിരുന്ന നിർദ്ദേശം. 



ലെഫ്റ്റനന്റ് വിജയന്ത് ഥാപ്പർ ഷഹീദായ യുദ്ധം'ദ ബാറ്റിൽ ഓഫ് നോൾ & ത്രീ പിംപിൾസ് ' ( Battle of Knoll & Three Pimples ) എന്നാണ് അറിയപ്പെടുന്നത്. റോബിൻ ആ യുദ്ധത്തിൽ പ്രകടിപ്പിച്ച അസാമാന്യമായ ധീരതയുടെ പേരിൽ മരണാനന്തരം രാഷ്ട്രം 'വീർ ചക്ര' നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഒടുവിലത്തെ പോരാട്ടത്തിനായി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മകൻ തനിക്കെഴുതിയ കത്തിനുള്ള മറുപടിയിൽ അച്ഛൻ കേണൽ വി എൻ ഥാപ്പർ ഇങ്ങനെ കുറിച്ച്, " മോനേ.. നിന്റെ ജീവത്യാഗം വരും തലമുറയിലെ നിരവധി കുട്ടികൾക്ക് പ്രചോദനമാകും. നിന്നെ വളർത്തി വലുതാക്കി രാജ്യത്തിനു വേണ്ടി സമർപ്പിച്ച അച്ഛനമ്മമാർ എന്ന നിലയിൽ ഞങ്ങൾക്കത് ഏറെ അഭിമാനം പകരുന്നു, അതേ സമയം, ചെറുപ്പം പ്രായത്തിൽ ഒരു മകൻ നഷ്ടപ്പെട്ട അച്ഛനും അമ്മയും എന്ന നിലയിൽ ഞങ്ങൾക്ക് ഒരിക്കലും തീരാത്ത പ്രാണസങ്കടവും..! "

* കടപ്പാട് : ബിബിസി, രചന ബിഷ്ട്ട് റാവത്ത് എഴുതിയ 'കാർഗിൽ, ദി അൺടോൾഡ് സ്റ്റോറീസ് ഫ്രം ദ വാർ' എന്ന പുസ്തകം.