അവഗണനയുടെ നടുവില്‍ അപ്പര്‍ കുട്ടനാട്; വരള്‍ച്ച രൂക്ഷം

By Web TeamFirst Published Mar 20, 2019, 10:29 PM IST
Highlights

വേനലായതോടെ കൊടും ചൂടില്‍ കൃഷി നശിച്ച അവസ്ഥയിലാണ് ഇവിടെ. കൃഷിയ്ക്ക് ഇറക്കുന്നതിന്‍റെ മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി

കുട്ടനാട്: ഏഴ് മാസം മുമ്പ് പ്രളയ ജലം കയറി ഒറ്റപ്പെട്ട അപ്പര്‍ കുട്ടനാട് വേനല്‍ കാലമെത്തിയപ്പോഴേക്കും വരള്‍ച്ചയുടെ പിടിയിലാണ്. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരുടെ പ്രശ്നങ്ങളിലേക്ക് ഇലക്ഷന്‍ എക്സ്പ്രസ്. വേനലായതോടെ കൊടും ചൂടില്‍ കൃഷി നശിച്ച അവസ്ഥയിലാണ് ഇവിടെ. കൃഷിയ്ക്ക് ഇറക്കുന്നതിന്‍റെ മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി

14000 രൂപ ചെലവില്‍ നെല്ല് കൊയ്തിട്ട് കിട്ടിയത് നാലായിരം രൂപയുടെ നെല്ലാണ് കിട്ടിയതെന്ന് പറയുന്നു ചില കര്‍ഷകര്‍. പിന്നെ പാട്ടച്ചെലവ് വേറയെും. ഇതാണ് അപ്പര്‍ കുട്ടനാട്ടിലെ മിക്ക  കര്‍ഷകരുടെയും അവസ്ഥ. 

''തൊട്ടടുത്താണ് പമ്പാനദി. അതുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്ട് കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അത് എന്ന് നടക്കുമെന്ന് അറിയില്ല. എല്ലാ വാതിലിലും മുട്ടി. ആരും ഒരു നടപടിയും എടുക്കുന്നില്ല''- കര്‍ഷകരിലൊരാള്‍ പറയുന്നു. 

നടനും യുവ കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം നേടിയ ആളുമായ കൃഷ്ണ പ്രസാദ് പറയുന്നതും കൃഷിയിലെ നഷ്ടത്തെ കുറിച്ചാണ്. 
അപ്പര്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ചെറുകിട കര്‍ഷകരാണ്. സാമ്പത്തികമായി താഴെ നില്‍ക്കുന്നവരാണ് അവര്‍. വിത്തിനുള്ള സബ്സിഡി മുതലുള്ള ഒരു സഹായവും കൊയ്യുന്ന സമയമായ ഇപ്പോള്‍ വരെ കിട്ടിയിട്ടില്ലെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു. 

കുട്ടനാട് പാക്കേജിലെ അശാസ്ത്രീയ നിര്‍മ്മാണങ്ങളാണ് പ്രളയത്തില്‍ നാശം കൂട്ടാന്‍ കാരണമായത്. കുറേ പാലങ്ങള്‍ വന്നിട്ട് കാര്യമില്ലെന്നും കൃഷ്ണ പ്രസാദ് വ്യക്തമാക്കി. 

click me!