കൊവിഡ് പോരാട്ടത്തിന്റെ ചക്രവാളത്തിൽ പ്രതീക്ഷയുടെ നുറുങ്ങുവെട്ടമോ ?

By Web TeamFirst Published May 19, 2021, 7:13 PM IST
Highlights

ദിവസേന പോസിറ്റീവ് ആകുന്നവരേക്കാൾ കൂടുതൽ പേർ ഇന്ന് രോഗത്തിൽ നിന്ന് വിമുക്തി നേടുന്നുണ്ട്

ആഴ്ചകൾ നീണ്ട ദുരിതങ്ങൾക്കൊടുവിൽ, കൊവിഡിന്റെ രണ്ടാം തരംഗത്തിനെതിരെയുള്ള നമ്മുടെ പോരാട്ടങ്ങളുടെ ചക്രവാളത്തിൽ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം തെളിഞ്ഞു വരികയാണ്. പ്രതിദിന പുതിയകേസുകളുടെ ഗ്രാഫും, കുറേക്കൂടി വിശ്വാസ്യമായ പ്രതിവാര കേസുകളുടെ ശരാശരി മുന്നേറ്റത്തിന്റെ ഗ്രാഫും ഇപ്പോൾ താഴേക്ക് ചലിക്കാൻ തുടങ്ങിയിട്ടുണ്ട്.

 

നിത്യേന ഉണ്ടാകുന്ന പുതിയ കേസുകളുടെ എണ്ണവും, പ്രതിദിന രോഗവിമുക്തികളുടെ എണ്ണവും തമ്മിലുള്ള ഗ്രാഫും ഇപ്പോൾ ഗ്രീൻ സോണിൽ ആയിട്ടുണ്ട്. അതായത്, ദിവസേന പോസിറ്റീവ് ആകുന്നവരേക്കാൾ കൂടുതൽ പേർ ഇന്ന് രോഗത്തിൽ നിന്ന് വിമുക്തി നേടുന്നുണ്ട് എന്നർത്ഥം. അതും ശുഭോദർക്കമായ ഒരു ലക്ഷണം തന്നെയാണ്.

 

 

 

 

ഈ പ്രതിസന്ധിഘട്ടത്തിൽ, അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് ശക്തമായി ഉയർന്നുവരുന്ന ഒരു ചോദ്യം,  കൊവിഡ് മഹാമാരിക്കാലത്ത് അതിനെ നേരിടാൻ ഇന്ത്യൻ ഗവൺമെന്റ് എന്ത് ചെയ്തു എന്നതാണ്. ആ ചോദ്യത്തോടുള്ള പ്രതികരണങ്ങൾ പതിനൊന്നു തലക്കെട്ടുകളിലായി വിവരിക്കാം എന്നാണ് തോന്നുന്നത്. 

1. വാക്സിനേഷൻ 

കൊറോണ വാക്സീനും തൽസംബന്ധിയായ ശാസ്ത്ര സാങ്കേതിക വിഷയങ്ങളും പരിഗണിക്കാൻ വേണ്ടി ഒരു കർമ്മസേനക്ക് കേന്ദ്രസർക്കാർ 2020 ഏപ്രിൽ 14 നു തന്നെ രൂപം നൽകിയതാണ്. പ്രസ്തുത ടാസ്ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി ഒൻപതു മാസത്തിനുള്ളിൽ തന്നെ, അതായത് 2021 ജനുവരി 16 ആയപ്പോഴേക്കും ഇന്ത്യയിൽ ദേശീയ  കൊവിഡ് വാക്സിനേഷൻ യജ്‌ഞം തുടങ്ങാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. 

