
ബ്രിസ്റ്റോള്‍: പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മാച്ച് വിന്നിംഗ് ഇന്നിംഗ്സുമായി തിരിച്ചുവരവ്. ഇംഗ്ലീഷ് കാണികളുടെ കൂവിവിളികളെ ബാറ്റിംഗ് മികവ് കൊണ്ട് തോല്‍പിച്ച് അഫ്‍ഗാനെതിരെ കളിയിലെ താരമാകുകയായിരുന്നു ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.
പതിവ് വെടിക്കെട്ട് മാറ്റിവെച്ച് സാവധാനം തുടങ്ങിയ വാര്‍ണര്‍ ക്ഷമയോടെ കളിച്ചു. വാര്‍ണര്‍ 89 റൺസെടുക്കാൻ 114 പന്തുകളെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടി ബാറ്റുയര്‍ത്തി കാട്ടിയപ്പോഴും ഇംഗ്ലീഷ് കാണികള്‍ കൂവി. എന്നാല്‍ മത്സരം വിജയിപ്പിച്ച് വാര്‍ണര്‍ ഡ്രസിംഗ് റൂമിലേക്ക് തിരികെ നടക്കുമ്പോള്‍ ക്രിക്കറ്റ് ലോകം കയ്യടിക്കുകയായിരുന്നു.
വാര്‍ണറും(89*) ഫിഞ്ചും(66) ബാറ്റുകൊണ്ടും സാംപയും കമ്മിന്‍സും ബൗളുകൊണ്ടും തിളങ്ങിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് അഫ്‌ഗാനെ തകര്‍ത്തു. നജീബുള്ള അർധസെഞ്ചുറി(51) നേടിയപ്പോള്‍ വാലറ്റത്ത് 11 പന്തിൽ 27 റൺസെടുത്ത റാഷിദ് ഖാൻ മിന്നൽ പിണറായതോടെ അഫ്‌ഗാന്‍ സ്കോർ 200 കടന്നെന്ന് മാത്രം. എന്നാല്‍ ഓസ്‌ട്രേലിയ 34.5 ഓവറില്‍ ജയത്തിലെത്തി.