Silent Cities: മഹാമാരിയില്‍ നിശബ്ദമാക്കപ്പെട്ട ലോക നഗരങ്ങള്‍

First Published Dec 11, 2021, 11:28 AM IST

നുഷ്യ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രീതിയിലായിരുന്നു കൊവിഡ് (covid 19) കാലത്ത് ലോകം നിശ്ചലമായത്. ഒന്നും രണ്ടും രാജ്യങ്ങളല്ല, ലോകം മുഴുവനും നിശബ്ദമായി. ഈ മരവിച്ച നിശബ്ദതയില്‍ ലോകത്തിലെ നഗരങ്ങളെങ്ങനെയായിരുന്നുവെന്ന് കണ്ടിട്ടുണ്ടോ ? ആ കാഴ്ചകളുടെ നേര്‍ ചിത്രങ്ങളുമായി ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു, 'നിശബ്ദ നഗരങ്ങള്‍ '(Silent Cities: Portraits of a Pandemic: 15 Cities Across the World). ആർട്ട് ഡീലർമാരും ഭാര്യാഭര്‍ത്താക്കന്മാരുമായ ജൂലി ലോറിയും ജെഫ്രിയും ചേർന്ന് സമാഹരിച്ച ചിത്രങ്ങളാണ് പുസ്തകത്തില്‍. ലോകത്തിലെ നിശബ്ദമായ 15 നഗരങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തില്‍. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായ ടെല്‍ അവീവ് മുതല്‍ ഫുട്ബോള്‍ നഗരമായ മാഡ്രിഡ്, റിയോ ഡി ജനീറോയും ടോക്കിയോ, ലോസ് ഏഞ്ചൽസ്, ഈഫല്‍ ടവര്‍ തുടങ്ങി പ്രധാനപ്പെട്ട ലോക നഗരങ്ങളുടെയെല്ലാം 'നിശബ്ദത' പുസ്തകത്തിലുണ്ട്. 

2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് കോവിഡ്-19 ആദ്യമായി സ്ഥിരീകരിച്ചത്. 2019 നവംബറിന് ശേഷം നടന്ന ചെറിയ തോതിലുള്ള പ്രാരംഭ വ്യാപനത്തിലൂടെയാണ് രോഗാണു വ്യാപകമായി മനുഷ്യരെ ബാധിച്ച് തുടങ്ങിയിത്. ചൈനയില്‍ നിന്നും ഇറ്റലിയടക്കമുള്ള രാജ്യങ്ങളിലേക്കെത്തിയ ടെക്സ്റ്റൈല്‍ വസ്തുക്കളിലൂടെ യൂറോപില്ലെങ്ങും കൊവിഡ് അതിശക്തമായി വ്യാപിച്ചു. 

വേള്‍ഡോ മീറ്ററിന്‍റെ കണക്കനുസരിച്ച് ലോകത്തിതുവരെയായി 26,94,47,401 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ അതില്‍  53,12,017 പേര്‍ക്ക് മരണം സംഭവിച്ചു. അനിശ്ചിതത്വത്തിന്‍റെ കാലമായിരുന്നു ലോകമെങ്ങും. മഹാമാരിയുടെ തുടക്കത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു രൂപവുമുണ്ടായിരുന്നില്ല. രോഗ വ്യാപനം തടയാനായി ജനസമ്പര്‍ക്കും കുറയ്ക്കുകയാണ് ഏക പോംവഴിയെന്ന് ശാസ്ത്രലോകം ആവശ്യപ്പെട്ടപ്പോള്‍ ലോകം മുഴുവനും ഒറ്റയടിക്ക് വീടുകളിലേക്ക് ഒതുക്കപ്പെട്ടു. 

2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എടുത്ത ഫോട്ടോഗ്രാഫുകളില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്ന് ശേഖരിച്ച ചിത്രങ്ങളുപയോഗിച്ചാണ് ആർട്ട് ഡീലർമാരായ ജെഫ്രിയും ജൂലി ലോറിയയും ചേർന്ന് 'സൈലന്‍റ് സിറ്റീസ്: പോർട്രെയ്‌റ്റ്സ് ഓഫ് എ പാൻഡെമിക്ക്: 15 സിറ്റീസ്' എന്ന പുസ്തകം പൂര്‍ത്തിയാക്കിയത്. സ്കൈഹോഴ്സ് (Skyhorse Publishing) പ്രസിദ്ധീകരിച്ച പുസ്തകം വിപണിയിലെത്തിച്ചിരിക്കുന്നത് സിമോണ്‍ ആന്‍റ് ഷൂസ്റ്റര്‍ (Simon & Schuster) ആണ്. 