കോവാക്സീൻ എന്ന പൂർണമായും ഇന്ത്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, തദ്ദേശീയമായിത്തന്നെ ഉത്പാദിപ്പിക്കപ്പെടുന്ന  കൊവിഡ് വാക്സീന്റെ ഉത്പാദനം 2021 മെയ്-ജൂൺ അടുപ്പിച്ച് ഏതാണ്ട് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. അത് വരുന്ന ജൂലൈ ആഗസ്റ്റ് മാസങ്ങളിലേക്ക് 6-7 ഇരട്ടിയാക്കി വർധിപ്പിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ അണിയറയിൽ ദ്രുതഗതിയിൽ പുരോഗമിച്ചു വരുന്നു. ഏപ്രിൽ മാസത്തിൽ ഒരു മാസം ഒരു കോടി വാക്സീനുകൾ ഉത്പാദിപ്പിച്ചിരുന്നിടത്തുനിന്ന് ഇനി ഓഗസ്റ്റ് ആവുമ്പോഴേക്കും നമ്മൾ 6-7 കോടി വാക്സീനുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്തംബർ മാസത്തോടെ അത് പ്രതിമാസം പത്തുകോടി എന്നതിലേക്ക് വർദ്ധിപ്പിക്കാനാവും എന്നും കരുതപ്പെടുന്നു. 

 

 

തദ്ദേശീയ വാക്സീനൊപ്പം കോവിഷീൽഡ്‌, സ്പുട്നിക്ക് എന്നീ വാക്സീനുകളും, ഒപ്പം സൈഡസ് കാഡില, ബയോഇ, നോവൊവാക്സ് എന്നിങ്ങനെ മറ്റു ചില സ്വകാര്യകമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സീനുകളും കൂടി ചേരുമ്പോൾ ഈ വർഷം അവസാനത്തേക്ക് രാജ്യത്ത് 216 കോടി ഡോസ് വാക്സീൻ എങ്കിലും ഉത്പാദിപ്പിച്ചെടുക്കാനാവും എന്ന പ്രതീക്ഷ കേന്ദ്രത്തിനുണ്ട്. 

മെയ് ഒന്നാം തീയതി മുതൽ ഇന്ത്യയിലെ പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ എടുക്കാൻ അർഹത കൈവന്നിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ മൊത്തം 18.5  കോടി ജനങ്ങളാണ് വാക്സിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.  ഇത് ഈ ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള വാക്സിനേഷൻ യജ്ഞങ്ങളിൽ ഒന്നാണ്. 

2. ഓക്സിജൻ ലഭ്യത 

കൊവിഡിന്റെ രണ്ടാം തരംഗം വന്നതോടെ ഇന്ത്യയിലെ ഓക്സിജൻ ഡിമാൻഡ് പത്തിരട്ടിയോളമായിട്ടാണ് വർധിച്ചത്. അതുവരെ പ്രതിദിനം 900 MT ഓക്സിജൻ വേണ്ടിവന്നിരുന്ന ഇന്ത്യയിൽ  കൊവിഡ് രണ്ടാം തരംഗം അലയടിച്ച ശേഷം വേണ്ടി വന്നത് പ്രതിദിനം 9000 MT ഓക്സിജനാണ്. തുടക്കത്തിലേ ചില ദിവസങ്ങൾ ഏറെ പ്രയാസകരമായിരുന്നു എന്നതിൽ സംശയമില്ല. ഈ ഒരു ദുഷ്കര സാഹചര്യത്തെ മറികടക്കാൻ വേണ്ട കാര്യങ്ങൾ യഥാസമയം തന്നെ കേന്ദ്രം ചെയ്യുകയുണ്ടായി. 

ഇപ്പോൾ ഉത്പാദന രംഗത്തെ വെല്ലുവിളികൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ചരക്കുഗതാഗതം ഇപ്പോഴും സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാണ്. എന്നാലും, കേന്ദ്രത്തിന്റെ എല്ലാ മന്ത്രാലയങ്ങളും അവയ്ക്ക് ലഭ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി പരമാവധി ഓക്സിജൻ സംഘടിപ്പിച്ച് സംസ്ഥാനങ്ങൾക്ക് നൽകുകയുണ്ടായി. ഉദാ. കേന്ദ്ര പെട്രോളിയം മന്ത്രാലയവും അതിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം ഒത്തുചേർന്ന് രാജ്യത്തിൻറെ വിവിധഭാഗങ്ങളിലേക്ക് ദ്രവ ഓക്സിജൻ എത്തിക്കാൻ വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. 

