തദ്ദേശീയരുടെ 'ടോര്‍ച്ച്'; മേഘാലയയില്‍ തിളങ്ങുന്ന കൂണുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

By Web TeamFirst Published Apr 15, 2021, 9:41 AM IST
Highlights

മേഘാലയിലെ പശ്ചിമ ജയന്തിയ മലനിരകളിലെ ഇലക്ട്രിക് കൂണുകളെക്കുറിച്ച് ഗവേഷകരോട് പറയുന്നത് പ്രദേശവാസികളാണ്. നശിച്ച് പോയ ഇല്ലികളില്‍ മാത്രമാണ് ഈ കൂണുകള്‍ കാണുന്നത്. 

തിളങ്ങുന്ന കൂണുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. മേഘാലയയിലാണ് ബയോ ഇലുമിനന്‍സ് മൂലം പ്രകാശിക്കുന്ന നൂറോളം കൂണുകള്‍ കണ്ടെത്തിയത്. മണ്‍സൂണില്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍ തുടങ്ങിയ അസമിലെ കുമിള്‍ സംബന്ധിയായ പഠനത്തിലാണ് കണ്ടെത്തല്‍. നൂറുകണക്കിന് കുമിള്‍ വിഭാഗങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇതില്‍ ചിലത് ശാസ്ത്രലോകത്തിനും പുതിയതാണ്.

മേഘാലയിലെ പശ്ചിമ ജയന്തിയ മലനിരകളിലെ ഇലക്ട്രിക് കൂണുകളെക്കുറിച്ച് ഗവേഷകരോട് പറയുന്നത് പ്രദേശവാസികളാണ്. മുളങ്കാടുകള്‍ക്കിടയിലൂടെ ഗവേഷകരെ നയിച്ച പ്രദേശവാസികള്‍ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ ഗവേഷക സംഘത്തോട് വെളിച്ചം അണയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരുമിനിറ്റിന് ശേഷം നശിച്ചുപോയ ഇല്ലിച്ചെടികള്‍ക്ക് ചുവട്ടില്‍ നിന്ന് തിളക്കം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കൂണുകള്‍ തനിയെ പ്രകാശിക്കുകയായിരുന്നുവെന്നനും ഗവേഷകര്‍ വിശദമാക്കിയതായാണ് ഇന്ത്യാ ടൈംസ് റിപ്പോര്‍ട്ട്.

റോറിഡോമിസെസ് ഫിലോസ്റ്റാച്ചിടിസ് എന്ന് ഇനത്തിലുള്ള ഈ കൂണുകളെ മേഘാലയയിലെ ഖാസി കുന്നുകളിലെ മാവ്ലിനോംഗ്  വെള്ളച്ചാട്ടത്തിനരികിലാണ് ആദ്യം കണ്ടെത്തുന്നത്. ഇതിന് പിന്നാലെയാണ് പശ്ചിമ ജയന്തിയയിലെ ക്രാംഗ് ഷൂരിയിലും ഇത് കണ്ടെത്തുന്നത്. ലോകത്തില്‍ ഇത്തരത്തിലുള്ള 97 വിഭാഗം തിളങ്ങുന്ന കൂണുകളാണ് കണ്ടെത്തിയിട്ടുള്ളത്. കാട്ടിലൂടെയുള്ള യാത്രയില്‍ വെളിച്ചത്തിനായി പ്രദേശവാസികള്‍ ഈ കുണുകളെ ആശ്രയിക്കാറുണ്ടെന്നാണ് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട്  ചെയ്യുന്നത്. ഗവേഷക സംഘത്തോടൊപ്പമുണ്ടായിരുന്ന സ്റ്റീവ് ആക്സ്ഫോര്‍ഡാണ് തിളങ്ങുന്ന കൂണിന്‍റെ ചിത്രമെടുത്തത്.

അസമിലെ ബലിപാര ഫൗണ്ടേഷനിലെ റൂറല്‍ ഫ്യൂച്ചേഴ്സ് ഇനിഷിയേറ്റീവിലെ പ്രധാന ഗൗതം ബറുവ ഇതൊരു പുതിയ ഇനം കൂണായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂണിന്‍റെ തണ്ടാണ് തിളങ്ങുന്നതെന്നും ഗൗതം ബറുവ വിശദമാക്കുന്നു. ഈ നിരീക്ഷണം തെളിയിക്കാനായാല്‍ രാജ്യത്ത് റോറിഡോമിസെസ് ഫിലോസ്റ്റാച്ചിടിസ് ഇനത്തിലല്ലാതെ കണ്ടെത്തുന്ന ആദ്യത്തെ കൂണുകളാവും ഇത്. നശിച്ച് പോയ ഇല്ലികളില്‍ മാത്രമാണ് ഈ കൂണുകള്‍ കാണുന്നത്. ഈ കുമിളിന്‍റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ഇല്ലികളില്‍ കാണാമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ സീനിയര്‍ മൈക്കോളജിസ്റ്റായ സമാന്ത കരുണാരത്ന പറയുന്നത്. പശ്ചിമഘട്ടത്തില്‍ നിന്നും തിളങ്ങുന്ന കൂണുകള്‍ കണ്ടെത്തിയിരുന്നു. 

click me!