അതുവരെ, രാവും പകലും നിശബ്ദതയെന്തെന്ന് അറിയാത്ത നഗരങ്ങള്‍, ഒറ്റ സുപ്രഭാതത്തില്‍ ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ നിശബ്ദമായി. മനുഷ്യ ഗന്ധം പോലും നഗരങ്ങള്‍ക്കുള്ളില്‍, വീടുകളില്‍ തളച്ചിടപ്പെട്ടു. ന്യൂയോർക്ക്, ജറുസലേം, ബോസ്റ്റൺ, ടോക്കിയോ, പാരീസ്, ലണ്ടൻ, മിയാമി, ടെൽ അവീവ്, മാഡ്രിഡ്, ചിക്കാഗോ, ലോസ് ഏഞ്ചൽസ്, റോം, റിയോ ഡി ജനീറോ, സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിൽ നിന്നുള്ള ഫോട്ടോകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഒരു ഫോട്ടോയിൽ, ലോസ് ഏഞ്ചൽസ് നഗരമധ്യത്തിലേക്ക് നയിക്കുന്ന ഒരു ഫ്രീവേയുടെ ചിത്രമുണ്ട്. സാധാരണയായി തിരക്കുള്ള സമയങ്ങളിൽ ബമ്പർ-ടു-ബമ്പർ ട്രാഫിക് നിറഞ്ഞ നഗരം. എന്നാല്‍, അടച്ചിടല്‍ പ്രായോഗികമായതോടെ അംബരചുംബികളായ ഒരു കൂട്ടം കെട്ടിടങ്ങള്‍ക്ക് മുന്നില്‍ ഒരു മനുഷ്യകുഞ്ഞ് പോലുമില്ലാതെ ശൂന്യമാക്കപ്പെട്ടു. 

വൈറസിന്‍റെ ഉത്ഭവത്തെ കുറിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും തര്‍ക്കത്തിന് കുറവില്ല. യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ഇത് ഒരു ലബോറട്ടറി അപകടമോ അല്ലെങ്കില്‍ വുഹാനിലെ മാത്സമാര്‍ക്കറ്റിലെ സ്വാഭാവിക സമ്പര്‍ക്കത്തിലൂടെയോ ഉണ്ടായ രോഗാണുവാണെന്ന് വാദിക്കുന്നു.

ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം നിര്‍മ്മിച്ച ഒരു ജൈവസായുധമാണ് കൊവിഡെന്നും ലാബില്‍ നിന്നും ഈ ജൈവസായുധത്തിന്‍റെ രോഗാണു ഏത് വിധേനയോ പുറത്തെത്തപ്പെട്ടുകയും പിന്നീട് വ്യാപിക്കുകയായിരുന്നുവെന്ന് കരുതുന്നവരും ലോകത്ത് കുറവല്ല. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെയെല്ലാം ചൈന തള്ളിക്കളയുന്നു. 

ചൈനയുടെ ഔദ്ധ്യോഗീക വിവരണമനുസരിച്ച്, 2020 ജനുവരി 5-ന് രോഗാണു വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ചിടലിലേക്ക് നീങ്ങി. എട്ട് ദിവസത്തിന് ശേഷം, തായ്‌ലൻഡിലും രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചു. ജനുവരി 20 ഓടെ, യുഎസിലെ ആദ്യത്തെ കേസ് വാഷിംഗ്ടൺ സ്റ്റേറ്റിൽ സ്ഥിരീകരിച്ചു. തുടര്‍ന്ന് 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന കൊവിഡ് 19 രോഗാണുവിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. ടോയ്‌ലറ്റ് പേപ്പർ മുതൽ ഫെയ്‌സ് മാസ്‌കുകൾ വരെയുള്ള എല്ലാറ്റിന്‍റിനം ലോകത്ത് ക്ഷാമം നേരിട്ടു. 

രോഗവ്യാപനത്തോടൊപ്പം മരണനിരക്കും ഉയര്‍ന്നതോടെ ലോകമെങ്ങും പതുക്കെ പതുക്കെ അടച്ചിടലിലേക്ക് നീങ്ങി. 'നിശബ്ദ നഗരങ്ങളിൽ' 2020 ഏപ്രിൽ 10 ലെ ഒരു ഫോട്ടോയില്‍ , നിശബ്ദമായ ടൈംസ് സ്ക്വയര്‍ ചിത്രീകരിച്ചിരിക്കുന്നു. ഏറ്റവും തിരക്കുള്ള നഗരം നിശബ്ദമായിരിക്കുന്നു. ഒരു മനുഷ്യന്‍റെ ശ്വാസം പോലും ഇല്ലാതെ ഒഴിഞ്ഞിരിക്കുന്നു.  