 

നിലവിൽ 650 MT സംഭരണ ശേഷിയുള്ള 12 ടാങ്കറുകളും, 20 ISO കണ്ടെയ്നറുകളുമാണ് ഉള്ളത്. ഈ എണ്ണം ഇനിയും കൂടാൻ പോവുകയാണ്. ഈ മാസാവസാനത്തോടെ ടാങ്കറുകളുടെ എണ്ണം 26 ആയും, ISO ടാങ്കറുകളുടെ എണ്ണം 117 ആയും വർധിക്കും. അതോടെ കൊണ്ടുപോകാവുന്ന ഓക്സിജന്റെ അളവ് 2314 MT ആയി വർധിക്കും. ഓക്സിജൻ ടാങ്കറുകളുടെ ആകെ ശേഷി 2020 മാർച്ചിൽ 12,480 MT യും അവയുടെ ആകെ എണ്ണം 1040 വും ആയിരുന്നു. അതിപ്പോൾ, 23,056 MT ആയും ആകെ എണ്ണം 1681 ആയും വർധിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം 2020 മാർച്ചിലെ 4.35 ലക്ഷത്തിൽ നിന്ന് വർധിച്ച് മെയ് 21 അടുപ്പിച്ച് 11.2 ലക്ഷമായിട്ടുണ്ട്. 

ഇതിനും പുറമെ വിദേശത്തുനിന്ന് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ഇറക്കുമതി ചെയ്യാനുള്ള നടപടികളും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ തന്നെ ഏതാണ്ട് 3,500 MT ദ്രവ ഓക്സിജൻ ഇറക്കുമതി ചെയ്യപ്പെടും. യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് 2285 MT ദ്രവ മെഡിക്കൽ ഓക്സിജൻ വേറെയും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. 

3 . മരുന്നുകൾ, PPE കിറ്റുകൾ, N95 മാസ്കുകൾ, വെന്റിലേറ്ററുകൾ

ഇന്ത്യയിലെ Remdesivir ന്റെ ഉത്പാദനം 2021 ഏപ്രിൽ 12 -ലെ 37 ലക്ഷത്തിൽ നിന്ന് 2021 മെയ് നാലാം തീയതി ആയപ്പോഴേക്കും ഒരു കോടിയിലേറെ ആയി വർധിച്ചിട്ടുണ്ട്. Remdesivir മരുന്ന് ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണവും ഇതേ കാലയളവിൽ 20 -ൽ നിന്ന് 57 ആയി ഉയർന്നിട്ടുണ്ട്. ഇതിനു പുറമെ Tocilizumab എന്ന മരുന്നും രാജ്യവ്യാപകമായി എത്തിച്ച് വിതരണം ചെയ്യപെടുന്നുണ്ട്. 

 

നമ്മുടെ ഔഷധ നിയന്ത്രണ ഏജൻസികൾ ഡിആർഡിഒയുടെ ഗവേഷണത്തിലൂടെ കണ്ടെത്തപ്പെട്ട പുതിയൊരു ആന്റി കൊവിഡ് മരുന്നിനും അംഗീകാരം നൽകിക്കഴിഞ്ഞു. ഈ മരുന്ന് മഹാമാരിക്കുള്ള ചികിത്സയിൽ ഏറെ ഫലപ്രദമാണ് എന്നും, ഇത് സേവിക്കുന്നവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വലിയൊരു ശതമാനം കുറയ്ക്കാൻ സാധിക്കുന്നുണ്ട് എന്നും തെളിഞ്ഞിരിക്കുകയാണ്. 1.619 കോടി പിപിഇ കിറ്റുകളും 4.1  കോടി N-95 മാസ്കുകളുമാണ് സംസ്ഥാനങ്ങൾക്ക് അവയുടെ മുൻനിര കൊവിഡ് പോരാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടി കേന്ദ്രം നൽകിയത്. പതിവ് ചാനലിലൂടെ 38,103 പുതിയ വെന്റിലേറ്ററുകളും സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 

