രാജ്യത്തെ ജനങ്ങളുടെ പണം കോണ്‍ഗ്രസ് കൊള്ളയടിച്ചുവെന്ന് മോദി,പ്രധാനമന്ത്രി ഇനി പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും, പാത്രം കൊട്ടാൻ പറയുമെന്നും രാഹുല്‍.

ബംഗളൂരു: കോൺ​ഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് മോദിയുടെ പരാമർശം. കോൺ​ഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം. ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോണ്‍ഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുർബലമാക്കി, സംസ്കാരത്തെ കളിയാക്കി, ഇത് ഇനി ഇല്ലെന്നും മോദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽഗാന്ധി പരിഹസിച്ചു. ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കും. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും, പാത്രം കൊട്ടാൻ പറയും.പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു. കർണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുലിന്‍റെ പരാമർശം.

ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്‍റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്രമോദിയുടേത്. കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ച് പിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകുമെന്നും രാഹുൽ ആവർത്തിച്ചു.