പ്രളയത്തില്‍പ്പെട്ട വാഹനത്തിന് ഇൻഷുറൻസ് കിട്ടുമോ?
നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി സാരമായ നാശമാണ് സംഭവിച്ചിരിക്കുന്നത്. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ
എറണാകുളം: പ്രളയം കനത്തതോടെ കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി സാരമായ നാശമാണ് സംഭവിച്ചിരിക്കുന്നത്. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ, എന്നത് വാഹന ഉടമകളുടെ സ്വഭാവികമായ സംശയമാണ്.
പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്നവയ്ക്ക് ചില പ്രത്യേക ക്ലോസുകൾ ഇൻഷുറൻസ് കമ്പനികൾ വെയ്ക്കുന്നുണ്ട്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ പാർക്ക് ചെയ്തിരിക്കുമ്പോൾ മരം വീണും മണ്ണിടിച്ചില്‍ മൂലവുമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. എൻജിനിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇൻഷുറൻസ് നിയമങ്ങൾ പറയുന്നത്. വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടന്നാലും എൻജിനിൽ വെള്ളം കയറാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ല.
എന്നാൽ വാഹനം സ്റ്റാർട്ട് ആക്കിയാൽ എന്‍ജിനിൽ വെള്ളം കയറുകയും ചെയ്യും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ വാഹനങ്ങൾ സ്റ്റാർട്ട് ആക്കാൻ ശ്രമിക്കാതെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം തുടർനടപടികൾ നടത്തുന്നതായിരിക്കും നല്ലത്.