4 . പരിശോധനാ സംവിധാനങ്ങൾ 

2020 ജനുവരിയിൽ ആകെ ഒരേയൊരു കൊവിഡ് പരിശോധനാ കേന്ദ്രം മാത്രം രാജ്യത്തുണ്ടായിരുന്നിടത്ത് ഇപ്പോൾ,  പതിനഞ്ചു ലക്ഷം ടെസ്റ്റുകൾ നടത്താൻ ശേഷിയുള്ള 2,463 കൊവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. നമ്മുടെ നാട്ടിൽ കോവിഡ് ടെസ്റ്റിങ് സംവിധാനങ്ങൾ ഉത്പാദിപ്പിക്കാൻ നിർവ്വാഹമില്ലാതിരുന്ന അവസ്ഥയിൽ നിന്ന് മുന്നോട്ടു പോയി ഇപ്പോൾ നമ്മൾ ഒരു ദിവസം പത്തുലക്ഷത്തോളം കോവിഡ് ടെസ്റ്റ് കിറ്റുകളാണ് നിർമിച്ചുപോരുന്നത്. 


5 . ആശുപത്രികൾ, കൊവിഡ് പരിചരണകേന്ദ്രങ്ങൾ 

18.6 ലക്ഷം കിടക്കകൾ, അതിൽ 4,68,974 കോവിഡ് ചികിത്സയ്ക്ക് മാത്രമായുളള ആശുപത്രികളിലെ കിടക്കകൾ തന്നെ. കഴിഞ്ഞ വർഷം ലോക്ക്ഡൌൺ തുടങ്ങുന്നതിനു മുമ്പ് വെറും 10,180 ഐസൊലേഷൻ ബെഡ്ഡുകൾ മാത്രമുണ്ടായിരുന്നിടത്തു നിന്നാണ്, വെറും ഒരു വർഷം കൊണ്ട് നമ്മൾ ഇത്രയധികം കിടക്കകളിലേക്ക്  എത്തിച്ചേർന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.  അതുപോലെ ഈ കാലയളവുകൊണ്ടുതന്നെ, ഐസിയു കിടക്കകളുടെ എണ്ണം 2,168 -ൽ നിന്ന് വർധിച്ച് 92,000 ആയിട്ടുണ്ട്. അതുപോലെ കൊവിഡ് ഐസൊലേഷൻ യൂണിറ്റുകളാക്കി മാറ്റിയ റെയിൽവേ കോച്ചുകൾ ഏഴു സംസ്ഥാനങ്ങളിലെ 17 ലൊക്കേഷനുകളിലായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. 4400 കൊവിഡ് കെയർ കോച്ചുകളിലായി 70,000 -ൽ പരം ഐസൊലേഷൻ ബെഡ്ഡുകൾ ഇപ്പോൾ റെയിൽവേ ലഭ്യമാക്കി വരുന്നുണ്ട്. 

 

6 . പൗരന്മാർക്കുള്ള സഹായങ്ങൾ 

ധാന്യങ്ങൾ വിറ്റുകിട്ടിയ ലാഭത്തിൽ നിന്ന് 300 കോടി ഡോളർ ഇതിനകം തന്നെ പഞ്ചാബിലെ കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിക്കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായിട്ടാണ് പഞ്ചാബിലെ കർഷകർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ക്രെഡിറ്റ് ചെയ്തു നൽകുന്നത്.  രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ രണ്ടു കോടിയിൽ പരം ഗുണഭോക്താക്കൾക്ക്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഭാഗമായി, ആദ്യത്തെ പത്തു ദിവസത്തിനുള്ളിൽ തന്നെ, 100,000 MT ലധികം ധാന്യം വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം കൊവിഡിന്റെ ആദ്യ തരംഗം ഉണ്ടായ സമയത്ത് നടപ്പിൽ വരുത്തി, എട്ടുകോടിയോളം പേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞ അതേ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്. 