ഇറ്റലിയിൽ, വീട്ടിനുള്ളില്‍ അടച്ചിടപ്പെട്ട ഒരു ദേശ സ്നേഹി തന്‍റെ ബാൽക്കണിയിൽ നിന്ന് ചുവപ്പും പച്ചയും വെള്ളയും നിറമുള്ള ടീഷര്‍ട്ടുകള്‍ വിരിച്ചിട്ട് ഇറ്റാലിയൻ പതാക പുനഃസൃഷ്ടിച്ചു. അദ്ദേഹം രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കുകയായിരുന്നു. കൊവിഡിന്‍റെ ആദ്യ വ്യാപനത്തില്‍ ഏറ്റവും കുടുതല്‍ നഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നാണ് ഇറ്റലി. 

ലണ്ടനിലെ ആളൊഴിഞ്ഞ ബോണ്ട് സ്ട്രീറ്റിൽ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെയും യുഎസ് പ്രസിഡന്‍റെ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെയും ചിത്രീകരിക്കുന്ന സഖ്യകക്ഷികളുടെ ശിൽപത്തിനൊപ്പം സൈക്കിളിൽ ചവിട്ടുന്ന ഒരു മനുഷ്യന്‍ മാത്രമാണ് ഉള്ളത്. മറ്റൊരു ദിവസമാണെങ്കില്‍ സൂചി വീഴാന്‍ ഇടയില്ലാത്തവിധം ആള്‍ത്തിരക്കേറിയ നഗരം. നഗരങ്ങളിലെ പരസ്യവാചകങ്ങള്‍ പോലും മാറി. ' വീട്ടിലിരിക്കൂ ജീവന്‍ രക്ഷിക്കൂ' എന്ന് പരസ്യവാചകങ്ങള്‍ നിറഞ്ഞു. 

ലോകാരോഗ്യ സംഘടന രോഗാണുവിനെ മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മോഡേണ കൊവിഡ്-19 വാക്‌സിനിനായുള്ള ആദ്യ മനുഷ്യ പരീക്ഷണം ആരംഭിച്ചു. അതിനിടെ അടച്ചുപൂട്ടലുകളും ആളുകൾ വീട്ടിലിരിക്കാനുള്ള (Stay home Save lives) ആഹ്വാനങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കി. 

ചെറുകിട ബിസിനസ്സുകൾക്ക് വ്യാപാരത്തിന്‍റെ വാതിലുകള്‍ അടയ്ക്കപ്പെട്ടു. നിരവധി ആളുകള്‍ക്ക് ജോലി നഷ്‌ടപ്പെട്ടു. യുഎസില്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ ഭീമമായ വര്‍ദ്ധനവുണ്ടായി. പ്യൂ റിസർച്ച് സെന്‍റർ പറയുന്നതനുസരിച്ച്, 16 മുതൽ 64 വരെ പ്രായമുള്ള ഏകദേശം 9.6 ദശലക്ഷം അമേരിക്കക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. 

യൂറോപ്യൻ യൂണിയനിൽ, 15 മുതൽ 64 വരെ പ്രായമുള്ള ഏകദേശം 2.6 ദശലക്ഷം തൊഴിലാളികൾക്ക് മാത്രമേ ഈ കാലയളവിൽ ജോലി നഷ്ടപ്പെട്ടുള്ളൂ.  'കഴിഞ്ഞ വർഷം, ആശുപത്രികൾ നിറഞ്ഞു, ഹൈവേകളും സബ്‌വേകളും ശൂന്യമായി. ലാൻഡ്‌മാർക്കുകളും പാർക്കുകളും വിജനമായി. ഞങ്ങളുടെ ആരോഗ്യ പ്രവർത്തകർ കൂടുതൽ ക്ഷീണിതരും നിരാശരും ആയിത്തീർന്നു. മിക്കവാറും എല്ലാ മനുഷ്യ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തി,' സ്കൈഹോഴ്സ് പബ്ലിഷിംഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇത് ഒരാളുടെ മാത്രം പ്രശ്നമായിരുന്നില്ല. മറിച്ച് ലോകമെങ്ങും ഇതുതന്നെയായിരുന്നു അവസ്ഥ. 

81 കാരനായ ജെഫ്രി, പാബ്ലോ പിക്കാസോ, ഹെൻറി മൂർ തുടങ്ങിയവരുടെ 19, 20 നൂറ്റാണ്ടുകളിലെ ചിത്രകാരന്മാരുടെ മാസ്റ്റർപീസുകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ജൂലിയാകട്ടെ സമകാലിക കലയിൽ വൈദഗ്ധ്യം നേടിയയാളാണ്. മേജർ ലീഗ് ബേസ്ബോൾ ടീമുകളായ മോൺട്രിയൽ എക്‌സ്‌പോസ്, ഇപ്പോൾ വാഷിംഗ്ടൺ നാഷണൽസ്, മിയാമി മാർലിൻസ് എന്നിവയുടെ മുൻ ഉടമയാണ് ജെഫ്രി. 

click me!