7 . ആഗോള സഹായങ്ങളുടെ വിതരണം 

മെയ് പതിനൊന്നോടെ, 8,900 ഓക്സിജൻ കോണ്സന്ട്രേറ്ററുകൾ, 5,043 ഓക്സിജൻ സിലിണ്ടറുകൾ, 18 ഓക്സിജൻ നിർമാണ പ്ലാന്റുകൾ, 5,698 വെന്റിലേറ്ററുകൾ/ Bi PAP യന്ത്രങ്ങൾ, 340,000 ലക്ഷം Remdesivir ഡോസുകൾ എന്നിവ ലോകരാജ്യങ്ങളിൽ നിന്നുള്ള സഹായമായി ഇന്ത്യക്ക് ലഭിക്കുകയും അവയെല്ലാം കാലതാമസം കൂടാതെ തന്നെ ആവശ്യാനുസരണം അതാത് സംസ്ഥാനങ്ങൾക്ക് എത്തിച്ചു നൽകുകയും ഉണ്ടായി. 

8 .  സംസ്ഥാനങ്ങൾക്കുള്ള ധനസഹായം 

25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് ഗ്രാന്റുകളുടെ രൂപത്തിൽ 150 കോടി ഡോളറാണ് ഇതുവരെ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്റെ ഒരു പാദത്തിലെ ഓവർ ഡ്രാഫ്റ്റിന്റെ സമയ പരിധി മഹാമാരി പരിഗണിച്ച് കേന്ദ്രം 36 ദിവസത്തിൽ നിന്ന് 50 ദിവസമാക്കി വർധിപ്പിച്ചു നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെ ക്യാപിറ്റൽ പ്രൊജക്റ്റുകളിൽ ചെലവിടാൻ വേണ്ടി ഇതിനു പുറമെ 200 കോടി ഡോളറിന്റെ 50 വർഷത്തേക്കുള്ള പലിശ രഹിത വായ്പകളും അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 

9 . അടിയന്തര വൈദ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട സാമ്പത്തിക സഹായങ്ങൾ 

മൂന്നുവർഷക്കാലയളവിലേക്കുള്ള, ഏതാണ്ട് 800 കോടി ഡോളറിന്റെ ടേം ലിക്വിഡിറ്റി സൗകര്യങ്ങളാണ് റിപ്പോ നിരക്കിൽ, അടിയന്തര വൈദ്യ സേവന രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. MSME സെക്ടറിനും മറ്റുമായി 250 കോടി ഡോളറാണ് നീക്കി വെച്ചിട്ടുള്ളത്. ഉപഭോക്താവ് ഒന്നിന് പതിനയ്യായിരം ഡോളർ വീതമാണ് പരമാവധി ഈ പദ്ധതി പ്രകാരം ലഭ്യമാവുക.  സാമ്പത്തിക ക്രയവിക്രയങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നൽകപ്പെടുന്ന ഈ വായ്പകൾക്ക് നാമമാത്രമായ പലിശയെ ഈടാക്കപ്പെടൂ.

10 . PM Cares ഫണ്ടിന്റെ വിതരണം

PM Cares ഫണ്ടിൽ പെടുത്തി 1,200 -ൽ പരം ഓക്സിജൻ ഉത്പാദന യൂണിറ്റുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത് ഇതുവരെ. ഇപ്പോൾ കമ്മീഷൻ ചെയ്യപ്പെട്ട യൂണിറ്റുകൾക്ക് പുറമെയാണ് ഇത്. രാജ്യത്തെ ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു ഓക്സിജൻ ഉത്പാദന യൂണിറ്റ് എങ്കിലും ഉണ്ടാകുമെന്നു ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. 150,000 ലക്ഷം ഓക്സിജൻ കോൺസൺട്രെറ്ററുകൾ ആണ് ഇതേ ഫണ്ട് പ്രയോജനപ്പെടുത്തി ഇതിനകം തന്നെ വാങ്ങി നല്കപ്പെട്ടിട്ടുള്ളത്.

അര ലക്ഷത്തോളം മെയ്ക്ക് ഇൻ ഇന്ത്യ വെന്റിലേറ്ററുകൾ വിതരണം ചെയ്യാനും PM Cares ഫണ്ട് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയും ഏതാണ്ട് പതിനഞ്ചു കോടി ഡോളർ ഇതേ ഫണ്ടിൽ നിന്നും ലഭ്യമാക്കപ്പെട്ടിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ, കൊവിഡ് മുന്നണിപ്പോരാളികൾക്കു വേണ്ടിയുള്ള 6.6 കോടി ഡോസ് വാക്സീൻ വാങ്ങാനും PM Cares ഫണ്ടിൽ നിന്നുതന്നെയാണ് ധനസഹായം ലഭ്യമാക്കപ്പെട്ടിട്ടുള്ളത്. വാക്സീൻ വികസിപ്പിച്ചെടുക്കാൻ വേണ്ടി ഇതേ ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട തുകയ്ക്ക് പുറമെയാണ് ഇത്. 

11 . കൊവിഡ് പോരാട്ടങ്ങളുടെ നേതൃത്വം, ഏകോപനം - റിവ്യൂ മീറ്റിംഗുകൾ

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നു എന്നുറപ്പു വരുത്താൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ട് നിയന്ത്രണം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുണ്ടായി. പത്തിലേറെ തവണയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്. അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് അദ്ദേഹം നിരവധി തവണ ഓൺലൈൻ മീറ്റിംഗുകൾ നടത്തിക്കഴിഞ്ഞു. ഒന്നാം തരംഗത്തിന്റെ സമയത്തും, രണ്ടാം തരംഗം തുടങ്ങുന്നതിനു മുമ്പും, അതിനു ശേഷവും എല്ലാം അതുണ്ടായി. ഓക്സിജൻ ഉത്പാദകരോടും, ഔഷധ നിർമാണ കമ്പനികളോടും, നൈട്രജൻ പ്ലാന്റ് ഉടമകളോടും (അവരെ ഓക്സിജൻ നിർമ്മാണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കാൻ), രാജ്യത്തെ ആരോഗ്യ രംഗത്തെ പ്രമുഖ പ്രൊഫഷണലുകൾ, അവശ്യ സേവനങ്ങൾക്കുവേണ്ടി സൈന്യത്തെ നിയോഗിക്കാൻ അതാതു ഘടകങ്ങളുടെ കമാൻഡർമാർ, വാക്സീൻ നിർമാതാക്കൾ അങ്ങനെ പലരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇടപെട്ടു സംസാരിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ദിവസം, അതായത് മെയ് 18 -ന്, ഗ്രാമങ്ങളിൽ എന്താണ് പുരോഗതി എന്നറിയാൻ വേണ്ടി അതാത് ജില്ലാ കലക്ടർമാരുമായും പ്രധാനമന്ത്രി മോദി വീഡിയോ കോൺഫറൻസിങ് നടത്തുകയുണ്ടായി. രാജ്യത്തെ സർക്കാർ സംവിധാനം ആകെ, കാബിനറ്റ്, അതിന്റെ സെക്രട്ടറിമാർ, അവരുടെ നേതൃത്വത്തിലുള്ള വിശേഷ സംഘങ്ങൾ എല്ലാം തന്നെ സമാനമായ രീതിയിൽ കർമ്മ നിരതരാണ്. 

 

 

 

ഇന്ത്യ ഇന്ന് നയിച്ചുകൊണ്ടിരിക്കുന്ന ഈ കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ഏറെ ദുഷ്കരമാണ്, വേദനാഭരിതമാണ്. എന്നാൽ, ഈ പോരാട്ടത്തിന്റെ മുന്നണിയിൽ നിന്ന് പോരാടുന്നവർ അനിതര സാധാരണമായ ധീരതയാണ് പോർമുഖത്ത് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ, ധീരോദാത്തമായ അധ്വാനത്തിനും, അവരുടെ സംഘടിതമായ പ്രവർത്തനത്തിനും ഇന്നല്ലെങ്കിൽ നാളെ ഫലസിദ്ധിയുണ്ടാവുക തന്നെ ചെയ്യും, ഉറപ്പ്..! 

click me!